വികസനം, ഹിന്ദുത്വം, ദേശീയത എന്നിവയിൽ ഊന്നി ബിജെപി പ്രകടനപത്രിക
അയോധ്യ, കാശി, മധുര പ്രത്യേക കോറി ഡോറാണ് പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം. ഗംഗയ്ക്ക് ഒപ്പം മറ്റ് നദികളും ശുചീകരിക്കാനുള്ള പദ്ധതിയും പ്രകടനപത്രികയിലുണ്ട്.
ദില്ലി: വികസനത്തോടൊപ്പം ദേശീയതയിലും ഹിന്ദുത്വത്തിലും ഊന്നിയാണ് ബിജെപിയുടെ പ്രകടനപത്രിക എന്നാണ് പാർട്ടി വൃത്തങ്ങൾ തരുന്ന സൂചന. 'ശപഥ് പത്ര' എന്ന് പേരിട്ട പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം അയോധ്യ, കാശി, മധുര പ്രത്യേക കോറി ഡോറാണ്. ഗംഗയ്ക്ക് ഒപ്പം മറ്റ് നദികളും ശുചീകരിക്കാനുള്ള പദ്ധതിയും പ്രകടനപത്രികയിലുണ്ട്. തീവ്രവാദം അടിച്ചമർത്തുമെന്നും പ്രകടനപത്രികയിൽ ഉറപ്പ് പറയുന്നു.
തൊഴിലിന് പ്രത്യേക മന്ത്രാലയം എന്ന വാഗ്ദാനവും ബിജെപിയുടെ പ്രകടനപത്രികയിലുണ്ടാകും. 2022ൽ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. കഴിഞ്ഞ തവണ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 550 വാഗ്ദാനങ്ങളിൽ 520ഉം നടപ്പാക്കിയതായി ബിജെപി അവകാശപ്പെടുന്നു. തിങ്കളാഴ്ചയാണ് ബിജെപിയുടെ പ്രകടനപത്രിക പുറത്തിറങ്ങുന്നത്. ദരിദ്രർക്ക് പ്രതിവർഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. രാജ്യദ്രോഹം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ സംബന്ധിച്ച് നിരവവധി നിയമപരിഷ്കാര വാഗ്ദാനങ്ങളും കോൺഗ്രസ് പ്രകടനപത്രികയിൽ ഉണ്ട്.