Asianet News MalayalamAsianet News Malayalam

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

Deshantharam Ajeesh Mathew Karukayil
Author
Thiruvananthapuram, First Published Aug 29, 2017, 11:29 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Ajeesh Mathew Karukayil

കാറിന്റെ  ഡിക്കിയില്‍ കൊള്ളാനാവാത്ത വണ്ണം വലിപ്പമുള്ളതായിരുന്നു ആ ഹെലികോപ്റ്റര്‍. 

'താങ്കള്‍ക്കീ ഹെലികോപ്റ്ററില്‍ പാകിസ്താനിലേയ്ക്ക് പോയാല്‍ പോരെ വേറെ വിമാനം എന്തിനാണ്'-എന്റെ ചോദ്യം അയാള്‍ക്കു നന്നേ രസിച്ചു. ആറരയടിപൊക്കത്തില്‍ ആജാനബാഹുവായ ആ മനുഷ്യന്‍ പര്‍വ്വതം കുലുങ്ങുന്നതു കണക്കെ എന്നെ നോക്കി ചിരിച്ചു. എന്തോ വലിയ തമാശ കേട്ടതു പോലെ ഓര്‍ത്തോര്‍ത്തു ചിരിക്കുന്നതിനിടയില്‍ ബാക്ക് സീറ്റിനും ഡിക്കിക്കും ഇടയിലായി ഞാന്‍ ആ ഹെലികോപ്റ്ററിനെ ഒരു വിധത്തില്‍ വെച്ചിട്ടു ഡോര്‍ അടച്ചു .

'ഇതിനു എക്‌സ്ട്രാ ഡ്യൂട്ടി കൊടുക്കേണ്ടി വരുമോ?' 

കാറിന്റെ മുന്‍ സീറ്റ് തുറന്നു വലിയശരീരം സീറ്റിലേക്കിടുമ്പോള്‍ അയാള്‍  സംശയം കലര്‍ന്ന മുഖത്തോടെ എന്നെ നോക്കി ചോദിച്ചു. 

എയര്‍ പോര്‍ട്ടിന്റെ വാതില്‍ വരെ ആളുകളെ കൊണ്ടു  വിടുക എന്നതാണ് ഒരു ടാക്‌സിക്കാരന്റെ ജോലി. അതിനുള്ളില്‍ എന്താണ് നടക്കുന്നതെന്നും എങ്ങനെയാണ് സാധനങ്ങള്‍ അളക്കുന്നതെന്നും എനിക്ക് വലിയ ധാരണയില്ല. ഒരു പക്ഷെ എക്‌സ്ട്രാ സൈസ് ബാഗേജിന് കൂടുതല്‍ പണം കെട്ടേണ്ടി വരും. അവുക്കാദറിക്ക മരുമകന്റെ വീട്ടിലേയ്ക്കു വാങ്ങിയ 52 ഇഞ്ച് ടിവിയ്ക്ക് കുറേ കാശു കൊടുത്താണ് കൊണ്ടു  പോയതെന്നു  പറഞ്ഞു കേട്ടിട്ടുണ്ട്. വന്നിട്ടിന്നോളം ലീവിനു പോകാത്തതിനാല്‍ ഇത്തരം കാര്യങ്ങളെപ്പറ്റി ധാരണ പോരാ. 

എങ്കിലും ടാക്‌സിയില്‍ കയറുന്ന ആളുകള്‍ നമ്മുടെ വീട്ടില്‍ വരുന്ന അതിഥികളാണ്. അവരോടു മാന്യമായും സന്തോഷത്തോടും ഇടപഴകണം.  അവരുടെ സംശയങ്ങള്‍ ദുരീകരിക്കണം. നാട്ടിലെ ഓണം കേറാ മൂലയില്‍ ഓടുന്ന ടാക്‌സി അല്ലിത്. നൂറോളം രാജ്യക്കാരെ  ദിവസേന കയറ്റി ഇറക്കുന്ന ദുബായ് ടാക്‌സി. പല സംസ്‌ക്കാരത്തില്‍ നിന്നും വരുന്ന  ഒരു പാട് പേരെയും കൊണ്ടു യാത്ര പോകുമ്പോള്‍ ചിലര്‍ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.  അതെല്ലാം ക്ഷമയോടും സഹന ശക്തിയോടു നേരിടേണ്ടിവരും. ജോലിക്കു കയറിയിട്ടു ഇന്നേ നിമിഷം വരെ  ആരോടും മുഖം കറുത്തു സംസാരിക്കേണ്ടി  വന്നിട്ടില്ല എന്നതു  തന്നെയാണ് നാളിതുവരെയുള്ള  സമ്പാദ്യം.

