നെയ്റോബി: കെനിയക്കാരനായ വക്കീല്‍ ഡോള ഇന്‍ടിസ് ആണ് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശുക്രിസ്തുവിന്‍റെ കുരിശുമരണം മനുഷ്യാവകാശലംഘനമായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തി അന്താരാഷ്ട്ര നീതിന്യായക്കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. ഇത് ആദ്യമായല്ല ഡോള ഈ കേസ് മുന്നോട്ട് വയ്ക്കുന്നത്.കുരിശുമരണവുമായി ബന്ധപ്പെട്ട് യേശുക്രിസ്തു ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമായിരുന്നു എന്നാണ് ഡോള ഉന്നയിയ്ക്കുന്ന കേസ്. ഇറ്റലി ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാറുകളാണ് എതിര്‍ഭാഗത്ത് ഇദ്ദേഹം നിര്‍ത്തുന്നത്.

ചുറ്റുമുള്ളവര്‍ യേശുവിന്‍റെ മുഖത്ത് തുപ്പുകയും,ഉപദ്രവിയ്ക്കുകയും മര്‍ദ്ടിയ്ക്കുകയും ചെയ്തത് നിയമലംഘനമാണ്. ഇതേ വിഷയത്തില്‍ നെയ്‌റോബി കോടതിയില്‍ ഇദ്ദേഹം കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു.തുടര്‍ന്ന് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്താരാഷ്ട്ര കോടതിയില്‍ തന്നെ ഈ കേസുമായി ഡോള എത്തി.

അവിടെയും കേസ് പരിഗണനയ്ക്ക് എടുത്തില്ല.തുടര്‍ന്ന് കൂടുതല്‍ നിയമപരമായ തെളിവുകളും വകുപ്പുകളും പഠിച്ചാണ് ഇത്തവണ ഡോള എത്തിയിരിയ്ക്കുന്നത്. യേശുക്രിസ്തുവിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിയ്ക്കേണ്ടതും കാത്ത് സൂക്ഷിയ്ക്കേണ്ടതും തന്‍റെ കടമയാണ് എന്നാണ് ഡോള പറയുന്നത്.അതുകൊണ്ട് ഏതറ്റം വരെ പോകേണ്ടി വന്നാലും കേസില്‍ നിന്ന് താന്‍ പിന്മാറില്ലെന്നും ഡോള പറയുന്നു.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന യേശുവിന്റെ ട്രയല്‍ നീതിപൂര്‍വ്വമായിരുന്നില്ല എന്നും അദ്ദേഹത്തിനെതിരെ നിരത്തിയെ തെളിവുകള്‍ യാതൊരു വിലയും ഇല്ലാത്തതുമാണെന്ന് ഇദ്ദേഹം സ്ഥാപിയ്ക്കാന്‍ ശ്രമിക്കുകയാണ് ഇത്തവണ. പല തെളിവുകള്‍ക്കും ബൈബിളിനെ തന്നെയാണ് ഇദ്ദേഹം റെഫറന്‍സ് ആക്കുന്നത്. വര്‍ഷങ്ങള്‍ പരിചയമുള്ള ഡോള കെനിയയുടെ ഉയര്‍ന്ന നീതിന്യായസ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളുമാണ്.