Asianet News MalayalamAsianet News Malayalam

'കണ്ണില്‍ ഇരുട്ടു കയറുന്നു, വിയര്‍ത്തൊഴുകുന്നു,  ഹൃദയം ആരോ വലിച്ചുപറിക്കുന്നു...'

കൊറോണക്കാലം. കോവിഡിനെ പേടിക്കേണ്ട, അതങ്ങ് വന്നുപോയ്‌ക്കോളും എന്ന് പറയുന്നവരോട്... മരണത്തിന്റെ ഗുഹാമുഖം കണ്ട ഒരനുഭവം...മാധ്യമപ്രവര്‍ത്തകനായ കെ. എ സൈഫുദ്ദീന്‍ എഴുതുന്നു

 

covid 19 experiences  heart touching note by KA  Saifudheen
Author
Thiruvananthapuram, First Published Nov 12, 2020, 4:13 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം

 

covid 19 experiences  heart touching note by KA  Saifudheen

 

ഇന്ത്യയിലാദ്യമായി കോവിഡ് - 19 സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനില്‍ പഠിക്കാന്‍ പോയി വന്ന തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ്. ഏതാണ്ട് ആ സമയത്തു തന്നെയാണ്, മാധ്യമം പത്രത്തില്‍ ജേണലിസ്റ്റായി ജോലി ചെയ്യുന്ന ഞാന്‍ അടിയന്തിര ട്രാന്‍സ്ഫറായി തൃശൂര്‍ എത്തുന്നത്. അന്നു മുതല്‍ ശരിക്കും കോവിഡും നമ്മളും തമ്മില്‍ ഒരു കള്ളനും പോലീസും കളിയായിരുന്നു.

എപ്പോഴെങ്കിലും പിടിവീഴുമെന്ന ഭീഷണിയില്‍ സാനിറ്റൈസറും കൈകഴുകലും മാസ്‌ക്കുമൊക്കെയായി ട്രെയിനിലും ബസിലുമെല്ലാം തുടര്‍ന്ന യാത്ര. ഏതാണ്ട് എട്ടു മാസത്തോളം പിടിച്ചുനിന്നു എന്നതുതന്നെ ആശ്വാസം.

ഇക്കഴിഞ്ഞ 20-ന് പിടിവീണു. അതിനു മുമ്പ് ഒരു പ്രൈമറി കോണ്ടാക്ട് കാരണം ഒരാഴ്ച സെല്‍ഫ് ക്വാറന്റൈയിനില്‍ പോകേണ്ടവന്നു. പിന്നീട് വര്‍ക് ഫ്രം ഹോമിലായിരുന്നു. മാധ്യമം പത്രത്തില്‍ തന്നെ ജേണലിസ്റ്റായി ജോലി ചെയ്യുന്ന ഭാര്യ റജീന ഓഫീസില്‍ പോകുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അവള്‍ക്ക് ചുമ ശക്തമായത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇതേ സമയത്ത് ശക്തമായ ചുമയുണ്ടായിരുന്നു. ഈ സമയങ്ങളില്‍ പതിവായി എനിക്കും ചുമ വരാറുള്ളതാണ്. പാരമ്പര്യമായി കൈമാറിക്കിട്ടിയത് അതാണ്.
അതിന്റെ ആവര്‍ത്തനമാണോ ഇക്കുറി എന്നു സംശയമുണ്ടായിരുന്നു. എന്തായാലും കാത്തുനില്‍ക്കാതെ പിറ്റേന്നുതന്നെ RTPCR ടെസ്റ്റ് നടത്തി. അടുത്ത ദിവസം രണ്ടുപേരും നെഗറ്റീവായതായി റിപ്പോര്‍ട്ടും കിട്ടി.

ആ ധൈര്യത്തിലാണ് മൂന്നു ദിവസം കഴിഞ്ഞ് എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയത്. മക്കളും കൂടെയുണ്ടായിരുന്നു. മടങ്ങിവരുന്നവഴി ഡ്രൈവ് ചെയ്ത് പെരുമ്പിലാവ് എത്തിയപ്പോള്‍ നല്ല പനിയും കുളിരും അനുഭവപ്പെട്ടു. അതിനു ശേഷം എങ്ങനെ വീടുവരെ കാറോടിച്ചെത്തി എന്നത് എത്ര ഓര്‍ത്തിട്ടും പിടികിട്ടുന്നില്ല. പിറ്റേന്ന് ഒരു പ്രശ്‌നവും തോന്നിയില്ല. പക്ഷേ, അടുത്ത ദിവസമായപ്പോള്‍ അവള്‍ക്ക് ചുമയും ശരീരവേദനയും ശക്തമായി. പിറ്റേന്നുതന്നെ വീണ്ടും ടെസ്റ്റിനു പോയി. ഇക്കുറി ആന്റിജന്‍ ടെസ്റ്റായിരുന്നു...

