Asianet News MalayalamAsianet News Malayalam

അന്വേഷിച്ച് ചെന്നപ്പോള്‍ അച്ഛന്‍ റംസിലെ പൊലീസ് സ്‌റ്റേഷനിലായിരുന്നു

മറവിരോഗം അച്ഛനെ  വിഴുങ്ങിയ ദിവസം! ...ദേശാന്തരത്തില്‍ ഇന്ന് സ്മിത്ത് അന്തിക്കാട് എഴുതുന്നു

Deshantharam fathers day out  by smith anthikkad
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published Oct 16, 2021, 5:11 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

Deshantharam fathers day out  by smith anthikkad

 


രാത്രിയിലായിരുന്നു അയാള്‍ വിളിച്ചത്. 9 മണി ആയിക്കാണും. 

'അച്ഛന്‍ ഇതുവരെ എത്തിയിട്ടില്ല'

എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല. ഞാന്‍ ബാബുവാണ് രവിയേട്ടന്റെ റൂം മേറ്റ്. ഞാന്‍ വരുമ്പോഴേക്കും കുളി കഴിഞ്ഞു കിടക്കാറുള്ള ആളാ. ഇന്ന് ഞാന്‍ കുറച്ചു നേരത്തെയാണ്. വന്നപ്പോള്‍ മുറ്റത്തു ടാക്‌സിയും കാണാന്‍ ഇല്ല. അതാ നിന്നെ വിളിച്ചത്..'

ഞാന്‍ വേഗം വരാം ചേട്ടാ ന്നും പറഞ്ഞു ഫോണ്‍ വെച്ചു. മില്ലറ്റിനെ വിളിച്ചു കാര്യം പറഞ്ഞു. എനിക്ക് ഉടന്‍ റാസ് അല്‍ ഖൈമയില്‍ പോകണം. വണ്ടി വേണം.

കുറച്ചു നേരത്തിനുള്ളില്‍ മില്ലെറ്റ് കാറുമായി എത്തി. കൂടെ വരാനുള്ള തയ്യാറെടുപ്പിലാണ് മില്ലെറ്റ്.

ഞാനും വരാം..

സാരമില്ല, ഞാന്‍ പോയി നോക്കി വരാം. എന്തേലും ആവശ്യമുണ്ടേല്‍ വിളിക്കാം.

ശനിയാഴ്ച ആയിരുന്നതിനാല്‍ റാസ് അല്‍ ഖൈമയിലേക്ക് തിരക്ക് കുറവായിരിക്കും. വീക്കെന്‍ഡിലാണ് അങ്ങോട്ട് തിരക്ക്. കുറച്ചു ജോലി തിരക്കായതിനാല്‍ ഈയാഴ്ച അച്ഛന്റെ അരികില്‍ പോയിരുന്നില്ല. വരുമെന്നു പറഞ്ഞിരുന്നു. പക്ഷെ വിചാരിച്ച പോലെ ജോലി തീര്‍ന്നില്ല

വെള്ളിയാഴ്ചയും കൂടി നില്‍ക്കേണ്ടി വന്നു. അച്ഛന്റെ അരികില്‍ നിന്ന് വീണ്ടും ഷാര്‍ജയിലേക്ക് തന്നെ തിരിച്ചു പോന്നതിനു ശേഷം ഓരോ വീക്കെന്‍ഡും അച്ഛന്റെ അടുത്തേക്ക് തന്നെ പോകും. റാസ് അല്‍ ഖൈമ എനിക്ക് അപ്പോഴേക്കും അന്തിക്കാട്
പോലെ പ്രിയപ്പെട്ടതായി തീര്‍ന്നിരുന്നു

അവിടെ ഉണ്ടായിരുന്ന 5 കൊല്ലവും അച്ഛന്റെ ഒപ്പം, ഒരേ റൂമില്‍ തന്നെ. മിക്കവാറും ഞങ്ങള്‍ രണ്ട് പേരും മാത്രം.

അച്ഛന്‍ ആരുമായും അത്ര വേഗം അടുക്കില്ല. ഇഷ്ടയാല്‍ അത് മാറുകയുമില്ല. അതിന് പ്രായ ഭേദമില്ലായിരുന്നു.എന്റെ അടുത്ത സുഹൃത്തുക്കള്‍ അച്ഛന്റെയും അടുത്ത ചങ്ങാതിമാര്‍ തന്നെയായിരുന്നു.


