Asianet News MalayalamAsianet News Malayalam

സാർസ് വൈറസ് ബാധ നിയന്ത്രിച്ചതെങ്ങനെ? കൊവിഡ് 19 അങ്ങനെ നിയന്ത്രിക്കാനാകുമോ?

കൊവിഡ് 19 എന്ന രോഗം ഭൂമിയിൽ വന്നിട്ട് വെറും മൂന്നുമാസമാകുന്നതേ ഉള്ളൂ. വാക്സിൻ പോലും കണ്ടുപിടിക്കാൻ സാധിക്കാതെ, രോഗം നിയന്ത്രിക്കാനാവാതെ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. 

bhoumikam gopika suresh colum writes on covid 19
Author
Thiruvananthapuram, First Published Mar 13, 2020, 1:50 PM IST

കേരളത്തിലടക്കം ഓരോ ദിവസവും കൂടുതലാളുകള്‍ കൊവിഡ് 19 -നുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാവുകയാണ്. ഇന്ത്യയിലെ ആദ്യ കൊറോണ മരണം ഇന്നലെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്‍തുകഴിഞ്ഞു. ഈ സമയത്ത് ആരോഗ്യ വകുപ്പുമായി സഹകരിച്ച് കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോവുക എന്നതേ ചെയ്യാനുള്ളൂ. എന്നാല്‍, കൊറോണയുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് അന്തരീക്ഷത്തിലെ താപനില കൂടുന്നതനുസരിച്ച് കൊറോണ ഇല്ലാതാവും എന്നത്. മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ അടക്കം പറയുന്നത് ഏതോ ഒരു പോള്‍ ഹെയ്‍ലി പറഞ്ഞിട്ടുണ്ട് അന്തരീക്ഷ താപനിലയും കൊറോണയും തമ്മിലെന്തൊക്കെയോ ബന്ധമുണ്ട് എന്നാണ്. എന്നാല്‍, കൊറോണയും താപനിലയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ?

bhoumikam gopika suresh colum writes on covid 19

അതിഥി (agent), ആതിഥേയൻ (host ) അന്തരീക്ഷം (environment) - ഈ മൂന്ന് തൂണുകളിലാണ് ഏതൊരു അണുബാധയുടെയും നിലനിൽപ്പ്. ഏറ്റവും അനുകൂലമായ ശരീരവും അന്തരീക്ഷവും ലഭിക്കുമ്പോൾ ഒരു രോഗാണു (agent) അക്രമാസക്തനാകുന്നു.  രോഗാണുവും ശരീരവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ശരീരത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഒരാൾ രോഗിയാവുന്നു. 

ചൈനയിലെ വുഹാൻ നഗരത്തിൽ തുടങ്ങി ഏകദേശം 100 -ലധികം രാജ്യങ്ങളിലായി ഒരുലക്ഷത്തിലധികം പേരെ രോഗികളാക്കുകയും ഏകദേശം 4500 -നു മുകളിൽ ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്‍ത സാർസ് കോവി 2 എന്ന വൈറസിനെ നാം അറിഞ്ഞു.  ഈ പുതിയ ശത്രുവിനെ ഇതുവരെ പരിചയമില്ലാത്തതിനാൽ രോഗ പ്രതിരോധശക്തി ഒട്ടും ഇല്ലാത്ത വളക്കൂറുള്ള ശരീരങ്ങളെയും നമ്മൾ  അറിഞ്ഞു. പക്ഷേ അന്തരീക്ഷം? എന്തു ഘടകങ്ങളാവാം ഈ വൈറസുകൾക്ക് അനുകൂലമായി വർത്തിച്ചത് - ഊഷ്മാവ്? ബാഷ്പം? ആർദ്രത? മറ്റെന്തെങ്കിലും???

കൊവിഡ് 19 എന്ന രോഗം ഭൂമിയിൽ വന്നിട്ട് വെറും മൂന്നുമാസമാകുന്നതേ ഉള്ളൂ. വാക്സിൻ പോലും കണ്ടുപിടിക്കാൻ സാധിക്കാതെ, രോഗം നിയന്ത്രിക്കാനാവാതെ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. ഇപ്പോഴും ഉത്തരങ്ങൾ കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മാത്രമേ നമ്മുടെ കയ്യിലുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും നല്ല യൂണിവേഴ്‍സിറ്റികളിൽ ഒന്നായ ഹാർവാർഡ് യൂണിവേഴ്‍സിറ്റിയിലെ, സാംക്രമിക രോഗങ്ങളെ കുറിച്ച് പഠിക്കുന്ന വിഭാഗത്തിന്റെ ഡയറക്ടറായ പ്രൊഫസർ മാർക് ലിപ്‍സിച്ചിന്റെ നേതൃത്വത്തിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. താപനില കൂടുമ്പോൾ സാർസ്-cov-2 രോഗവ്യാപനം നിൽക്കുമോ എന്നു വിശകലനം ചെയ്യുന്ന ഈ റിപ്പോർട്ട് ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പബ്ലിക് ഹെൽത്ത് വെബ്‌സൈറ്റിൽ തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണഗതിയിൽ വൈറസ് രോഗങ്ങളെ സ്വാധീനിക്കുന്ന രണ്ടു ഘടകങ്ങളാണ് താപനിലയും അന്തരീക്ഷ ആർദ്രതയും (ഹ്യൂമിഡിറ്റി). താപനില കുറഞ്ഞ അന്തരീക്ഷ ആർദ്രത കുറഞ്ഞ അവസ്ഥയാണ് (cold -dry atmospheric condition) പലവൈറസുകൾക്കും പെരുകാനും പരക്കാനും അനുകൂലം. ഉദാഹരണത്തിന് H1N1 പനി പരത്തുന്ന ഇൻഫ്ലുൻസ വൈറസുകൾക്ക് വരണ്ട കാലാവസ്ഥയാണ് കൂടുതൽ അനുകൂലം. 

