
ഐ ആര്‍ സി ടി സി പാക്കേജ് വഴി രാജസ്ഥാനിലേക്കൊരു യാത്ര. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യങ്ങളും അവയിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളും കൂറ്റന്‍ കോട്ട കൊത്തളങ്ങളും അനുഭവിച്ചറിയാനൊരു യാത്ര. അത് കൂട്ടുകാരി ലേഖയുടെ പ്ലാനായിരുന്നു.
ഒരു പാട് അപരിചിതരുടെ കൂടെയാണീ യാത്ര. പോവണോ എന്നൊരു സംശയം മനസ്സില്‍ ബാക്കിവെച്ചു കൊണ്ടുതന്നെയാണ് വീട്ടില്‍ സമ്മതം ചോദിച്ചത്. എന്നത്തേയും പോലെ വലിയൊരു 'നോ' ആയിരുന്നു മറുപടി. മക്കളെ കൊണ്ടും റെയില്‍വേയില്‍ ജോലി ചെയ്യുന്ന കസിനെ കൊണ്ടുമൊക്കെ റെക്കമെന്റ് ചെയ്യിച്ചപ്പോള്‍ സമ്മതം കിട്ടി. എന്നിട്ടും 'പോവണോ' എന്നൊരു സംശയം ബാക്കിയുണ്ടായിരുന്നു. അതു കേട്ടപ്പോള്‍ ലേഖക്ക് ചിരി. കെ എ ബീനയുടെ 'തീവണ്ടിയും മുറിയാണ്' വായിച്ച ദിവസം നീ തന്നെയല്ലേ അങ്ങിനൊരു യാത്ര നമ്മുടെ ബക്കറ്റ് ലിസ്റ്റില്‍ ചേര്‍ത്തത് എന്നൊക്കെ അവള്‍ പറഞ്ഞപ്പോള്‍ പോകാമെന്ന് തീര്‍ച്ചയാക്കി. ലേഖയും ഞാനും അഞ്ചാം ക്ലാസ്സ് തൊട്ടുള്ള സൗഹൃദമാണ്.എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണവള്‍. സോവിയറ്റ് യൂണിയന്‍ നിലവിലുണ്ടായിരുന്ന സ്‌കൂള്‍ കാലത്ത് സാഹിത്യ പരിഷത്തിലെ കുട്ടികളൊക്കെ റഷ്യയിലേക്ക് യാത്ര നടത്തിയതിനെ കുറിച്ച് പത്രത്തില്‍ വായിച്ചിരുന്നു അത്. ഒന്‍പതാം ക്ലാസ്സ് കാലത്താണെന്ന് തോന്നുന്നു ആ യാത്രയെക്കുറിച്ച് കെ. എ ബീന എഴുതിയ 'ബീന കണ്ട റഷ്യ' മാതൃഭൂമിയില്‍ വായിച്ചത്. വലുതായാല്‍ നമുക്ക് രണ്ടുപേര്‍ക്കും യാത്രകള്‍ പോവണമെന്ന് അന്നാണ് രണ്ടുപേരും സ്വപ്‌നം കണ്ടുതുടങ്ങിയത് .

സൈറയും (ഇടത്) ലേഖയും (വലത്)സ്‌കൂള്‍ കാലത്ത്.
വലുതായിട്ട് വേണം സ്വപ്‌നം കണ്ടതെല്ലാം വെട്ടിപ്പിടിക്കാന്‍ എന്നു മനസ്സില്‍ ഉറപ്പിച്ച കാലത്ത് ജീവിതത്തില്‍ വരാന്‍ പോവുന്ന സങ്കടങ്ങളെ കുറിച്ചോ യാഥാര്‍ത്ഥ്യം എത്ര കടുത്തതാണെന്നോ അറിയില്ലായിരുന്നല്ലോ. സ്വപ്‌നങ്ങളെല്ലാം സ്വപ്‌നം കാണാന്‍ മാത്രമുള്ളതല്ലെന്ന് മനസിലായത് നമുക്ക് കാശ്മീര്‍ പോവാമെന്ന് പറഞ്ഞു ഒരു സുപ്രഭാതത്തില്‍ ലേഖ വിളിച്ചപ്പോഴാണ്. മോര്‍ഗന്‍ ഫ്രീമാനും ജാക് നിക്കോല്‍സനും അഭിനയിച്ച ബക്കറ്റ് ലിസ്റ്റ് കണ്ടകാലത്ത് ഞങ്ങളുമുണ്ടാക്കി ഒരു ലിസ്റ്റ്. യാത്രകളുടെ ബക്കറ്റ് ലിസ്റ്റ്.