ഇവിടെ അച്ഛനൊപ്പം താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാനും അച്ഛനെ തിരിച്ചറിയാന്‍ തുടങ്ങിയത്. നാട്ടില്‍ വല്ലപ്പോഴും രണ്ട് വര്‍ഷം കൂടുമ്പോള്‍ ലീവിനെത്തുന്ന കര്‍ക്കശക്കാരനായ അച്ഛനെയായിരുന്നു അത് വരെയും എനിക്ക് പരിചയം. ഇവിടെ പക്ഷെ എന്നെ കാത്തിരുന്നത് അച്ഛന്റെ മറ്റൊരു മുഖം. ചെറിയ കുട്ടിയെ എന്ന പോലെ എന്നെ നോക്കി. 

ഞാന്‍ സ്‌കൂളില്‍ ഒന്നില്‍ ചേരുമ്പോള്‍ അച്ഛന്‍ ഇവിടെ ആയിരുന്നു. അന്ന് അച്ഛന് ചെയ്യാന്‍ കഴിയാതിരുന്നതൊക്കെ 23 വയസ്സില്‍ അച്ഛന്‍ എനിക്കായി വാങ്ങിച്ചു തരികയാണെന്നു എനിക്ക് തോന്നി.

റോഡ് വിജനമായിരുന്നു. ബാബേട്ടന്‍ ഉറങ്ങിയിരുന്നില്ല. ചേട്ടന്‍ ചെറിയ രീതിയില്‍ ഒരന്വേഷണം നടത്തി കിട്ടിയ കാര്യങ്ങള്‍ എന്നോട് പറഞ്ഞു. സ്ഥിരമായി 7 മണി ആകുമ്പോള്‍ അച്ഛന്‍ റൂമിലെത്തും. കുറച്ചു നേരം ടിവി കാണും. സലാഡ് ഉണ്ടാക്കി കഴിക്കും. പിന്നെ കുളിച്ചു 9 മണി വരെ പിന്നെയും ടിവി കാണും. കിടക്കും. ഞാനും ഇവിടെ എത്തിയത് മുതല്‍ കാണുന്ന അച്ഛന്റെ ശീലങ്ങള്‍ ഇതാണ്.

അതുകൊണ്ടു തന്നെ ഒരു റൂമില്‍  ഞങ്ങള്‍ മാത്രം. എന്നും ഭക്ഷണം കഴിക്കാറുള്ള ഹോട്ടലില്‍ അച്ഛന്‍ വൈകീട്ട് ചെന്നിട്ടുണ്ട്. അവിടെ നിന്ന് പിന്നെ എങ്ങോട്ട് പോയെന്നറിയില്ല.  പൊതുവെ ആരും ആരെയും കൂടുതല്‍ ശ്രദ്ധിക്കാന്‍ നില്‍ക്കില്ല. സമയമില്ല എന്നതാണ് വസ്തുത. അവരവരുടെ ജോലി, അതിന്റെ തിരക്കുകള്‍, ടെന്‍ഷന്‍ അതിനിടെ റൂമിലെത്തുമ്പോള്‍ മാത്രമാണ് കുറച്ച് നേരം സംസാരിക്കാന്‍ കിട്ടുന്നത്. ആ ശീലവും ഇല്ലാത്തവരാകുമ്പോള്‍ 
എത്തിയോ ഇല്ലേ എന്ന് പോലും ആരും അന്വേഷിക്കാന്‍ മിനക്കെടില്ല. ബാബേട്ടനെ പോലെ  ഇങ്ങിനെ ഇഷ്ടം കാണിക്കുന്നവരും ഉണ്ട്.