'തും മലബാറി ?'

പാകിസ്ഥാനി എന്റെ മുഖം സൂക്ഷിച്ചു നോക്കിയിട്ടു ഒരു തീരുമാനത്തില്‍ എത്തിയപോലെയാണ് ആ ചോദ്യം ചോദിച്ചത്.

'അതെ ഫ്രം കേരളാ, ലേക്കിന്‍ മലബാറി നഹി, മലയാളീ, മലയാളീ'

'ക്യാ മലയാളീ, കേരളാ വാലാ പൂരാ മലബാറി ഹൈ'

പത്തന്‍കാര്‍ ഇങ്ങനെയാണ് സ്‌നേഹിച്ചു തുടങ്ങിയാല്‍ അവര്‍  കരള്‍ പറിച്ചെടുക്കും.

മലയാളം സംസാരിക്കുന്നവര്‍ എല്ലാവരും മലബാറികളാണെന്നാണു ഗള്‍ഫിലെ പൊതു ധാരണ. ആ ധാരണയില്‍ നിന്നും ഒട്ടും വിഭിന്നനല്ല ഈ പാകിസ്ഥാനിയും.  പക്ഷെ  ഇയാള്‍ നീണ്ട ഗള്‍ഫ് ജീവിതത്തിനിടയില്‍ ഒരു പാടു മലബാറികളെ കണ്ടിരിക്കുന്നു. അവരെല്ലാം നല്ല മനുഷ്യരാണത്രെ. ഇന്ത്യയില്‍ നല്ല ആളുകള്‍ ജീവിക്കുന്ന സ്ഥലമാണ് കേരളം  എന്നാണ് പറഞ്ഞു വരുന്നത്. നല്ല മനുഷ്യന്‍  എന്ന ലേബലില്‍ ഉള്‍പ്പെടുത്താന്‍ ആണെങ്കില്‍ മലബാറിയെന്നോ മദ്രാസിയെന്നോ എന്തു വേണമെങ്കിലും വിളിക്കുന്നതില്‍ എനിക്കു വിരോധമില്ലായിരുന്നു. എങ്കിലും ഞങ്ങള്‍ തെക്കരെ  മലബാറി എന്ന ഓമനപ്പേരില്‍ വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ എപ്പോഴുമുണ്ടായിരുന്ന ഒരു തരം ഓക്കാനം  പുറത്തു കാണിക്കാതെ ഞാന്‍ ഡ്രൈവിങ്ങില്‍ വ്യാപൃതനായി.

'ഇത്തനാ ടൈം ഹോഗയാ തു മേരാ നാം ക്യും നഹി പൂച്ചാ?'

പത്തന്‍കാര്‍ ഇങ്ങനെയാണ് സ്‌നേഹിച്ചു തുടങ്ങിയാല്‍ അവര്‍  കരള്‍ പറിച്ചെടുക്കും. ഇത്രയും സംസാരിച്ചിട്ടും ഞാനയാളുടെ പേരു  പോലും ചോദിക്കാത്തതിലാണ് അയാളുടെ വിഷമം.

'ബത്താവോ സര്‍ജി ആപ് കാ നാം ?'

