കോവളം ബൈപ്പാസിലെ റോഡിന് നടുവിൽ ഇന്‍റര്‍സെപ്റ്റര്‍ ജീപ്പിട്ടുള്ള പൊലീസിന്‍റെ  വാഹനപരിശോധനയ്ക്കിടെ അപകടം.

തിരുവനന്തപുരം: കോവളം ബൈപ്പാസിലെ റോഡിന് നടുവിൽ ഇന്‍റര്‍സെപ്റ്റര്‍ ജീപ്പിട്ടുള്ള പൊലീസിന്‍റെ വാഹനപരിശോധനയ്ക്കിടെ അപകടം. വിഴിഞ്ഞം സ്വദേശി ഡറിക്ക് ലോപസ് (28) ന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ കോവളം ബൈപ്പാസിൽ വാഴമുട്ടം ജംഗ്ഷന് സ്മീപമാണ് സംഭവം. റോഡിന് മധ്യത്തിലെ ട്രാക്കിൽ നിന്ന് പൊലീസ് കൈകാണിച്ചതിനെ തുടർന്ന് പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ച ലോറി നിയന്ത്രണം വിട്ട് ഡറിക്കും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

രോഗിയുമായി പോയ 108 ആംബുലന്‍സ് വാഹനം നിര്‍ത്തി ഡറിക്കിന് പ്രഥമശുശ്രൂഷ നല്‍കി മെഡിക്കല്‍ കോളേജിലെത്തിച്ചു. പരിശോധനയില്‍ ഡറിക്കിന്‍റെ കാലിന് ഒന്നില്‍ കൂടുതല്‍ പൊട്ടലുണ്ട്. വാഴമുട്ടത്തെ പൊലീസിന്‍റെ റോഡ് കയ്യേറി ഇന്‍റര്‍സെപ്റ്റര്‍ പാർക്ക് ചെയ്തുള്ള അപകടകരമായ വാഹനപരിശോധനയെ കുറിച്ച് മുൻപ് പല തവണ പരാതി ഉയർന്നിരുന്നെങ്കിലും ബന്ധപ്പെട്ടവർ നടപടിയെടുത്തിരുന്നില്ല.

വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കബളിപ്പിച്ച് പോകുന്ന വാഹനങ്ങളെ പൊലീസ് പിന്തുടര്‍ന്നും മറ്റും ഉണ്ടായ വാഹനാപകടങ്ങളില്‍ കേരളത്തില്‍ നിരവധി പേരാണ് മരിച്ചത്. ഇതേ തുടര്‍ന്ന് ഡിജിപി വാഹന പരിശോധനയ്ക്കായി പ്രത്യേകം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്.