ഒരു കൂട്ടം കുഞ്ഞുങ്ങള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പങ്കിട്ട് കഴിക്കുന്നതാണ് കണ്ടത്; അതെന്‍റെ ജീവിതം മാറ്റി
മുപ്പതാമത്തെ വയസില്‍ ഞാനെന്‍റെ ജോലി വിട്ടു. പിന്നീട്, മറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ആരംഭ് എന്ന എന്‍.ജി.ഒ ആരംഭിച്ചു. തെരുവുകളിലെ കുഞ്ഞുങ്ങളെ ഞങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി.
മുംബൈ: ഇന്ത്യയിലിന്നും എത്രയോ കുട്ടികള്‍ വിദ്യാഭ്യാസമില്ലാതെ, കഴിക്കാന്‍ ഭക്ഷണമില്ലാതെ കഴിയുന്നുണ്ട്. അങ്ങനെയുള്ള കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നയാളാണ് ശോഭാ മൂര്‍ത്തി. അതിനായി ആരംഭ് എന്നൊരു എന്‍.ജി.ഒയും അവര്‍ നടത്തുന്നു. അവരുടെ അമ്മ തെരുവിലെ കുഞ്ഞുങ്ങളെ പഠിപ്പിക്കുമായിരുന്നു. അവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കുമായിരുന്നു. അതുതന്നെയാണ് ഒടുവില്‍ ശോഭയും ചെയ്തത്. വളരെ അപ്രതീക്ഷിതമായിരുന്നു ആ തുടക്കമെന്ന് മാത്രം. വിവാഹം പോലും കഴിക്കാതെ ആ കുഞ്ഞുങ്ങള്‍ക്കായി ജീവിക്കാനൊരുങ്ങിയ ആളാണ് ശോഭ. ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലാണ് ശോഭയുടെ കഥ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്: എന്‍റെ അമ്മ തെരുവിലെ കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അമ്മ അവരെ പല വിഷയങ്ങളും പഠിപ്പിച്ചു. ക്ലാസ് കഴിയുമ്പോള്‍ പാചകം ചെയ്ത ഭക്ഷണം അവരെല്ലാവരും കൂടി കഴിച്ചു. ഞങ്ങളുടെ വീട് എല്ലായ്പ്പോഴും കുട്ടികള്‍ നിറഞ്ഞതായി.
ഞാന്‍ സി.എക്ക് ചേര്‍ന്നു. അതേ സമയം സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടായിരുന്നു. ഒരു ഉച്ചഭക്ഷണ സമയമാണ് എന്‍റെ ജീവിതം മാറ്റിമറിച്ചത്. ഭക്ഷണം കഴിച്ച് ഞാന്‍ ജോലിയിലേക്ക് തിരികെ പോവുകയായിരുന്നു. അപ്പോഴാണ് ഒരു കൂട്ടം കുഞ്ഞുങ്ങള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പങ്കുവെക്കുന്നതാണ് ഞാന്‍ കണ്ടത്.
മുപ്പതാമത്തെ വയസില്‍ ഞാനെന്‍റെ ജോലി വിട്ടു. പിന്നീട്, മറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ആരംഭ് എന്ന എന്‍.ജി.ഒ ആരംഭിച്ചു. തെരുവുകളിലെ കുഞ്ഞുങ്ങളെ ഞങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ആ സമയത്ത് ഫ്രീലാന്‍സായി അക്കൌണ്ടന്‍റായി ജോലിയും ചെയ്യുന്നുണ്ടായിരുന്നു. വൈകീട്ട് ഏഴ് മുതല്‍ പത്തു വരെ കുഞ്ഞുങ്ങളെ പഠിപ്പിക്കും. ഒരു മണിക്ക് ശേഷമാണ് ഉറങ്ങിയിരുന്നത്. അപ്പോഴേക്കും ഓരോ കുഞ്ഞുങ്ങളുടേയും ഗ്രേഡും സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കിയിരിക്കും. എനിക്ക് ഫണ്ടിങ്ങില്ലായിരുന്നു. എന്‍റെ വരുമാനം മുഴുവന്‍ ഞാന്‍ ആരംഭിനു വേണ്ടി ചെലവഴിച്ചു. എനിക്ക് ഞാന്‍ ചെയ്യുന്നതിനോട് വല്ലാത്ത ഇഷ്ടമായിരുന്നു. എനിക്ക് വിവാഹം കഴിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ആ കുഞ്ഞുങ്ങളെ സഹായിച്ചാല്‍ മാത്രം മതിയായിരുന്നു. അവരെന്നെ പിന്തുണച്ചു. ഒരുപാട് ജോലി ചെയ്യാനെന്നെ സഹായിച്ചു.
ഏഴ് വര്‍ഷങ്ങളായി ഓരോ കുട്ടികളുടേയും രക്ഷാകര്‍ത്താക്കളോട് അവരെ സ്കൂളിലയക്കാന്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. പണ്ട് ഇവര്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ ചിലപ്പോള്‍ പരാജയപ്പെടും. വീണ്ടും വീണ്ടും പരീക്ഷ എഴുതേണ്ടി വരും. അവര്‍ പഠിച്ചിട്ട് കാര്യമൊന്നുമില്ലെന്ന് രക്ഷിതാക്കള്‍ക്ക് തോന്നും. പക്ഷെ, ഞങ്ങളുടെ പരിശീലനത്തില്‍ അവര്‍ പരീക്ഷ ജയിച്ചു തുടങ്ങി. ആദ്യത്തെ പരിശ്രമത്തിലൂടെ തന്നെ പലരും പരീക്ഷ ജയിച്ചു.
അടുത്ത പരീക്ഷണം കുട്ടികളെ സ്കൂളിലെത്തിക്കുക എന്നതായിരുന്നു. പല കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരക്കുറവുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ തളര്‍ന്നുപോകും. എന്‍റെ അമ്മയെ കുറിച്ച് ഞാനോര്‍ത്തു. അങ്ങനെ ഞാനും ആ വഴിക്ക് ചിന്തിച്ചു. ആ കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കാന്‍ ഞാനും തീരുമാനിച്ചു. അതിന് സന്നദ്ധതയുള്ള കമ്പനികളെ അന്വേഷിച്ചു. കെ.എഫ്.സി തയ്യാറായി.
ആ കുഞ്ഞുങ്ങള്‍ക്കായി ഞങ്ങളൊരു അടുക്കളയുണ്ടാക്കി. അവരുടെ അമ്മമാര്‍ക്കും, അമ്മമാര്‍ക്കും കൂടി ഭക്ഷണം നല്‍കിത്തുടങ്ങി. അവര്‍ക്കാവശ്യമുള്ള പോഷകാഹാരം എത്തിച്ചു. വീട്ടിലുണ്ടാക്കി നല്‍കുന്ന ഭക്ഷണം കുഞ്ഞുങ്ങളെ സ്കൂളിലേക്ക് ആകര്‍ഷിച്ചു തുടങ്ങി. ഒരു ക്ലാസ് മുറിയില്‍ നിന്ന് 1760 കുട്ടികളടങ്ങുന്ന ആറ് കേന്ദ്രങ്ങളിലേക്ക് ആരംഭ് വളര്‍ന്നു. ഒരു ദിവസം ഞാനെന്‍റെ എന്‍.ജി.ഒ അടക്കും. അന്ന് പക്ഷെ, വിദ്യാഭ്യാസം നേടാത്ത ഒരു കുഞ്ഞ് പോലുമുണ്ടാകരുത്. അതാണെന്‍റെ ആഗ്രഹം.