'അബ്ദുല്‍ ഖാദര്‍ ഖാന്‍'

നൂറ്റിരുപതു കിലോയുള്ള ശരീരം സീറ്റില്‍ നിന്നുയര്‍ത്തി തല ഒന്നു  ചുറ്റും കറക്കി പത്താന്‍ കോട്ടിനു മുകളില്‍ ഇട്ടിരുന്ന തുകല്‍ ജാക്കറ്റ് വലിച്ചിട്ടിട്ടു അയാള്‍ എന്നെ അഭിമാന പുരസ്സരം നോക്കി  .

'യേ നാം പെഹ്‌ലെ കിദര്‍ ബി  സുനാ തും ?'
 
അബ്ദുല്‍ ഖാദര്‍ ഖാന്‍ എന്ന ഈ പേരു ഞാന്‍ മുമ്പെവിടെയെങ്കിലും കേട്ടിട്ടുണ്ടാവുമോ?  ഉണ്ടാവണം. ഇങ്ങനെ ഒരു പാടു പേരുകാര്‍ ഈ ലോകത്തില്‍ ജീവിക്കുന്നുണ്ടാവണം. പല തവണ ഞാന്‍ ഈ പേരു  കേട്ടിട്ടും ഉണ്ടാവണം. പക്ഷെ ഇയാളെ, ഈ തടിമാടനെ ആദ്യമായി കാണുകയാണ്. അതെനിക്കുറപ്പാണ്. ഞാന്‍ ഓര്‍മ്മകളിലേയ്ക്ക് ഒരു ഓട്ട പ്രദക്ഷണം നടത്തി. പാകിസ്ഥാന്‍കാരനായ അബ്ദുല്‍ ഖാദര്‍ ഖാന്‍.

പണിയില്ലാതെ അലഞ്ഞു നടന്ന സമയത്തു കുറെ പി എസ് സി പഠിച്ചതിന്റെ ഗുണം ഇങ്ങനെയൊക്കെയാണ് ഉണ്ടാകുന്നത്. തലയിലെ ട്യൂബ് ലൈറ്റ് തെളിഞ്ഞു കത്തി പാകിസ്താന്‍ ആറ്റം ബോംബിന്റെ പിതാവ്. വിവരമില്ലാത്ത പത്താന്‍ ഏതെങ്കിലും ലോക്കല്‍ അബ്ദുല്‍ ഖാദറിനെ ആണു വിചാരിച്ചതെങ്കിലോ !

ഹാജി മേനേ പഹ്‌ലേ സുനാ നിങ്ങളുടെ നാട്ടില്‍ അണുബോംബ് പരീക്ഷണം നടത്താന്‍ നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍. കനത്ത മൗനം മുറിച്ചു കൊണ്ടയാള്‍ അയാളുടെ ബലിഷ്ടമായ കരങ്ങള്‍ എന്റെ കഴുത്തിലൂടെ ഇറുക്കി എന്നെ ആഞ്ഞു ചുംബിച്ചു. ഇങ്ങനെ ഒരുത്തരം ഞാന്‍ പറയുമെന്ന് അയാള്‍ സ്വപ്‌നേപി വിചാരിച്ചിരുന്നിരുന്നില്ല. അയാളുടെ രണ്ടാണ്മക്കളില്‍ മൂത്തയാളുടെ ജീവിത അഭിലാഷം തന്നെ ഒരു ആണവ ശാസ്ത്രജ്ഞന്‍ ആകണമെന്നതാണെന്നു പത്താന്‍ പറയുമ്പോള്‍ അയാളുടെ മുഖത്തു  അഭിമാന ബോധം തെളിഞ്ഞു. 
 
ആണവ രഹസ്യങ്ങള്‍ ശത്രുക്കള്‍ക്കു ചോര്‍ത്തി നല്‍കിയതിനു പാകിസ്ഥാന്‍ ഗവണ്‍മെന്റ് ഖാനെ തടവിലാക്കിയ വിവരമൊന്നും ഈ  പാവം പത്താന്‍ അറിഞ്ഞിട്ടുണ്ടായിരിക്കില്ല. മക്കള്‍ പറഞ്ഞു കൊടുത്തുള്ള അറിവേ ഇയാള്‍ക്കും  ഉണ്ടായിരിക്കുള്ളൂ. സഹപ്രവര്‍ത്തകരായ പത്തന്‍കാര്‍ക്കു പോലും അറിയാത്ത പാകിസ്ഥന്റെ  ആണവ ശാസ്ത്രജ്ഞനെപ്പറ്റി അറിയാവുന്ന എന്നെ അയാള്‍ ആദരവോടെ കണ്ടു .