'നിങ്ങള്‍ രണ്ടു പെണ്ണുങ്ങള്‍ മാത്രമേ ഉള്ളോ, പ്രായമായവര്‍ ആരുമില്ലേ' എന്നൊക്കെ വീട്ടുകാര്‍ക്ക് ടെന്‍ഷന്‍. മമ്മ പോയി വരൂ, 'റാണി പത്മിനി' സിനിമയില്‍ മഞ്ജു വാര്യര്‍ പറഞ്ഞപോലെ വീട്ടിലിരിക്കുമ്പോള്‍ സംഭവിക്കാവുന്ന അപകടമേ പുറത്തു പോയാലും സംഭവിക്കാനുള്ളു' എന്നു മക്കളും, പാക്കേജ് വഴി പോകുകയാണെങ്കില്‍ സ്ത്രീകള്‍ ഒറ്റക്ക് യാത്ര പോയാലും ഒരു കുഴപ്പവുമില്ല എന്നൊക്കെ പറഞ്ഞു ലേഖയുടെ അമ്മയും ധൈര്യം തന്നു. കൂട്ടുകാരികളുമൊത്ത് ധാരാളം യാത്ര ചെയ്തിട്ടുള്ള ആളാണവര്‍. ഞങ്ങളുടെ പെണ്‍ യാത്രയെ കുറിച്ചറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ പ്രോത്സാഹിപ്പിച്ചു. അവസാനം എല്ലാവരും സമ്മതം മൂളി. യാത്രക്കുള്ള ഒരുക്കത്തിലായി ഞങ്ങള്‍. ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിപ്പായി പിന്നെ. ഒരു കൂട്ടുകാരി വഴി പരിചയപ്പെട്ട് പിന്നീട് അടുത്ത സുഹൃത്തായ ട്രീസയോട് 'വരുന്നോ' എന്ന് വെറുതെ ചോദിച്ചതായിരുന്നു. കേട്ടതും അവളും ടിക്കറ്റ് ബുക്ക് ചെയ്തു.
വലുതായിട്ട് വേണം സ്വപ്‌നം കണ്ടതെല്ലാം വെട്ടിപ്പിടിക്കാന്‍ എന്നു മനസ്സില്‍ ഉറപ്പിച്ച കാലത്ത് ജീവിതത്തില്‍ വരാന്‍ പോവുന്ന സങ്കടങ്ങളെ കുറിച്ചോ യാഥാര്‍ത്ഥ്യം എത്ര കടുത്തതാണെന്നോ അറിയില്ലായിരുന്നല്ലോ. സ്വപ്‌നങ്ങളെല്ലാം സ്വപ്‌നം കാണാന്‍ മാത്രമുള്ളതല്ലെന്ന് മനസിലായത് നമുക്ക് കാശ്മീര്‍ പോവാമെന്ന് പറഞ്ഞു ഒരു സുപ്രഭാതത്തില്‍ ലേഖ വിളിച്ചപ്പോഴാണ്. മോര്‍ഗന്‍ ഫ്രീമാനും ജാക് നിക്കോല്‍സനും അഭിനയിച്ച ബക്കറ്റ് ലിസ്റ്റ് കണ്ടകാലത്ത് ഞങ്ങളുമുണ്ടാക്കി ഒരു ലിസ്റ്റ്. യാത്രകളുടെ ബക്കറ്റ് ലിസ്റ്റ്.
പാലക്കാട് നിന്ന് ഐ ആര്‍ സി ടീ സി ടൂര്‍ ട്രെയിനില്‍ കയറിയപ്പോള്‍ വൈകുന്നേരം നാലുമണിയായിരുന്നു. സീറ്റ് കണ്ടെത്തി . എല്ലാവരുടെയും മുഖത്തും അപരിചിതത്വം. ട്രെയില്‍ ഈറോഡ് കഴിഞ്ഞപ്പോഴേക്കും കമ്പാര്‍റ്റ്‌മെന്റില്‍ എല്ലാവരും വന്നു പരിചയപ്പെട്ടു.
ആദ്യം പരിചയപ്പെട്ടത് സൈനബ ടീച്ചറെയാണ്. അതോടെ ആകെ ഞെട്ടി. മുക്കം സ്വദേശിയായ ടീച്ചര്‍ക്ക് വയസ്സ് 70. തനിച്ചാണ് യാത്ര. യാത്ര തുടങ്ങി അവസാനിക്കുന്നത് വരെ കാണുമ്പോഴെല്ലാം അവര്‍ക്ക് പറയാനുണ്ടായിരുന്നത് തന്റെ കോളജ് കാല വിശേഷങ്ങളായിരുന്നു. കോഴിക്കോട്ടെ മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളേജിലാണ് അവര്‍ പഠിച്ചത്. അന്ന് എന്‍ സി സി കാഡറ്റായിരുന്നു. ഈയിടെ വാര്‍ഷികത്തിന് കോളജില്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന എന്‍സിസി കുട്ടികള്‍ മാര്‍ച്ച് പാസ്റ്റില്‍ അവര്‍ക്ക് സല്യൂട്ട് ചെയ്ത കഥ പറയുമ്പോള്‍ അവരാകെ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു. ഒരു ഹൈദരാബാദ് യാത്രയില്‍ കൂട്ടം തെറ്റി പോയപ്പോള്‍ ഓട്ടോ വിളിച്ച് ഹോട്ടലില്‍ തിരിച്ചെത്തിയതും വീണ്ടും വീണ്ടും അവര്‍ പറഞ്ഞു. അവര്‍ അതി സുന്ദരിയായിരുന്നു. ഹിന്ദി നടി നൂതനെ പോലെയുണ്ട് കാണാനെന്ന് പറഞ്ഞപ്പോള്‍ സ്‌നേഹത്തോടെ അവരെന്റെ കൈത്തണ്ടയില്‍ തൊട്ടു.

സൈറയും ലേഖയും ഇപ്പോള്‍.
ഇടക്കിടെ ജീവനക്കാര്‍ ഭക്ഷണവുമായി വരുന്നുണ്ടായിരുന്നു. വിജയവാഡ കഴിയുന്നത് വരെ യാത്രക്കാര്‍ കയറുവാനുണ്ടായിരുന്നു. അറുപതോ അതിലധികമോ പ്രായമുള്ളവരായിരുന്നു അധികവും. റിട്ടയര്‍മെന്റിനു ശേഷം ഒറ്റക്ക് യാത്ര പുറപ്പെട്ട സ്ത്രീകളുമുണ്ടായിരുന്നു കൂട്ടത്തില്‍.
ആദ്യ ദിവസം ആരും അത്ര അടുപ്പമൊന്നും കാണിച്ചില്ല. രാത്രി ഭക്ഷണം കഴിച്ച് എല്ലാവരും നേരത്തെ കിടന്നു. ഉറക്കം വന്നതേ ഇല്ല. മെഹ്ദി ഹസനും ജഗജിത് സിങ്ങും ഷഹബാസ് അമനും ഒക്കെ പാടുന്നത് കേട്ട് നേരം വെളുപ്പിച്ചു.
അടുത്ത ദിവസം പത്തു മണിയായപ്പോഴേക്ക് എല്ലാവരുമായി പരിചയമായി കഴിഞ്ഞിരുന്നു. ഞങ്ങളുടെ കമ്പാര്‍ട്ട്‌മെന്റില്‍ കണ്ണൂരില്‍ നിന്നുള്ള മൂന്ന് കൂട്ടുകാരികളായിരുന്നു. കുട്ടികളെല്ലാം ദൂരദേശങ്ങളില്‍ താമസമാക്കിയ, റിട്ടയര്‍മെന്റിനു ശേഷമുള്ള കാലം ഒന്നിച്ചുള്ള യാത്രകളിലേക്കു തിരിഞ്ഞവര്‍. അവരിലൊരാളുടെ സംസാരം എന്നാല്‍, എന്നില്‍ അസ്വസ്ഥത ഉണ്ടാക്കി. സംസാരം എന്നോട് മാത്രമാവുമ്പോള്‍, 'നിങ്ങളുടെ ആളുകള്‍' എന്ന് അവര്‍ ആവര്‍ത്തിച്ചു. മതവുമായി എന്നെയിങ്ങനെ അനാവശ്യമായി കൂട്ടിക്കെട്ടുന്നത് അസ്വസ്ഥത ഉണ്ടാക്കി.
'നിന്റെ കണ്ണുകള്‍ കാണുമ്പോഴെല്ലാം എനിക്കെന്റെ കൂട്ടുകാരിയെയാണ് ഓര്‍മവരുന്നത്, കണ്ണുകള്‍ കറുപ്പിച്ചെഴുതിയിരുന്ന എന്റെ കൂട്ടുകാരിയെ' എന്ന് പറഞ്ഞാണവര്‍ സംസാരം തുടങ്ങിയത്. മാപ്പിള എല്‍ പി സ്‌കൂളിലെ അവരുടെ കുട്ടിക്കാലത്തെകുറിച്ചും ഐഷാ ബാനു എന്നുപേരുള്ള കൂട്ടുകാരിയെ കുറിച്ചും കറുപ്പിച്ചെഴുതിയിരുന്ന കണ്ണുകളുള്ള വിക്ടോറിയ എന്ന കൂട്ടുകാരിയെകുറിച്ചും അവളെ പ്രണയിച്ച പൂച്ചക്കണ്ണുള്ള മുസ്ലീം കൂട്ടുകാരനെകുറിച്ചുമെല്ലാം അവര്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു.
കൃഷ്ണാനദിയും കടന്ന് ആന്ധ്രയുടെ പച്ചപ്പിലൂടെ ട്രെയിന്‍ കുതിച്ചു പായുകയായിരുന്നു. ആണ്‍ കൂട്ടങ്ങളെല്ലാം ചീട്ടുകളിയില്‍ മുഴുകി. പെണ്‍സംഘങ്ങള്‍ തുന്നലിലും സംസാരത്തിലും വീണു. ലേഖ കയ്യില്‍ കരുതിയിരുന്ന പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. ട്രീസ മുകളിലെ ബര്‍ത്തില്‍ ഉച്ചമയക്കത്തിലേക്കും പോയി. 'ഇത്രമേല്‍ പ്രണയത്താല്‍ സ്വപ്‌നത്തില്‍ വന്നെന്നെ ആരാണുമ്മവെച്ചു' എന്ന് ഷഹബാസ് അമന്‍ പ്രണയാതുരനായി പാടുന്നതും കേട്ട് കണ്ണടച്ചിരിക്കുമ്പോഴാണ് 'ബാനു' എന്ന് വിളിച്ച് ആരോ കൈവെള്ളയില്‍ തൊട്ടത്. നോക്കുമ്പോള്‍ കണ്ണൂര്‍ സംഘത്തിലെ ആ സ്ത്രീയാണ്. 'നിങ്ങളുടെ ആളുകള്‍ എന്നെന്നോട് ആവര്‍ത്തിച്ച അതേ ആള്‍. എന്നാല്‍, ആ ഒരു വിളിയില്‍ എനിക്കവരോട് തോന്നിയ അനിഷ്ടമെല്ലാം അലിഞ്ഞില്ലാതായി.
'നിന്റെ കണ്ണുകള്‍ കാണുമ്പോഴെല്ലാം എനിക്കെന്റെ കൂട്ടുകാരിയെയാണ് ഓര്‍മവരുന്നത്, കണ്ണുകള്‍ കറുപ്പിച്ചെഴുതിയിരുന്ന എന്റെ കൂട്ടുകാരിയെ' എന്ന് പറഞ്ഞാണവര്‍ സംസാരം തുടങ്ങിയത്. മാപ്പിള എല്‍ പി സ്‌കൂളിലെ അവരുടെ കുട്ടിക്കാലത്തെകുറിച്ചും ഐഷാ ബാനു എന്നുപേരുള്ള കൂട്ടുകാരിയെ കുറിച്ചും കറുപ്പിച്ചെഴുതിയിരുന്ന കണ്ണുകളുള്ള വിക്ടോറിയ എന്ന കൂട്ടുകാരിയെകുറിച്ചും അവളെ പ്രണയിച്ച പൂച്ചക്കണ്ണുള്ള മുസ്ലീം കൂട്ടുകാരനെകുറിച്ചുമെല്ലാം അവര്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു.
ബ്രണ്ണന്‍ കോളേജിലെ പ്രീഡിഗ്രി കാലത്ത് ഗേറ്റില്‍ കാത്തുനിന്നിരുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ വിതരണം ചെയ്തിരുന്ന കോളേജ് പത്രത്തില്‍ ഇഷ്ടമുള്ള പെണ്‍കുട്ടികളെ കുറിച്ചും പ്രണയജോഡികളെ കുറിച്ചുമൊക്കെ ഹാസ്യാത്മകമായി വന്നിരുന്ന വാര്‍ത്തകളെ കുറിച്ചും മണിക്കൂറുകളോളം കോളേജ് കാന്റീനില്‍ ഇരുന്ന് സംസാരിച്ചിരുന്ന് എഴുന്നേറ്റ് പോവുന്ന കമിതാക്കളെ നോക്കി ജനഗണമന പാടിയിരുന്നതുമെല്ലാം പറയുമ്പോള്‍ വീണ്ടും അവരൊരു കൗമാരക്കാരിയായി മാറി.

സൈറയുംലേഖയും ട്രീസയും
റിട്ടയര്‍മെന്റിന്റെ തലേ ദിവസം ഓഫീസില്‍ വന്ന് അത്ഭുതപ്പെടുത്തിയ പഴയ പൂച്ചക്കണ്ണന്‍ ചങ്ങാതിക്ക് മമ്മൂട്ടിയെക്കാളും സൗന്ദര്യമുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിറയെ സ്‌നേഹമായിരുന്നു. പാട്ടും കളിയും ചിരിയുമായി യാത്ര ആഘോഷമാക്കിയിരുന്ന ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഇടക്ക് ഞാന്‍ അവരുടെ അടുത്തേക്ക് ചെല്ലുമ്പോഴെല്ലാം പതിഞ്ഞ ശബ്ദത്തിലവര്‍ പറഞ്ഞുകൊണ്ടേ ഇരുന്നു. കോഴിക്കോട്ടെ ആശുപത്രിയില്‍ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് മരണത്തോട് മല്ലിട്ടുകിടന്നിരുന്ന കൂട്ടുകാരിയെ കാണാന്‍ പോയപ്പോള്‍ ഒപ്പമുള്ള ചങ്ങാതി, മുടികൊഴിഞ്ഞ കണ്ണെഴുതാത്ത ശോഷിച്ച രൂപം കണ്ട് കരഞ്ഞുപോയ കാര്യം പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകളും നനഞ്ഞിരുന്നു.അതിനിടെ അടുത്ത ദിവസം രാത്രി നമ്മള്‍ ഉദയ്പൂര്‍ സ്റ്റേഷനില്‍ ഇറങ്ങുമെന്ന അറിയിപ്പുമായി ടൂര്‍ മാനേജര്‍ വന്നു. ഏറെ വൈകിയിട്ടും ഉറക്കം വരാതെ മുകളിലെ ബര്‍ത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഞാനവരെ ഒന്ന് പാളിനോക്കി. അവരും ഉറങ്ങിയിട്ടില്ലായിരുന്നു.
പിന്നീടവര്‍ എന്നോട് 'നിങ്ങളുടെ ആളുകള്‍' എന്ന് പറഞ്ഞതേ ഇല്ല. പല നാട്ടില്‍നിന്ന് വന്ന പല സ്വഭാവമുള്ള ആളുകള്‍ക്കൊപ്പമുള്ള യാത്ര രസകരമായിരുന്നു. അടുത്ത ദിവസം ഒരു കപ്പു ചായയുമായി വാതിലിനരികില്‍ നില്‍ക്കുമ്പോഴാണ് കോഴിക്കോടുകാരി സൈന ടീച്ചറെ പരിചയപ്പെട്ടത്.സിവില്‍ സ്റ്റേഷനടുത്ത് ശാരീരിക ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന അവര്‍ 'സ്‌മൈലി' എന്നൊരു സ്‌കൂള്‍ നടത്തുകയാണിപ്പോള്‍.യാത്രകളിലുടനീളം കാണുമ്പോഴെല്ലാം ഓടി വന്ന് കെട്ടിപിടിക്കുന്ന അവര്‍ പോകാത്ത സ്ഥലങ്ങളില്ല.മലപ്പുറത്ത് നിന്നുള്ള രണ്ട് കൂട്ടുകാരികളുമായി പോയ സ്ഥലങ്ങളെ റകുറിച്ചു കേട്ടപ്പോള്‍ ഞാനും ലേഖയും അത്ഭുതപ്പെട്ടു റപോയി.
അടുത്ത് ദിവസം രാത്രി പതിനൊന്ന് മണിക്ക് ദയ്പൂരില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് പോവാനുള്ള ബസ്സുകള്‍ നിരയായായി നില്‍ക്കുന്നുണ്ടായിരുന്നു.
(അടുത്ത ഭാഗം നാളെ)
