വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ഈ പെണ്‍കുട്ടിക്ക് പഠിക്കാന്‍ കഴിയില്ലെന്ന ഘട്ടം വന്നു പക്ഷെ, ഏത് വിധേനയേയും പഠിക്കുകയെന്നത് അവളുടെ വാശിയായി മാറി അതിനായി പണം കിട്ടുന്ന മത്സരങ്ങളിലെല്ലാം പങ്കെടുത്തു

'ഹ്യുമന്‍സ് ഓഫ് ബോംബെ' എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പെണ്‍കുട്ടിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിശ്ചയദാര്‍ഢ്യവും, ജയിച്ചു കാണിക്കാനുള്ള ആവേശവുമാണ് അവളെ കരുത്തുറ്റവളാക്കുന്നത്. പഠിക്കാന്‍ വേണ്ടി പല മത്സരങ്ങളിലും പങ്കെടുത്തു, പല ഇന്‍റര്‍വ്യൂ ബോര്‍ഡിനു മുന്നിലും ചെന്നിരുന്നു. പലയിടത്തുനിന്നും നിര്‍ദ്ദയം തഴയപ്പെട്ടു. എന്നിട്ടും അവള്‍ തോറ്റു കൊടുക്കാന്‍ തയ്യാറായില്ല. 

വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ഈ പെണ്‍കുട്ടിക്ക് പഠിക്കാന്‍ കഴിയില്ലെന്ന ഘട്ടം വന്നു. പക്ഷെ, ഏത് വിധേനയേയും പഠിക്കുകയെന്നത് അവളുടെ വാശിയായി മാറി. അതിനായി പണം കിട്ടുന്ന മത്സരങ്ങളിലെല്ലാം പങ്കെടുത്തു. ഡാന്‍സ് മുതല്‍ നാടകാഭിനയം വരെ. അതിനിടയില്‍ തന്നെ പല ജോലിക്കും ശ്രമിച്ചു. പക്ഷെ, എല്ലാവരും ചോദിക്കുന്നത് ബിരുദമാണ്. ഓരോയിടത്തുനിന്നായി വാതിലുകള്‍ കൊട്ടിയടച്ചപ്പോഴും യാതൊരു മടിയും കൂടാതെ അവള്‍ അടുത്ത വാതിലില്‍ മുട്ടി. ഒടുക്കം അതിലൊരെണ്ണം അവള്‍ക്കായി തുറന്നു. 'ജോലിയില്‍ നൂറു ശതമാനം ആത്മാര്‍ത്ഥത' എന്ന ഉറപ്പു നല്‍കിയതോടെ അവര്‍ പറഞ്ഞു, 'അപ്പോയിന്‍റഡ്'. അങ്ങനെ, അവള്‍ക്കൊരു ജോലിയായി. 'ബ്രാന്‍ഡ് ഫാക്ടറി'യില്‍ ജോലിക്ക് കയറിയതോടെ പഠനത്തിനുള്ള വാതിലും തുറന്നു. ക്ലാസ്, ജോലി, പഠനം, വീട്ടിലെ സഹായിക്കല്‍ എല്ലാം കൂടി അവള്‍ പറയുന്നത്, തന്‍റെ ഒരു ദിവസം 16 മണിക്കൂര്‍ വരെയൊക്കെ നീളും എന്നാണ്. 

ജോലി നന്നായി പോകുന്നുണ്ട് എന്ന് മനസിലാക്കിയതോടെ വീട്ടുകാര്‍ അവളോട് ജോലിയില്‍ മാത്രം ശ്രദ്ധിക്കാനും, പഠനമുപേക്ഷിക്കാനുമാണ് പറഞ്ഞത്. അവളുടെ ആരോഗ്യകാര്യത്തിലുള്ള ആകുലത കാരണമായിരുന്നു അത്. പക്ഷെ, ഈ പെണ്‍കുട്ടി പറയുന്നത്, തന്‍റെ കുടുംബത്തിലെ സ്ത്രീകളാരും ബിരുദം എടുത്തിട്ടില്ല, അതിനാല്‍ തനിക്കത് നേടിയേ പറ്റൂവെന്നാണ്. കുടംബത്തിലെ സ്ത്രീകളെല്ലാം പഠനമുപേക്ഷിക്കുന്നു, വിവാഹം കഴിക്കുന്നു, കുഞ്ഞുങ്ങളെ നോക്കുന്നു. ജോലി കിട്ടിയാല്‍ തന്നെ വീട്ടുകാര്യവും ജോലിക്കാര്യവും നോക്കുന്നു. ഇവിടെയും എന്തുകൊണ്ട് തനിക്കത് ചെയ്തുകൂടായെന്നും അവള്‍ തിരിച്ചുചോദിച്ചു. അങ്ങനെ അവളുടെ സ്വപ്നസാക്ഷാത്കാരമായി. പരീക്ഷയെഴുതി, ബിരുദവും നേടി. 

എച്ച്.ആറിലുള്ള ബിരുദം എന്‍റെ കയ്യില്‍ കിട്ടിയ ദിവസം എല്ലാവരുടേയും ചോദ്യത്തിന് താന്‍ ഉത്തരം നല്‍കി. എനിക്ക് എച്ച്.ആര്‍ മാനേജറായി സ്ഥാനക്കയറ്റവും കിട്ടി. ഞാന്‍ വീട്ടില്‍ പോയി അച്ഛന്‍റെ കയ്യിലെന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ വച്ചുകൊടുത്തു. അപ്പോഴദ്ദേഹമെന്നോട് പറഞ്ഞത് ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല. അതിതായിരുന്നു- 'ആള്‍ക്കാരെല്ലായ്പ്പോഴും ഒരു മകന്‍ ഉണ്ടാവണേ എന്നാണ് പ്രാര്‍ത്ഥിക്കാറ്. പക്ഷെ, ഇന്ന് നീ തെളിയിച്ചിരിക്കുന്നു, എല്ലാ പ്രാര്‍ത്ഥനയ്ക്കുമുള്ള ഉത്തരമായി ഇതുപോലെ ഒരു മകളുണ്ടായാല്‍ മതി' എന്നാണത്.

ഈ പെണ്‍കുട്ടിയുടെ ഉള്‍ക്കരുത്തിനും പോരാട്ടത്തിനും മുന്നില്‍ കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.