മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ രാജ്യമെമ്പാടും പ്രതിഷേധം കത്തുകയാണ്. ലോകമെമ്പാടു നിന്നും ഉയര്‍ന്ന അനുശോചന സന്ദേശങ്ങള്‍ക്കിടെ ഒരു കുറിപ്പ് വ്യത്യസ്തമായി നിന്നു. മറ്റാര്‍ക്കും എഴുതാന്‍ കഴിയാത്ത തീവ്രതയില്‍ മുന്‍ ഭര്‍ത്താവ് എഴുതിയ കുറിപ്പ്. എന്‍റെ ആദ്യ കാമുകിക്ക് എന്ന അഭിസംബോധനയോടെ മാധ്യമപ്രവര്‍ത്തകനായ ചിദാനന്ദ് രജ്ഘട്ട് എഴുതിയ കുറിപ്പ് വായിക്കാം.

'' ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കൃതജ്ഞതയും ഓര്‍മ്മക്കുറിപ്പുകളും വായിക്കുമ്പോള്‍ ഗൗരി നീ ചിരിക്കുന്നുണ്ടാകും. ചിലപ്പോള്‍ ചിരിക്കുന്നുണ്ടാവില്ല. എങ്കിലും അടക്കിപ്പിടിച്ച ഒരു ചിരിയെങ്കിലും നിന്നിലുണ്ടാകുമെന്നുറപ്പ്.

നമ്മുടെ കൗമാരത്തില്‍ നാം സ്വര്‍ഗത്തേയും നരകത്തെയും കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട്

നമ്മുടെ കൗമാരത്തില്‍ നാം സ്വര്‍ഗത്തേയും നരകത്തെയും കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ആവശ്യത്തിലധികം സ്വര്‍ഗവും നരകവും ലോകത്തുള്ളതിനാല്‍ നമുക്ക് ദൈവത്തെ വെറുതെ വിടാം. എല്ലാവരും ചെയ്യുന്നതുപോലെ നമ്മള്‍ ദൈവത്തോട് യാചിക്കേണ്ടതില്ല.

അഭിപ്രായവ്യത്യസങ്ങള്‍ നിലനിന്നിട്ടും കുടുംബത്തെയുള്‍പ്പെടെ ആരെയും നമ്മള്‍ വേദനിപ്പിച്ചില്ല. അത് നമ്മളിലെ മനോഹര തത്വസീമയായി എനിക്ക് തോന്നുന്നു. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിനും കോടതി നടപടികള്‍ക്കും ശേഷം വേര്‍പിരിഞ്ഞിട്ടും ഏറ്റവുമടുത്ത സുഹൃത്തുക്കളായി നാം തുടര്‍ന്നു. ആരെയും, നമ്മെ തന്നെയും വേദനിപ്പിക്കാതെ സാന്ദ്രമായ ഉടമ്പടി പോലെ അത് തുടര്‍ന്നു പോന്നു. 

യുക്തിവാദി പ്രസ്ഥാനത്തിന്‍റെ പിള്ളത്തൊട്ടിലായ നാഷണല്‍ കോളേജില്‍ വെച്ചാണ് നാം കണ്ടുമുട്ടിയത്‍. പ്രിന്‍സിപ്പാള്‍ ഡോ. എച്ച് നരസിംഹനും ശ്രീലങ്കന്‍ യുക്തിവാദി ഡോ. അബ്രഹാം കോവൂരുമായിരുന്നു അതിന്‍റെ മുന്‍നിരയില്‍‍. അതിനാലാവാം ആള്‍ദൈവങ്ങളുടെയും തട്ടിപ്പുകാരുടെയും കാപട്യത്തിന്‍റെ മുഖം മൂടികള്‍ വലിച്ചുകീറുന്നതില്‍ കൗമാരം മുതല്‍ നാം ആനന്ദം കണ്ടെത്തിയത്.

യുക്തിവാദികളും അവിശ്വാസികളുമാണ് മതമൗലികവാദികളുടെയും ആള്‍ദൈവങ്ങളുടെയും മുഖ്യ ശത്രു

കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലം വ്യക്തമാക്കാനാണ് ഇക്കാര്യങ്ങള്‍ ആദ്യം പറഞ്ഞത്. കാരണം യുക്തിവാദികളും അവിശ്വാസികളുമാണ് മതമൗലികവാദികളുടെയും ആള്‍ദൈവങ്ങളുടെയും മുഖ്യ ശത്രു. ഞാന്‍ കോളേജില്‍ വെച്ച് പുകവലിക്കുന്നത് നീ എതിര്‍ത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ പുകവലി നിര്‍ത്തിയപ്പോള്‍ നീ ആരംഭിച്ചു. ഒരിക്കല്‍ അമേരിക്കയില്‍ എന്നെ അപ്പാര്‍ട്ട്മെന്‍റില്‍ കാണാനെത്തിയപ്പോള്‍ പുകവലിക്കുന്നത് ഞാന്‍ തടഞ്ഞിരുന്നു.

'മൊബൈല്‍ ഫോണുകള്‍ക്കായി വാദിക്കുന്നത് നിര്‍ത്തൂ, പാവങ്ങള്‍ക്ക് ഇത് കഴിച്ച് വിശപ്പടക്കാനാവില്ല'.

നമ്മുടെ സൗഹൃദം ഒട്ടുമിക്ക സുഹൃത്തുക്കളെയും അല്‍ഭുതപ്പെടുത്തിയിരുന്നു. എപ്പോഴും ഇടതായിരുന്നു, തീവ്രമായ ഇടതായിരുന്നു ഗൗരി ലങ്കേഷ്. 'മൊബൈല്‍ ഫോണുകള്‍ക്കായി വാദിക്കുന്നത് നിര്‍ത്തൂ, പാവങ്ങള്‍ക്ക് ഇത് കഴിച്ച് വിശപ്പടക്കാനാവില്ല'. സാങ്കേതികവിദ്യയെ അനുകൂലിച്ചതിന് എനിക്കെതിരെ അറിയിച്ച പ്രതിഷേധമായിരുന്നു.

ഇതെഴുതുമ്പോള്‍ തീവ്രനുഭവത്താല്‍ അപൂര്‍ണ്ണമായ ഓര്‍മ്മകളാണ് എന്‍റെ മനസ്സില്‍. ഞാനൊരിക്കലും മറന്നിട്ടില്ല, ഹൃദയത്തില്‍ വലതുഭാഗത്താണ് നിന്‍റെ സ്ഥാനം. ഇടതു പക്ഷക്കാരി, ഹുന്ദുത്വ വിമര്‍ശക, പരിഷ്കരണവാദി തുടങ്ങിയ വിശേഷണങ്ങള്‍ അവിടെ നില്‍ക്കട്ടെ. അതിനേക്കാളേറെ എനിക്ക് നീ നല്ല സുഹൃത്തുംആദ്യ കാമുകിയുമാണ്.''

(ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ചിദാനന്ദ് രജ്ഘട്ടയുടെ കുറിപ്പില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍)
http://timesofindia.indiatimes.com/city/bengaluru/my-friend-and-first-love-gauri-lankesh-was-the-epitome-of-amazing-grace/articleshow/60401693.cms