പ്ലാസ്റ്റിക്, കുപ്പികള്‍, തുണികള്‍, ചെരുപ്പുകള്‍ അങ്ങനെ ഇല്ലാത്തതൊന്നുമില്ല കോഴിക്കോട് ബീച്ചില്‍
കടലിൽ മാലിന്യങ്ങൾ തള്ളുന്നവരെ പോലീസിന്‍റെയും മറ്റു വകുപ്പുകളുടെയും സഹായത്തോട് കൂടി കണ്ടെത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ
കോഴിക്കോട്: വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടി കോഴിക്കോട് ബീച്ച്. സൗത്ത് ബീച്ചിലാണ് വലിയ തോതിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുള്ളത്. പ്ലാസ്റ്റിക് സഞ്ചികൾ, കുപ്പികൾ, തുണികൾ, ചെരുപ്പുകൾ, തെർമോകോൾ, ചകിരി, ചിരട്ട തുടങ്ങിയ വസ്തുക്കളാണ് കടലോരത്ത് അടിഞ്ഞുകൂടിയിട്ടുള്ളത്.
നീക്കം ചെയ്ത മാലിന്യങ്ങൾ വേർതിരിച്ച് റീസൈക്ലിങ്ങ് പ്ലാന്‍റിലേക്ക് മാറ്റിയിരിക്കുകയാണ്. കോർപ്പറേഷന്‍റെ നേതൃത്വത്തിൽ സൗത്ത് ബീച്ച് മുതൽ ഭട്ട് റോഡ് ബീച്ച് വരെ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് തുടങ്ങി.
കടലിൽ മാലിന്യങ്ങൾ തള്ളുന്നവരെ പോലീസിന്‍റെയും മറ്റു വകുപ്പുകളുടെയും സഹായത്തോട് കൂടി കണ്ടെത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ വ്യക്തമാക്കി. മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി തുടരുമെന്നും കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു.