Asianet News MalayalamAsianet News Malayalam

Michael Jackson : മൈക്കല്‍ ജാക്സണ്‍ ; തലമുറകളെ നൃത്തം ചവിട്ടിച്ച പോപ്പ് രാജാവ്

1970 -കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി.

michael jackson death anniversary today
Author
Kochi, First Published Jun 25, 2022, 10:20 AM IST

പോപ്പ് സംഗീത ചക്രവർത്തി മൈക്കൽ ജാക്സൺ(Michael Jackson) വിട പറഞ്ഞിട്ട് പതിമൂന്ന് വർഷം തികയുന്നു. ആരാധക ഹൃദയങ്ങളിൽ സംഗീതത്തിന്റെ ത്രസിപ്പിക്കുന്ന താളം ബാക്കിയാക്കി ഇന്നും ജീവിക്കുകയാണ് മൈക്കൽ ജാക്സൺ. പ്രതിഭകള്‍ക്ക് മരണമില്ലെന്നത് ക്ലീഷെയാണെങ്കിലും മൈക്കള്‍ ജാക്സനെ സംബന്ധിച്ച് അത് അക്ഷരം പ്രതി ശരിയാണ്. 

1958 ഓഗസ്റ്റ് 29 ന് എട്ടാമത്തെ കുട്ടിയായി ജനിച്ച മൈക്കള്‍, കര്‍ക്കശക്കാരമായ അച്ഛന്‍റെ മുന്‍കൈയില്‍ സഹോദരങ്ങളോടൊപ്പം 1960 കളുടെ പകുതിയിൽ 'ദ ജാക്സൺ 5' എന്ന ബാന്‍റുമായാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. 1971 മുതൽ മൈക്കല്‍ ജാക്സണ്‍ ഒറ്റക്ക് പാടാൻ തുടങ്ങി. 1970 -കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി.

michael jackson death anniversary today

അച്ഛന്‍ ജോസഫിന്‍റെ ശിക്ഷണത്തില്‍ ജാക്‌സണ്‍ സഹോദരന്‍മാര്‍ (ജാക്കി, ടിറ്റോ, ജെര്‍മെയിന്‍, മാര്‍ലോണ്‍, മൈക്കിള്‍) ചേര്‍ന്ന്' ജാക്‌സണ്‍സ് ഫൈവ്' എന്ന മ്യൂസിക് ട്രൂപ്പ് രൂപീകരിച്ചു. ട്രൂപ്പിലെ ഏറ്റവും ഇളയവനായിട്ടും പാട്ടുകൊണ്ടും ദ്രുത ചലനങ്ങള്‍ കൊണ്ടും ആളുകളുടെ കയ്യടി നേടിയത് കൊച്ചു മൈക്കളാണ്. മൈക്കിളിന്‍റെ പ്രകനം കണ്ടവര്‍ കണ്ടവര്‍ അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞു.

മൈക്കിള്‍ ജാക്സണ്‍ന്‍റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി, വർണ്ണ വിവേചനത്തിന്‍റെ അതിർ വരമ്പുകൾ തകർക്കാനും ശൈശവദശയിലായിരുന്ന എംറ്റിവി ചാനലിന്‍റെ വളർച്ചയ്ക്കും കാരണമായി. പതുക്കെ അദ്ദേഹം സംഗീത വ്യവസായത്തിലെ മുഖ്യകണ്ണിയായി മാറി.

michael jackson death anniversary today

ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990 കളിലെ എംറ്റിവിയിലെ മുഖ്യ ആകർഷകമായി ജാക്സൺ. ഇദ്ദേഹത്തിന്‍റെ സംഗീത വീഡിയോകള്‍ ഒരേസമയം കലാരൂപമായും അതോടൊപ്പം പരസ്യ ഉപകരണവുമായി മാറി. സ്റ്റേജ് ഷോകളിലും സംഗീത വീഡിയോകളിലും അഭിനയിക്കുവാനായി ശാരീരത്തെ പലതരത്തില്‍ അദ്ദേഹം പുനര്‍നിര്‍മ്മിച്ചു. വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ അദ്ദേഹത്തിന്‍റെ മാത്രം സംഭാവനകളാണ്. പോപ്പിന്‍റെയും റോക്ക് ആൻഡ് റോളിന്‍റെയും ലോകത്തുനിന്ന് ഡാൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും ആവസാനത്തെയും വ്യക്തി മൈക്കള്‍ ജാക്സനാണ്.

Nna Thaan Case Kodu : കുഞ്ചാക്കോയുടെ 'ഒന്നൊന്നര കേസ്' ഓഗസ്റ്റിൽ; 'ന്നാ താൻ കേസ് കൊട്' റിലീസ് പ്രഖ്യാപിച്ചു

അനേകം ഗിന്നസ് വേൾഡ് റെക്കോർഡ്സ്, 13 ഗ്രാമി പുരസ്കാരങ്ങൾ (കൂടാതെ ഗ്രാമി ലെജൻഡ് പുരസ്കാരവും ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും), 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, കൂടാതെ നൂറ്റാണ്ടിന്‍റെ കലാകാരൻ (Artist of the Century), ദശാബ്ദത്തിന്‍റെ കലാകാരൻ (Artist of the 1980s)പുരസ്കാരങ്ങൾ, 13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങളും അദ്ദേഹത്തിന്‍റെത് മാത്രമായി. 

പ്രശസ്തിക്കൊപ്പം വിവാദങ്ങളും ജാക്‌സണെ വിടാതെ പിന്തുടര്‍ന്നിരുന്നു. ബാലപീഡകന്‍, സ്വവര്‍ഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍... ആരെയും തകര്‍ക്കുന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന് നേരെ ഉയര്‍ന്നു. ഇതിനിടെ സൗന്ദര്യ വര്‍ദ്ധനയ്ക്കായി ചെയ്ത ശസ്ത്രക്രിയകളും ത്വക്‌രോഗത്തിന്‍റെ പ്രശ്‌നങ്ങളും. 

2009 ജൂൺ 25 ന് മൈക്കല്‍ ജാക്സന്‍ ലോകത്തോട് വിട പറയുമ്പോൾ അതൊരു യുഗാന്ത്യമായിരുന്നു. പക്ഷേ ഉന്മാദത്തിന്‍റെ ആ മൂണ്‍ വാക്കുകള്‍ അവസാനിച്ചില്ല. ത്രില്ലറും ബീറ്റ് ഇറ്റും ബാഡും ബില്ലി ജീനും സ്മൂത്ത് ക്രിമിനലുമൊക്കെ ആ ലഹരി ഇന്നും തലമുറകളിലേക്ക് പടര്‍ത്തിക്കൊണ്ടേയിരിക്കുന്നു.

Follow Us:
Download App:
  • android
  • ios