എവിടെ അന്വേഷിക്കണം എന്നൊരു പിടിയുമില്ലാതെ ഞാന്‍ കുറച്ചു നേരം അവിടെയിരുന്നു. അച്ഛന് അങ്ങിനെ സൗഹൃദങ്ങളും കുറവാണ്. ഇല്ലെന്നല്ല പക്ഷെ രാത്രി ചെന്ന് നില്‍ക്കാന്‍ മാത്രം ഒരിടവും ഇല്ല. ഒരിക്കലും മറ്റൊരു റൂമില്‍ ചെന്ന് രാത്രി നില്‍ക്കുന്നത് ഇത്രേം വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടിട്ടുമില്ല. എത്ര ദൂരേക്ക് യാത്ര വന്നാലും 7 മണി കഴിഞ്ഞാല്‍
ഒരു കാരണവശാലും പോകില്ല.

അതുകൊണ്ടൊക്കെ തന്നെ വിളിച്ചു ചോദിക്കാന്‍ ആരുമില്ല. ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു അച്ഛന് എന്തോ പറ്റിയിട്ടുണ്ട്. എന്തോ ഒരു അപകടം. പഴയ കൂട്ടുകാരൊക്കെ അവിടെയുണ്ടെങ്കിലും ആരെയും വിളിക്കാന്‍  തോന്നിയില്ല. വിളിച്ചാല്‍ അവരെത്തും. പക്ഷെ ഈ രാത്രിയില്‍ അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി. എങ്ങിനെയെങ്കിലും ഒന്ന് കിടന്നാല്‍ മതി എന്ന് കരുതി വരുന്ന അവരുടെ അവസ്ഥ എനിക്കറിയാം.

ഞാന്‍ കാറുമെടുത്തു അച്ഛന്‍ സാധാരണ പോകുന്ന വഴികളിലൂടെ പോയി നോക്കി. ഒഴിഞ്ഞ റോഡുകള്‍ ആളൊഴിഞ്ഞ നഖീല്‍. വിജനമായ മേരീസിലെ കടല്‍തീരങ്ങള്‍. ഒഴിഞ്ഞ വഴിയിലൂടെ തിരിച്ചു വരുമ്പോള്‍ പിറകില്‍ നിന്നും ഫ്‌ലാഷ് ലൈറ്റ് ചെയ്ത പോലീസ് വണ്ടി എന്നെ കടന്നു കുറുകെ നിര്‍ത്തി. ഞാന്‍ ഇറങ്ങി ചെന്ന്. എന്താ ഇവിടെ ഈ നേരത്ത്? റെജിസ്‌ട്രേഷന്‍ ദുബായ് ആയതുകൊണ്ടും കൂടിയാണ്. 

ഞാന്‍ കാര്യം പറഞ്ഞു.അച്ഛനെ നോക്കി നടക്കാണെന്നും.

അവര്‍ അച്ഛന്റെ ടാക്‌സി നമ്പറും എന്റെ മൊബൈല്‍ നമ്പറും വാങ്ങി. നാളെ രാവിലെ മുറൂരില്‍ (ട്രാഫിക് പോലീസ് സ്‌റ്റേഷന്‍) വന്ന് കാണാനും. അയാളെന്റെ തോളത്തു തട്ടി-''ഒന്നും ഉണ്ടാവില്ല. വിഷമിക്കേണ്ട''

പിന്നെ എന്തോ ഓര്‍ത്തു തിരിഞ്ഞു നിന്നു. ''ആശുപത്രിയില്‍ തിരക്കിയോ'' 

അതുവരെ ഞാന്‍ പിടിച്ചു നിര്‍ത്തിയ ധൈര്യം ചോര്‍ന്നു. അയാള്‍ പിന്നെയും അരികിലേക്ക് വന്നു. 'ഒന്നും ഉണ്ടാവില്ല.. ധൈര്യമായിരിക്കു.'

സമയം കുറെ ആയിട്ടുണ്ടായിരുന്നു. എങ്കിലും സാഖ്ര്‍ ആശുപത്രിയില്‍ മുന്‍പ് ഞാന്‍ ടാക്‌സി ഓടിക്കുമ്പോള്‍ സ്ഥിരം കൊണ്ട് വിട്ടിരുന്നവരില്‍ റാണിയെ വിളിച്ചു.

അവര്‍ ഉറക്കം പിടിച്ചിരുന്നു. ഞാന്‍ കാര്യം പറഞ്ഞു. റാണി ന്യൂട്രിഷന്‍ ആണ്. അവരാണ് എനിക്ക് രമണി സിസ്റ്ററിന്റെ നമ്പര്‍ തന്നത്. അവര്‍ക്ക് ഒ. പി.യിലാണ് ഡ്യൂട്ടി. കുറെ നേരം റിങ് ചെയ്തതിനു ശേഷമാണ് അവര്‍ ഫോണ്‍ എടുത്തത്. 

ഞാന്‍ പേര് പറഞ്ഞു. പിന്നെ അച്ഛന്റെ കാര്യവും.

അങ്ങിനെ പേരില്‍ ഒരാള്‍ അവിടെ അഡ്മിറ്റില്ല. എങ്കിലും ഞാന്‍ ഒന്ന് കൂടി നോക്കി സ്മിത്തിനെ തിരിച്ചു വിളിക്കാം.അവര്‍ ഫോണ്‍ വെച്ചു.

ബാബേട്ടന്‍ ഉറങ്ങിയിരുന്നു. ഞാന്‍ മൊബൈലും മാറില്‍ വെച്ച് അച്ഛന്റെ കട്ടിലില്‍ കിടന്നു. ചുറ്റും അച്ഛന്റെ മണം. ഇത്രേം നേരം അടക്കി നിര്‍ത്തിയ സങ്കടമെല്ലാം അണപൊട്ടി.

എത്ര നേരം എന്നോര്‍മയില്ല. അതിനിടയില്‍ ഒന്ന് മയങ്ങി കാണണം. ഒരു കോള്‍ വന്നു. 

രമണി സിസ്റ്ററിന്റെ ഫോണ്‍ ആണ്. അവിടെ അങ്ങിനെയൊരു പേരില്‍ ഒരാളെ അഡ്മിറ്റ് ചെയ്തിട്ടില്ല.

ഒന്ന് നിര്‍ത്തി അവര്‍ പറഞ്ഞു.. സെയ്ഫില്‍ ഒന്ന് വിളിച്ചു ചോദിക്കായിരുന്നില്ലേ. നഖീലില്‍ ഉള്ള രണ്ടാമത്തെ ആശുപത്രിയാണ്  സെയ്ഫ്. അവിടെ പക്ഷെ അങ്ങിനെ അഡ്മിറ്റ് ആക്കോ. 

പെട്ടെന്ന് അവര്‍ ഒരു മറുപടിയും പറഞ്ഞില്ല. തെല്ല് നേരത്തെ മൗനം. 

അവിടെയാണ് മോര്‍ച്ചറിയുള്ളത്. അവര്‍ ഒട്ടൊരു വിഷമത്തില്‍ പറഞ്ഞു വെച്ചു.

ഉള്ളിലൂടെ ഒരു ഇടിത്തീ പാഞ്ഞു. 

അങ്ങനെയൊന്നും ഉണ്ടായിട്ടല്ല, എങ്കിലും ഒന്ന് അന്വേിക്കണം.

ഞാന്‍ സജിയെ വിളിച്ചു.ഏതു നേരത്തും വിളിക്കാവുന്ന ഒരു അടുപ്പമുണ്ട് സജിയും ഷിബുവുമായി. രാത്രി ഏറെ വൈകിയിരുന്നു. ഒറ്റ റിങ്ങില്‍ അവര്‍ ഫോണെടുത്തു.  വിവരം പറഞ്ഞപ്പോള്‍ തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ വെച്ചു. ലോകം നിശ്ചലമെന്നു അതിനു മുന്‍പ് ഒരിക്കലും എനിക്ക്  ഇതു പോലെ ഫീല്‍ ചെയ്തിട്ടില്ല.

കുറച്ചു കഴിഞ്ഞു സജി വിളിച്ചു, അവിടെ അങ്ങിനെയാരും ഇല്ല..

നേരം വെളുത്തു എന്ന് എനിക്കു തോന്നിയപ്പോള്‍ എണീറ്റു.

കാറെടുത്ത്  പഴയ വഴികളില്‍ കൂടി ഒന്നുകൂടി പോയി നോക്കി.ഇനി സുര്‍ത്തായില്‍ പോകണം.

