വയനാട്ടില്‍ ഏറ്റവുമധികം വിനോദസഞ്ചാരികളെത്തുന്നത് തണുപ്പ് ആസ്വദിക്കാനാണ്. ടൂറിസം മേഖല പൂര്‍ണ്ണമായും അതിനായി തയാറെടുക്കുകയും ചെയ്തു. പക്ഷെ അടിക്കടി വന്ന ഹര്‍ത്താലും പണിമുടക്കും മേഖലയില്‍ വിനയായി.

കല്‍പറ്റ: ആറുമാസത്തെ പ്രതിസന്ധിക്കുശേഷം വയനാട്ടിലെ വിനോദസഞ്ചാരമേഖല സജീവമായി തുടങ്ങിയപ്പോഴാണ് ഹര്‍ത്താലും പണിമുടക്കുകളും വിനയായത്. ഇതോടെ വയനാട് സുരക്ഷിതമെന്ന് അന്യസംസ്ഥാനങ്ങളില്‍ നടത്തിയ പ്രചരണങ്ങളെല്ലാം വെറുതെയായി. 

ജൂണിലെ മഴയില്‍ ചുരമിടിഞ്ഞ് വയനാട് റ്റപ്പെട്ടപ്പോള്‍ മുതല്‍ വിനോദ സഞ്ചാരികള്‍ ജില്ലയെ കൈവിട്ടു. സെപ്റ്റംബര്‍ പകുതിക്ക് ശേഷമാണ് ചെറിയൊരു മാറ്റമുണ്ടായത്. കൂടുതല്‍ സ‌ഞ്ചാരികളെ ആകര്‍ഷിക്കാന് വയനാട് സുരക്ഷിതമെന്ന സന്ദേശവുമായി വിവിധ സംസ്ഥാനങ്ങളില്‍ പ്രചരണ യാത്രവരെ നടത്തേണ്ടി വന്നു ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്. ഒക്ടോബര്‍ രണ്ടാം വാരത്തോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിനോദസഞ്ചാരികള്‍ എത്തി തുടങ്ങിയത്.

വയനാട്ടില്‍ ഏറ്റവുമധികം വിനോദസഞ്ചാരികളെത്തുന്നത് തണുപ്പ് ആസ്വദിക്കാനാണ്. ടൂറിസം മേഖല പൂര്‍ണ്ണമായും അതിനായി തയാറെടുക്കുകയും ചെയ്തു. പക്ഷെ അടിക്കടി വന്ന ഹര്‍ത്താലും പണിമുടക്കും മേഖലയില്‍ വിനയായി.

കാലാവസ്ഥ ആസ്വദിക്കാന് ഡിസംബര്‍ 10 വരെ മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനമാളുകള്‍ അധികമായെത്തിയെന്നാണ് കണക്ക്. പിന്നീടുണ്ടായ സമരങ്ങളും ഹര്‍ത്താലുകളും ടൂറിസ്റ്റുകളുടെ വരവ് കുറച്ചു. ഏതു മാര്‍ഗ്ഗത്തിലൂടെ വിനോദസഞ്ചാരികളെ ഇനി ആകര്‍ഷിക്കുമെന്നാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സില് ആലോചിക്കുന്നത്. ജില്ലയിലെ മുഴുവന്‍ സംഘടനകളുടെയും സഹായം ഇതിനായി തേടുന്നുമുണ്ട്.