ചെങ്ങന്നൂരില്‍ കിണർ വെള്ളത്തിലൂടെ ടാപ്പിൽ എത്തിയത് അപൂര്‍വ്വ മല്‍സ്യം
ചുവന്ന നിറത്തിലുള്ള മത്സ്യത്തിന്റെ മുതുകിൽ എഴുന്ന് നിൽക്കുന്ന ചിറകുകളുണ്ട്. കാഴ്ചയില്ലാത്ത മത്സ്യം ഭൂമിയുടെ ഉള്ളറകളിൽ ശുദ്ധജലം നിറഞ്ഞ സ്ഥലങ്ങളിലാകും ജീവിക്കുകയെന്ന് ഫിഷറീസ് വകുപ്പ്
ചെങ്ങന്നൂർ: ചെങ്ങന്നൂരില്‍ കിണർ വെള്ളത്തിലൂടെ ടാപ്പിൽ എത്തിയത് അപൂര്‍വ്വ മല്‍സ്യം. ഭൂഗർഭ മത്സ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മത്സ്യത്തെയാണ് ഇടനാട് ഗവ ജെബിഎസ് അധ്യാപിക ചന്ദനപ്പള്ളിയിൽ നീന രാജനാണ് വീട്ടിലെ കിണറ്റിൽനിന്ന് ലഭിച്ചത്.
ഹൊറഗ്ലാനിസ് ജനുസ്സിൽപ്പെട്ട ഭൂഗർഭ മത്സ്യമാണെന്നാണു പ്രാഥമിക നിഗമനം. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചെങ്കിലേ കൂടുതൽ വ്യക്തമാകൂ. ചുവന്ന നിറത്തിലുള്ള മത്സ്യത്തിന്റെ മുതുകിൽ എഴുന്ന് നിൽക്കുന്ന ചിറകുകളുണ്ട്. കാഴ്ചയില്ലാത്ത മത്സ്യം ഭൂമിയുടെ ഉള്ളറകളിൽ ശുദ്ധജലം നിറഞ്ഞ സ്ഥലങ്ങളിലാകും ജീവിക്കുകയെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ആഴമേറിയ കിണറുകളിലേക്ക് ഇവ എത്താനും സാധ്യതയുണ്ട്. പ്രളയം ശക്തമായി അനുഭവപ്പെട്ട പ്രദേശമാണ് ഇടനാട്. പ്രളയത്തെ തുടർന്ന് സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കു പുറത്തെത്തിയതാകാം മത്സ്യം എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഈയിടെ തിരുവല്ലയിൽ വരാൽ ഇനത്തിൽപ്പെട്ട അപൂർവ ഇനം ഭൂഗർഭമത്സ്യത്തെ കണ്ടെത്തിയിരുന്നു.