മിലിട്ടറി ട്രെയിനിംഗ് സ്‌കൂളില്‍ അഞ്ചിലും ആറിലും പഠിക്കുന്ന അഹമ്മദും ഹൈദറും ഒരുപാടാഗ്രഹിച്ചതാണ് വണ്ടിയുടെ പിന്‍ സീറ്റില്‍  കുത്തി കൊള്ളിച്ചു വെച്ചിരിക്കുന്ന ഹെലികോപ്റ്റര്‍. ഇത്രയും വലുതു  വാങ്ങിയാല്‍ നാട്ടില്‍ കൊണ്ടു  പോകാന്‍ കഴിയുമോ എന്നയാള്‍ക്കു സംശയം ഉണ്ടായിരുന്നു എന്നിട്ടും ഒരു ഭാഗ്യ പരീക്ഷണത്തിനു അയാള്‍ മുതിരുകയായിരുന്നു .

സുരക്ഷിതരെന്നു തോന്നുന്നവരോടു പരിധികളില്ലാതെ സംസാരിക്കും എന്നതാണ് എന്റെ ഏറ്റവും വലിയ ബലഹീനത. അര മണിക്കൂറിനുള്ളില്‍ ഖാന്‍ സാഹിബ് എന്റെ അടുത്ത ചങ്ങാതി ആയിരിക്കുന്നു ഞങ്ങളുടെ സംസാരം പല മേഖലകള്‍ കടന്നു പാകിസ്താനിലെ രാഷ്ട്രീയത്തില്‍ എത്തി നില്‍ക്കുന്നു. പാകിസ്താനിലെ പ്രത്യേകിച്ചു പെഷവാറിലെ  രാഷ്ട്രീയം അനുദിനം വഷളായി കൊണ്ടിരിക്കുന്ന ഒന്നാണെന്ന് ഖാന്‍ സാഹിബ് അടിവരയിട്ടു സാക്ഷ്യപ്പെടുത്തുന്നു. ഒന്നുമറിയാത്ത പാവങ്ങളെ വെടിവെച്ചും ബോംബു വെച്ചും കൊല്ലുന്ന കാട്ടാള നീതിക്കെതിരെ  സംസാരിക്കുമ്പോള്‍ അയാള്‍ പരിസരം മറക്കുന്നതു  പോലെ എനിക്കു  തോന്നി .ഏതു പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും നിരപരാധികളെ കൊല്ലാന്‍ ഒരു ഗ്രന്ഥവും ഒരു മതവും പഠിപ്പിക്കുന്നില്ല എന്നയാള്‍ ആണയിടുമ്പോള്‍ എനിക്കയാളോടു  ബഹുമാനം തോന്നി .

'നിനക്ക് എത്ര കുട്ടികള്‍ ഉണ്ട് ?'-അതുവരെ ഉറച്ച ശബ്ദത്തില്‍ സംസാരിച്ചിരുന്ന ഖാന്‍ സാഹിബിന്റെ തൊണ്ട ഒരു നിമിഷം ഇടറുന്നതു പോലെ എനിക്കു  തോന്നി .

ഒരു പെണ്‍കുട്ടി, ഒരു വയസ്സായിട്ടുണ്ട് ,ജനിച്ചിട്ടിന്നോണം ഞാനവളെ കണ്ടിട്ടില്ല അവള്‍ക്കെന്റെ ഛായ ആണെന്നാണ് ബീവി പറയുന്നത്. അയാള്‍ ചോദിച്ചതിലധികം മറുപടി ഞാന്‍ ഒറ്റയടിക്കു പറഞ്ഞു കഴിഞ്ഞിരിക്കുന്നു .  