ആരെങ്കിലും ഒപ്പം വേണം. അപ്പോള്‍ തോന്നിയത് ചിന്റു കാര്‍ത്തിക്കിനെ വിളിക്കാനാണ്. വെണ്‍കുളം മണിയണ്ണന്റെ മകനാണ്. എന്നേക്കാള്‍ പ്രായത്തില്‍ ഇളയതാണെങ്കിലും ഞങ്ങള്‍ പെട്ടെന്ന് നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. കാര്യങ്ങള്‍ ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ വേഗം റെഡി ആയി. ജൂലാനില്‍ പോയി അവനെ കൂട്ടി നേരെ മംമുറയിലേക്ക്‌പോയി. അവിടെയാണ് സബ് ജയിലും പോലീസ് സ്റ്റേഷനും ഉള്ളത്.

ചിന്റു കൂടെയുള്ളത് കൊണ്ട് കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമായി. അവന് ഭാഷ എന്നെക്കാള്‍ അറിയാമായിരുന്നു.

പരാതി എഴുതി കൊടുത്തു ഇറങ്ങുമ്പോള്‍ അടുത്ത് നിന്ന് പോലീസുകാരന്‍ വിളിച്ചു. അടുത്ത് ചെന്നപ്പോള്‍ എന്താ കാര്യമെന്നായി. 

അവന്‍ ഒന്നുകൂടി സംഭവം വിശദീകരിച്ചു. 

അയാള്‍ എന്നെ കുറച്ചു നേരം സൂക്ഷിച്ചു നോക്കി. ഇയാളെ പോലെ ഒരാളെ ഇന്നലെ റംസ് പോലീസ് പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ റംസ്‌പോലീസ്  സ്റ്റേഷനില്‍ ആളുണ്ട്. എന്താണ് കാര്യം എന്ന് അയാള്‍ക്കറിയില്ല.

ഞാന്‍ സുരേഷേട്ടനെയും ദാസേട്ടനെയും വിളിച്ചു കാര്യം പറഞ്ഞു. നീ അങ്ങോട്ട് പൊയ്‌ക്കോ ഞാന്‍ അറബാബിനെ വിളിച്ചു അങ്ങോട്ട് വരാന്‍ പറഞ്ഞോളാന്ന് സുരേഷേട്ടന്‍ പറഞ്ഞു. ചിന്റും ഞാനും വേഗം റംസിലേക്ക് തിരിച്ചു.

അച്ഛനെ കണ്ടിട്ട് തിരിച്ചു വിളിക്കാന്‍ പറഞ്ഞു ദാസേട്ടനും ഫോണ്‍ വെച്ചു. ഞങ്ങള്‍ എത്തിയപ്പോഴേക്കും അറബിയും അവിടെയെത്തിരുന്നു. ഞങ്ങള്‍ നേരെ മുദീറിന്റെ (ഓഫീസര്‍) റൂമില്‍ പോയി. വളരെ അപൂര്‍വമായ് മാത്രമേ സുര്‍ത്തയില്‍ പോകേണ്ടി വരാറുള്ളൂ. പതിവായി പോകുന്ന ഒരിടം ട്രഫിക് പോലീസില്‍ ആണ്.

ഇപ്പോഴും അച്ഛന് എന്ത് പറ്റിയെന്ന് ഒരറിവുമില്ല.

അറബാബിനെ കണ്ടു മുദീര്‍ എണീറ്റ് കൈകൊടുത്തു, സലാം പറഞ്ഞു. അറബി കാര്യം പറഞ്ഞു. അയാള്‍ എന്നെ നോക്കി അറബിയില്‍ എന്തോ പറഞ്ഞു. ചിന്റു പരിഭാഷപ്പെടുത്തി തന്നു.

ഷാമിലേക്കുള്ള ഹൈവെയിലൂടെ കള്ള് കുടിച്ച പോലെ വണ്ടി ഓടിച്ചു പോകായിരുന്നു. പിടിച്ചപ്പോഴും പരസ്പരബന്ധമില്ലാതെ എന്തോ പറഞ്ഞു കൊണ്ടിരുന്നു. അതാണ് സ്റ്റേഷനില്‍ കൊണ്ട് വന്നത്. പരിശോധനയില്‍ കള്ള് കുടിച്ചെന്ന് തെളിഞ്ഞതുമില്ല. ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോകാണ്. അയാള്‍ അറബിയോട് കാര്യങ്ങള്‍ വിശദീകരിച്ചു.