ഉച്ചയ്ക്കു തന്നെ റിസല്‍ട്ട് കിട്ടി.

ഒടുവില്‍ അവന്‍ പിടികൂടിയിരിക്കുന്നു.

രണ്ടുപേരും കോവിഡ് പോസിറ്റീവ്...!

വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയാനായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്.

ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ച് പള്‍സ് ഓക്‌സി മീറ്ററും തെര്‍മല്‍ മീറ്ററും വാങ്ങി കൃത്യമായി റിപ്പോര്‍ട്ട് ദിവസവും അയച്ചുകൊടുത്തുകൊണ്ടിരുന്നു. 

ആദ്യത്തെ ഏതാനും ദിവസങ്ങള്‍ ഒരു പ്രത്യേകതകളുമില്ലാതെ കടന്നുപോയി. പിന്നീട് പിന്നീട് ചുമ ശക്തമാകാന്‍ തുടങ്ങി. ഒരു ദിവസം വൈകുന്നേരം, ചുമ കലശലായി. 

ശ്വാസം മുട്ടുന്നതുപോലെ... 

പള്‍സ് ഓക്‌സി മീറ്റര്‍ എടുത്തു ലെവല്‍ നോക്കിയപ്പോള്‍ നോര്‍മല്‍. ഓക്‌സിജന്‍ ലെവല്‍ 97. പള്‍സ് 82.

പക്ഷേ, ചുമ നില്‍ക്കുന്ന യാതൊരു ലക്ഷണവുമില്ല. ഡോക്ടര്‍ കുറിച്ചുതന്ന കഫ് സിറപ്പ് കഴിച്ചുനോക്കി. ഒരു രക്ഷയുമില്ല...

പെട്ടെന്ന് ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. കട്ടിലിലേക്ക് വീണ എന്റെ കൈവിരലില്‍ പള്‍സ് ഓക്‌സി മീറ്റര്‍ ഘടിപ്പിച്ചു മോള്‍ ചെക്ക് ചെയ്തു നോക്കി. ഓക്‌സിജന്‍ ലെവല്‍ വല്ലാതെ താഴുന്നു. 97 -ല്‍ നിന്ന് 78-ലേക്ക് എത്തിയിരിക്കുന്നു. പള്‍സ് 120 കടന്നു...

ആരെയും സഹായത്തിനു വിളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ വൈഫ് എന്തൊക്കെയോ പറയുന്നു.

ഫോണില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നു. എന്റെ നെഞ്ചിടിപ്പിന്റെ പെരുമ്പറയൊച്ചയല്ലാതെ മറ്റൊന്നും എനിക്കു കേള്‍ക്കാന്‍ വയ്യ. അത്രയും ഉച്ഛസ്ഥായിയില്‍ ഹൃദയം മിടിക്കുമെന്ന് ഞാനപ്പോള്‍ അറിഞ്ഞു.

കണ്ണില്‍ ഇരുട്ടു കയറുന്നു. ശരീരമാകെ വിയര്‍ത്തൊഴുകുന്നു. പച്ച ജീവനോടെ ഹൃദയം ആരോ വലിച്ചുപറിക്കുന്നതുപോലെ വേദനിക്കുന്നു...

എന്തൊക്കെയോ എനിക്ക് പറയണമെന്നുണ്ട്. മോളും പെങ്ങളുടെ മകളും ഒച്ചവെച്ച് ആളെക്കൂട്ടാന്‍ ശ്രമിക്കുന്നു. ഏഴു വയസ്സുകാരന്‍ മകന്‍ അടുത്തുവന്ന് അന്തംവിട്ടു നില്‍ക്കുകയാണ്. എന്നും എന്നെ കെട്ടിപ്പിടിച്ചു കിടന്നാലേ അവനുറങ്ങൂ എന്നത് വലിയൊരു നുണയാണ്. അവനെ കെട്ടിപ്പിടിച്ചു കിടന്നാലേ എനിക്കുറങ്ങാനാവൂ എന്നതാണ് സത്യം...

'എല്ലാം അവസാനിക്കുകയാണ്. അബി പോവുകയാണെടാ... '- അവനോട് അത്രയെങ്കിലും പറയണമെന്നുണ്ടായിരുന്നു.