മലപോലെയുള്ള ശരീരം കുലുക്കി കുലുക്കി ചിരിച്ചുകൊണ്ടായാള്‍ ഉള്ളിലേയ്ക്ക് കയറിപ്പോയി .

'ജല്‍ദി ജാക്കെ ഉസ്‌കോ ദേക്കോ !' വേഗം പോയി പൊന്നുമോളെ കാണൂ എന്നു പറഞ്ഞു കൊണ്ടു സ്‌നേഹ വായ്‌പോടെ  ഖന്‍സാഹിബ് എന്റെ തോളില്‍ തലോടി.

എയര്‍പോര്‍ട്ട് എത്തിയിരിക്കുന്നു അഹമ്മദും ഹൈദറും കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഹെലികോപ്റ്റര്‍  ഒരു പൊട്ടലും കൂടാതെ ഞാന്‍ ഡിക്കിയില്‍ നിന്നും പുറത്തിറക്കി . മീറ്ററില്‍ കണ്ടതിലും കൂടുതല്‍ അയാള്‍ എന്റെ കൈയ്യില്‍ തന്നിട്ടു മുന്നോട്ടു നടന്നു .

'ഖാന്‍ സാബ് അഹമ്മദ് ഹൈദര്‍ ദോനോം ഏക് ദിന്‍ ബഡാ സൈന്റിസ്‌റ് ഹോയേഗാ'. അഹമ്മദും ഹൈദറും ഒരുനാള്‍ തീര്‍ച്ചയായും വലിയ ശാസ്ത്രജ്ഞരാകും എന്റെ ഉച്ചത്തിലുള്ള പിന്‍വിളി കേട്ടു കൊണ്ടു അയാള്‍ ചിരിച്ചു കൊണ്ടു തിരിഞ്ഞു നിന്നു. മലപോലെയുള്ള ശരീരം കുലുക്കി കുലുക്കി ചിരിച്ചുകൊണ്ടായാള്‍ ഉള്ളിലേയ്ക്ക് കയറിപ്പോയി .

പാസഞ്ചേഴ്‌സ് കയറുമ്പോള്‍ റേഡിയോ കേള്‍ക്കാന്‍ ഞങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് അനുവാദമില്ല. അവരില്ലാത്തപ്പോള്‍ ഞങ്ങള്‍ക്കിഷ്ടമുള്ള റേഡിയോ കേള്‍ക്കാം. പെഷാവറിലെ മിലിറ്ററി സ്‌കൂളില്‍ ഉണ്ടായ ആക്രമണത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 145 ആയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആ വാര്‍ത്ത ഒരു കൊള്ളിയാന്‍ പോലെ എന്റെ ഹൃദയത്തിലൂടെ കടന്നു പോയി. കുറച്ചു മുമ്പ് ഖാന്‍ സാബ് പറഞ്ഞ അഹമ്മദും ഹൈദറും പഠിക്കുന്ന പെഷവാറിലെ അതേ മിലിറ്ററി സ്‌കൂള്‍. ഇന്നലെ നടന്ന ആക്രമണം ഖാന്‍ സാബിന്റെ നാട്ടിലേയ്ക്കുള്ള അടിയന്തിര യാത്ര. ആകാശത്തു 14000 അള്‍ട്ടിറ്റിയൂഡില്‍  എത്തിയ പെഷവാര്‍ വിമാനത്തിന്റെ കൊച്ചു കിളിവാതിലിലൂടെ ഒരു ഹെലികോപ്റ്റര്‍ താഴേയ്ക്ക് പറന്നു. അതു പെഷവാര്‍ നഗരത്തിനു ചുറ്റും മൂന്നു വട്ടം വലം വെച്ച ശേഷം അപ്രത്യക്ഷമായി...

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

ജ്യോതി വേണു: അമേരിക്കയിലെ മഞ്ഞുകാലം

വഹീദ് സമാന്‍: ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

Follow Us:
Download App:
  • android
  • ios