ഒമാന്റെ അതിര്‍ത്തി വരെ എത്തുന്നതാണ് ഷാമിലേക്കുള്ള ഹൈവേ. ഖോര്‍കോറില്‍ നിന്ന് ഒരുപാട് കണ്ടെയ്‌നര്‍ ട്രക്കുകള്‍ ഏതു നേരവും പോകുന്ന റോഡ്. ഓര്‍മയില്ലാതെ അച്ഛന്‍ ടാക്‌സി ഓടിച്ചു പോയത് ആ റോഡിലൂടെ ആയിരുന്നു. അപകടം ഒന്നും വരാതിരുന്നത് ഭാഗ്യം.

അച്ഛന്‍ കുറെ വര്‍ഷങ്ങളായി മദ്യപിക്കാറില്ലെന്നു ഞാനും അങ്ങിനെ കണ്ടിട്ടില്ലെന്ന് അറബിയും പറഞ്ഞപ്പോള്‍ അവര്‍ 
അച്ഛനെ കൊണ്ട് വരാന്‍ പറഞ്ഞു.

ഒരു പോലീസുകാരന്‍ പോയി അച്ഛനെ കൂട്ടിക്കൊണ്ടു വന്നു. അച്ഛന്‍ ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കി. പകച്ചനോട്ടം.

എന്നിട്ട് എന്റെ അരികില്‍ വന്നു. സ്മിത്ത് വരാമെന്നു പറഞ്ഞിട്ട് എവിടെ? അവനെ കണ്ടില്ലല്ലോ-അച്ഛന്‍ പറഞ്ഞു കൊണ്ടിരുന്നു. 

അച്ഛനെ ചുമലില്‍ ചേര്‍ത്ത് പിടിച്ചു 'ഞാനാണ് അച്ഛാ സ്മിത്ത്' എന്ന് പിന്നെയും പറഞ്ഞെങ്കിലും അച്ഛന്‍ എല്ലാവരെയും നോക്കി ചോദിച്ചുകൊണ്ടേ ഇരുന്നു, സ്മിത്ത് എവിടെ..

കേസുകളൊന്നും എടുക്കാതെ അവര്‍ അച്ഛനെ കൊണ്ട് പോകാന്‍ സമ്മതിച്ചു. അറബിയുടെ ഒപ്പം മുദിര്‍ എന്റെ അരികില്‍ വന്നു. 

'സോറി..'-എന്റെ ചുമലില്‍ തട്ടി അറേബ്യന്‍ ഉച്ചാരണത്തില്‍ അയാള്‍ പിന്നെയും പറഞ്ഞു. 'വിയാര്‍ വെരി സോറി'

ഇത് പക്ഷെ അവരുടെ കുറ്റമല്ല, എങ്കിലും ആ ഒരു സന്ദര്‍ഭത്തില്‍ അയാളിലെ മനുഷ്യത്വമായിരിക്കണം അങ്ങിനെ പറയിപ്പിച്ചത്. 

ഞങ്ങള്‍ അച്ഛനെയും കൊണ്ട് നഖീലില്‍ വന്നു. അച്ഛന്‍ കണ്ടിരുന്ന ഡോക്ടറെ കണ്ടു. ഷുഗര്‍ കൂടിയതാവാം കാരണമെന്ന് അയാള്‍ പറഞ്ഞു. എനിക്ക് വേണ്ടി കുറെ പാക്കിസ്ഥാന്‍ മാമ്പഴംവാങ്ങി വെച്ച കാര്യം അച്ഛന്‍ പറഞ്ഞിരുന്നു. അത് ഞാന്‍ വരാതിരുന്നതിനാല്‍ അച്ഛന്‍ തന്നെ കഴിച്ചിരിക്കണം..

അച്ഛന്റെ ഓര്‍മ ഞരമ്പുകള്‍ അന്നു മുതല്‍ പിന്നെയൊരിക്കലും പഴയ പോലെ ശരിയായി വന്നില്ല.

Follow Us:
Download App:
  • android
  • ios