പക്ഷേ, ശബ്ദം പുറത്തേക്ക് വരുന്നില്ല. ചുണ്ടുകള്‍ വിറയ്ക്കുന്നു. കണ്ണുകള്‍ തുറന്നു പിടിക്കാന്‍ കഴിയാത്തവണ്ണം പിന്നിലേക്ക് മറിയുന്നു. ശ്വാസം കിട്ടാതെ പിടയുന്നപോലെ... 

അവനു നേരേ ഞാന്‍ കൈ നീട്ടി... അതങ്ങനെ നീട്ടിപ്പിടിക്കാന്‍ പോലും കഴിയാത്തവണ്ണം ദുര്‍ബലമായിരുന്നു അപ്പോള്‍.

കുറച്ചുനേരത്തേക്ക് എന്തുസംഭവിച്ചുവെന്നറിയില്ല...

വീണ്ടും ഭാര്യയുടെ ശബ്ദം. അവള്‍ നെഞ്ചില്‍ ഇടിക്കുന്നുണ്ട്. ചെകിട്ടത്ത് തട്ടുന്നുണ്ട്. 'പോകല്ലേ... പോകല്ലേ...' എന്നവള്‍ നിലവിളിക്കുന്നു...

ഇരുട്ടുമാത്രം നിറഞ്ഞ ഒരു ആഴക്കിണറ്റിലേക്ക് ആണ്ടുപോകുന്നതുപോലെ...

പെട്ടെന്ന്, വളരെ പെട്ടെന്ന് എന്തിലോ പിടുത്തം കിട്ടി... 

ഒന്നു ദീര്‍ഘനിശ്വാസം വിടാനായി... ഉള്ളിലേക്ക് ഒരു കാറ്റ് കയറിവരുന്ന പോലെ. ആഞ്ഞൊരു ശ്വാസമെടുക്കല്‍. 

ശരിക്കും അതായിരുന്നു ജീവശ്വാസം.

നെഞ്ച് അപ്പോഴും വേദനിച്ച് കടയുന്നു.

ഒന്ന്... രണ്ട്.. മൂന്ന്... ചെറുതെങ്കിലും പെട്ടെന്ന് ഏതാനും ശ്വാസം ഉള്ളിലേക്കെടുക്കാനായി.

ഒന്നു രണ്ട് കവില്‍ ചൂടുവെള്ളവും കുടിച്ചു. നെഞ്ചിനുള്ളില്‍ ഇത്തിരി സ്ഥലം കിട്ടിയപോലെ. അകമ്പടിയായി ഏതാനും ചുമ.

മോള്‍ വീണ്ടും പള്‍സ് ഓക്‌സി മീറ്റര്‍ എടുത്തുവിരലില്‍ ഘടിപ്പിച്ചു. 82.... 84... 87... ശ്വാസഗതി മെച്ചപ്പെടുന്നു.. 90 -ഉം കടന്ന് മുകളിലേക്ക് ഉയരുന്നു. നെഞ്ചിടിപ്പു മാത്രം ഉച്ചത്തില്‍ തന്നെ തുടരുന്നു.

അതിനിടയില്‍ അവള്‍ മാമയുടെ മോനെ വിളിച്ചുവരുത്തിയിരുന്നു. പുറത്തു കിടക്കുന്ന കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് അവര്‍ പറയുന്നു. വീട്ടിനുള്ളിലേക്ക് അവന്‍ കയറരുതെന്ന് ആവുന്നത്ര ശബ്ദമെടുത്ത് ഞാന്‍ പറയുന്നുണ്ടായിരുന്നു.

ശ്വാസംമുട്ടലുണ്ടായാല്‍ ഉപയോഗിക്കാനായി സുഹൃത്തായ ഡോക്ടര്‍ നിര്‍ദേശിച്ച ഇന്‍ഹേലറിന്റെ പ്രിസ്‌ക്രിപ്ഷന്‍ വൈഫ് അവന്റെ വാട്ട്‌സാപ്പിലേക്ക് അയച്ചുകൊടുത്തു. പെട്ടെന്നുതന്നെ അവന്‍ അതുമായി എത്തി. രണ്ടുമൂന്ന് തവണ ഇന്‍ഹേല്‍ ചെയ്തപ്പോള്‍ നേരിയ ആശ്വാസമായി.

എങ്ങനെയും ആശുപത്രിയിലേക്ക് പോകാമെന്ന് തീരുമാനിച്ചപ്പോഴേക്കും ഞാനൊരു മയക്കത്തിലായി കഴിഞ്ഞിരുന്നു.

കുറച്ചുകഴിഞ്ഞ് ഉണരുമ്പോഴും ചുമയുണ്ടായിരുന്നുവെങ്കിലും തിരികെ ജീവിതത്തിലേക്ക് കയറിയെന്നു മനസ്സിലായി. ചാരിയിരിക്കാവുന്ന നിലയിലായി.

