ടെല്‍ അവീവ്: യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന് ഇസ്രയേല്‍ സന്ദര്‍ശനത്തിനിടയില്‍ ഭാര്യ കൊടുത്ത പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വാര്‍ത്ത. ബെന്‍ ഗുറിയോന്‍ വിമാനത്താവളത്തില്‍ എത്തിയ ട്രംപിനെയും ഭാര്യയേയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും ഭാര്യ സാറയും ചേര്‍ന്നാണ് സ്വീകരിച്ചത്. ചുവപ്പ് പരവതാനിയിലൂടെ ഇരു നേതാക്കളും ഭാര്യമാര്‍ക്കൊപ്പം നടക്കുന്നതിനിടെയാണ് ട്രംപ് ഭാര്യ മെലാനിയുടെ കൈപിടിക്കാന്‍ ശ്രമിച്ചത്. 

തന്റെ അടുക്കല്‍ നിന്ന് മാറി നടന്ന മെലാനിയയെ ഒപ്പം ചേര്‍ക്കാനായിരുന്നു ട്രംപിന്റെ നീക്കം. എന്നാല്‍ കൈ തട്ടിമാറ്റി മെലാനിയ മാറി നടക്കുകയാണ് ചെയ്തത്. ലോക മാധ്യമങ്ങളും ക്യാമറക്കണ്ണുകളും മുഴുവന്‍ മിഴിതുറന്നിരിക്കുമ്പോഴാണ് മെലാനിയയുടെ ഈ പെരുമാറ്റം. പ്രസിഡന്റായ ശേഷം ആദ്യമായി ട്രംപ് നടത്തുന്ന വിദേശ പര്യടനമാണിത്. സൗദി അറേബ്യയില്‍ രണ്ടു ദിവസം നീണ്ട സന്ദര്‍ശനത്തിനു ശേഷമാണ് ഇന്നലെ ട്രംപും കുടുംബവും ഇസ്രയേലില്‍ എത്തിയത്. 

ഈ ചിത്രവും വീഡിയേയും പുറത്തുവന്നതോടെ മുന്‍ പ്രസിഡന്റ് ബഒരാക് ഒബാമയും ഭാര്യയും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടാണ് ട്വിറ്റര്‍ യൂസര്‍മാര്‍ പ്രതികരിച്ചത്. ട്രംപ് ഭാര്യയെ പരിഗണിക്കാതെയാണ് നടന്നത്, അവരെ മറന്നായിരുന്നു പെരുമാറ്റം, കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പോലും അവരെ പരിഗണിച്ചില്ല, ഇപ്പോള്‍ എന്തിനാണ് കൈപിടിക്കാന്‍ ചെന്നതെന്നായിരുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