പക്ഷേ, കൊവിഡ് 19 പരത്തുന്ന കൊറോണ വൈറസുകളുടെ കേസ് എടുത്താൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ നടന്നിട്ടില്ലാത്തതുകൊണ്ടും ഈ വൈറസിനെ നമുക്ക് വളരെ കുറവ് നാളത്തെ പരിചയം മാത്രമേ ഉള്ളൂ എന്നതുകൊണ്ടും ഈ ഘടകങ്ങളും കൊവിഡുമായുള്ള ബന്ധം ഇപ്പോഴും അജ്ഞാതമാണ്. ഇപ്പോഴും കാലാവസ്ഥയും അന്തരീക്ഷാവസ്ഥയുമായി കൊവിഡിനുള്ള ബന്ധത്തെ കുറിച്ച് അനുമാനിക്കാൻ ആവശ്യത്തിന് വിവരങ്ങൾ ആയിട്ടില്ല എന്ന് സാരം. എന്നാൽ, ഇതുവരെ രോഗം പടർന്നുപിടിച്ച രാജ്യങ്ങളുടെ സ്ഥിതിയെടുത്താൽ, ഉഷ്ണമേഖലയിൽ തന്നെയുള്ള ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള രാജ്യങ്ങളിലും കൊവിഡ് 19 പടർന്നു പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏത് വ്യത്യസ്‍തമായ കാലാവസ്ഥയിലും സാർസ്-cov-2 -വിന് പകരാൻ സാധിച്ചേക്കാമെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാൻ സാധിക്കുകയുള്ളു. ഈ വിശകലനവുമായി യോജിക്കുന്നതാണ് medRxiv ഇൽ (പ്രിന്റ് ചെയ്യുന്നതിന് മുൻപ്) പബ്ലിഷ് ചെയ്‍ത ഡോക്ടർ വേയ് ല്യൂവോയുടെ നേതൃത്വത്തിലുള്ള പഠനത്തിലെ വിവരങ്ങളും. അന്തരീക്ഷാവസ്ഥാ മാറ്റങ്ങൾക്ക് മാത്രമായി കൊവിഡിനെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന നിഗമനത്തിലാണ് രണ്ടു പഠനങ്ങളും എത്തിച്ചേരുന്നത്.

റിപ്പോർട്ട് നിർദ്ദേശിക്കുന്നത് 2002 -ൽ പ്രത്യക്ഷപ്പെട്ട സാർസ് വൈറസ് ബാധ പോലും അന്തരീക്ഷാവസ്ഥാ മാറ്റം കൊണ്ടാണ് നശിച്ചതെന്നുള്ളത് തെറ്റായ ധാരണയാണെന്നാണ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട തക്കസമയത്തെ കർശനമായ ഇടപെടലുകൾ കൊണ്ടാണ് സാർസ് നിയന്ത്രണ വിധേയമായത്. കൃത്യമായ ഐസൊലേഷൻ, രോഗികളുമായുള്ള സമ്പർക്കമുള്ളവരെ കൃത്യമായി കണ്ടുപിടിക്കൽ, കൂട്ടങ്ങൾ കൂടാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ജനങ്ങൾ പാലിച്ച സാമൂഹികമായ അകലം എന്നിവയൊക്കെ കൊണ്ടാണ് സാർസ് വൈറസ് ബാധ നിയന്ത്രണവിധേയമായത്. അതുപോലെ തന്നെയുള്ള അടിയന്തര നടപടികളാണ് കൊവിഡ് 19 -ന്റെ കേസിലും നമ്മൾ എടുക്കേണ്ടത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയല്ലാതെ, വേനൽക്കാലത്തെ കാത്തിരിക്കുന്നത് കൊവിഡിന്റെ കാര്യത്തിൽ വലിയൊരു മണ്ടത്തരമായിരിക്കും. ഓർക്കുക അടക്കയാവുമ്പോഴെ മടിയിൽ വക്കാൻ പറ്റുകയുള്ളൂ, മറിച്ചു വളർന്നു പന്തലിച്ചു അതൊരു അടക്കാമരമായാലോ... അതെ, നിയന്ത്രിക്കാൻ സാധിക്കാതെ വരും.

 

കൊവിഡ് വൈറസിനെക്കുറിച്ച് ചോദ്യം: സെന്‍കുമാറിന്‍റെ വാര്‍ത്താസമ്മേളനം അലങ്കോലമായി...

Follow Us:
Download App:
  • android
  • ios