ശരിക്കും, ഞാന്‍ കടന്നുപോവുകയാണെന്നും എന്റെ അവസാന നിമിഷങ്ങളും ഒടുവിലത്തെ കാഴ്ചകളുമാണ് അതെന്നും ഞാന്‍ ഉറപ്പിച്ചിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. മരണത്തിനും ജീവിതത്തിനുമിടിയില്‍ പിടിവിട്ടുപോകാവുന്ന ആ നിമിഷം മുന്നില്‍ കണ്ടു.

ദൈവം തീരുമാനിച്ച ആ സമയം എത്തിയിട്ടില്ലായിരിക്കണം...!

സുഹൃത്തുക്കളേ, 
കോവിഡ് അത്ര നിസ്സാരക്കാരനല്ല, പ്രത്യേകിച്ച് ശ്വാസംമുട്ടലിന്റെ പ്രശ്‌നമുള്ളവര്‍ക്ക്.

പലര്‍ക്കും നേരിയ ലക്ഷണങ്ങളോടെ കടന്നുപോയേക്കാം. എന്നുവെച്ച് എല്ലാവരിലും അങ്ങനെയാകണമെന്നില്ല.

കോവിഡ് കാരണം നാട്ടുകാരൊക്കെ വൈദ്യന്മാരായിട്ടുണ്ട്. അത് കലക്കി കുടിക്കൂ... ആവി പിടിക്കൂ... ഇഞ്ചി, കുരുമുളക്, മഞ്ഞള്‍, വെളുത്തുള്ളി, കരിഞ്ചീരകം ഇതൊക്കെ തിളപ്പിച്ചു കുടിക്കൂ.. എന്നൊക്കെ ആരു വിളിച്ചാലും ഉപദേശിക്കാറുണ്ട്.

അവര്‍ അത് ചെയ്തു നോക്കിയിട്ടാണോ ഉപദേശിക്കുന്നത് എന്നൊന്നും അറിയില്ല. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗമാണ്.  അതുകൊണ്ട്  ആരു പറയുന്നതും മരുന്നാകാം. കുഴപ്പമില്ലാത്ത ഏര്‍പ്പാടായതിനാല്‍ അതൊക്കെ ചെയ്യാവുന്നതാണ്.

എന്റെ അനുഭവത്തില്‍ നിന്ന് പറയാനുള്ള ഒരുകാര്യമുണ്ട്.

ശ്വാസതടസ്സമോ, ആസ്ത്മയോ ഉള്ളവര്‍ക്കാണ് കോവിഡ് ബാധിക്കുന്നതെങ്കില്‍ ഏറ്റവും ശ്രദ്ധിക്കണം. വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുന്നതിനെക്കാള്‍ അത്തരമാളുകള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റിലോ ആശുപത്രിയിലോ ചികിത്സ തേടുന്നതാണ് നല്ലത്.

പതിവായി ഇന്‍ഹേലര്‍ ഉപയോഗിക്കുന്നവര്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ പുതിയ ഒരെണ്ണം വാങ്ങി കരുതേണ്ടത് അത്യാവശ്യമാണ്.

വീട്ടില്‍ തന്നെ കഴിയുന്നവര്‍ പള്‍സ് ഓക്‌സി മീറ്റര്‍ വാങ്ങി ചെക് ചെയ്യണം.

ആവി പിടിക്കുന്നത് നല്ലതാണെന്ന് പൊതുവേ എല്ലാവരും പറയുന്നുണ്ട്. എന്റെ കാര്യത്തില്‍ അത് വിപരീത ഫലമാണുണ്ടാക്കിയത്. ആവി പിടിച്ചപ്പോഴൊക്കെ ചുമ ശക്തമായി. എല്ലാവര്‍ക്കും അങ്ങനെയാകണമെന്നില്ല.

എപ്പോഴും വിളിപ്പുറത്ത് ഒരു ഡോക്ടര്‍ ഉണ്ടാവുന്നത് നല്ലതാണ്.

ആ നാളുകളില്‍ പലരും വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാനോ സംസാരിക്കാനോ കഴിയുമായിരുന്നില്ല.  പ്രാര്‍ത്ഥനയില്‍ കൂടെ കരുതിയ, വിവരങ്ങള്‍ സദാ അന്വേഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും നന്ദിയുണ്ട്.

എല്ലാറ്റിനെക്കാളും കടപ്പാട്, റജീന, നിന്നോടാണ്. നീയില്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ അവസാനത്തെ ആ പോക്കങ്ങ് പോയേനേ...

Follow Us:
Download App:
  • android
  • ios