Asianet News MalayalamAsianet News Malayalam

'ഇനിയൊരു ജന്മം വേണ്ട, ജനിച്ചാൽ ലതയാകാനും വയ്യ', മരണമില്ലാത്ത ശബ്ദത്തിൽ മാത്രമായി വാനമ്പാടി ഓര്‍മക്ക് 2 വയസ്

ഇന്ത്യയുടെ സുവർണനാദം നിലച്ചിട്ട് രണ്ട് വർഷം. ലത മങ്കേഷ്കറിന്റെ ഈണം മനസിൽ ഏറ്റാത്ത ഒരു സംഗീത ആസ്വാദകൻ പോലും ഉണ്ടാകില്ല. 

Vanambadi remembers 2 years only in the deathless voice ppp
Author
First Published Feb 6, 2024, 10:57 AM IST

ഇന്ത്യയുടെ സുവർണനാദം നിലച്ചിട്ട് രണ്ട് വർഷം. ലത മങ്കേഷ്കറിന്റെ ഈണം മനസിൽ ഏറ്റാത്ത ഒരു സംഗീത ആസ്വാദകൻ പോലും ഉണ്ടാകില്ല. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഇതിഹാസഗായിക ഇന്നും അനശ്വരഗാനങ്ങളിലൂടെ നമുക്കിടയിലുണ്ട്. ഇനിയൊരു ജന്മം വേണമെന്നില്ല, പുനർജനിച്ചാൽ തന്നെ ലതാ മങ്കേഷ്കർ ആകാനും ആഗ്രഹമില്ല. ലത നേരിട്ട പ്രതിസന്ധികൾ അവൾക്ക് മാത്രമേ അറിയുള്ളൂ. ജാവേദ് അക്തറുമായുള്ള അഭിമുഖത്തിൽ ലത തന്നെ പറഞ്ഞതാണിത്.

 ലോകം അറിയുന്ന വാനന്പാടിയിലേക്കുള്ള ലതയുടെ യാത്ര എത്രത്തോളം കഠിനമായിരുന്നെന്ന് ഇത് കേട്ടാൽ അറിയാം. അച്ഛന്റെ മരണത്തോടെ അനാഥമായ കുടുംബത്തെ പോറ്റാൻ ഇൻഡോറിൽ നിന്ന് ഒറ്റയ്ക്ക് മുംബൈയിലേക്ക് വണ്ടി കയറിയ ഒരു 13 കാരി. അവസരങ്ങൾക്കായി അലഞ്ഞ അവൾക്ക് മുന്നിൽ പല വാതിലുകളും കൊട്ടിയടക്കപ്പെട്ട നാളുകൾ... 

നേർത്ത ശബ്ദമെന്ന് പരിഹസിച്ചവർ. വഴിയിൽ വന്ന് പെട്ട ഈ പ്രതിബദ്ധങ്ങളെയെല്ലാം ഒറ്റക്ക് നേരിട്ടായിരുന്നു ലതയുടെ യാത്ര. ഒടുവിൽ കാലം അവളെ ഇന്ത്യയുടെ വാനന്പാടിയാക്കി. നിർമ്മാതാവ് വേണ്ടെന്ന് പറഞ്ഞിട്ടും മജ്ബൂർ എന്ന സിനിമയിൽ ലത തന്നെ പാടണമെന്ന് വാശിപിടിച്ച സംഗീതജ്ഞൻ ഗുലാം ഹൈദറിനോടാണ് ഇന്ത്യൻ സിനിമയുടെ കടപ്പാട്. 1948ൽ തുടങ്ങിയ ആ യാത്ര നീണ്ടത് ഏഴ് പതിറ്റാണ്ടുകൾ. 40 ഭാഷകൾ. പതിനായിരക്കണക്കിന് പാട്ടുകൾ.

അനുകരണങ്ങൾക്ക്പിന്നാലെ പോകാതെ, ആലാപനത്തിൽ സ്വന്തം വഴി കണ്ടെത്തിയ ലത, പുത്തൻ ശൈലികൾ രൂപപ്പെടുത്താൻ സംഗീതസംവിധായകർക്കും പ്രചോദനമായി. സിനിമ സാങ്കേതികമായി മാറിയപ്പോളും പ്രായം തട്ടാത്ത ശബ്ദത്തിലൂടെ ലത കൂടുതൽ കൂടുതൽ വിസ്മയിപ്പിച്ചു. ഫാൽകെയും ഭാരതരത്നയും അടക്കം പരമോന്നത ബഹുമതികൾ. 93 ആം വയസുവരെ പ്രണയം പാട്ടിനോട് മാത്രം. പേരും മുഖവും മറന്നാലും ശബ്ദമാണ് എന്റെ അടയാളം എന്ന് പാടിവച്ച ലത പൂച്ചെണ്ടായും പൂന്തെന്നലായും സുഗന്ധം പൊഴിച്ച് കൊണ്ടേ ഇരിക്കുന്നു.

Lata Mangeshkar : ലത മങ്കേഷ്കര്‍ സം​ഗീതത്തിലൂടെ ജീവിക്കുമെന്ന് മോഹൻലാൽ, വാനമ്പാടിയെ നഷ്ടപ്പെട്ടെന്ന് മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios