റെയിൽവെ സ്വകാര്യവത്കരണ പദ്ധതിക്ക് മികച്ച പ്രതികരണം; 16 കമ്പനികൾ രംഗത്ത്
സ്വകാര്യവത്കരണം പരിഗണിക്കുന്ന റൂട്ടുകളിലെ യാത്രാക്കരുടെ കണക്കടക്കമുള്ള വിവരങ്ങൾ കമ്പനികൾക്ക് റെയിൽവെ കൈമാറുമെന്നാണ് വിവരം. ഇത് കൂടി പരിഗണിച്ചാവും കമ്പനികളുടെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടാവുക.
ദില്ലി: ഇന്ത്യൻ റെയിൽവെയുടെ 30000 കോടിയുടെ സ്വകാര്യവത്കരണ പദ്ധതിക്ക് മികച്ച പ്രതികരണം. 16 ഓളം കമ്പനികളാണ് പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ജിഎംആർ ഗ്രൂപ്പ്, സ്റ്റെർലൈറ്റ് പവർ, ഭാരത് ഫോർജ്, ആർഐടിഇഎസ്, സിഎഎഫ് എന്നിവർ റെയിൽവെ സംഘടിപ്പിച്ച കോൺഫറൻസിൽ പങ്കെടുത്തു.
ഗേറ്റ്‌വേ റെയിൽ, ഹിന്ദ് റെക്ടിഫൈയേർസ് ലിമിറ്റഡ്, വാഗൺ നിർമ്മാതാക്കളായ ടൈറ്റാഗഡ് വാഗൺസ് എന്നിവരും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് വന്നവർ തങ്ങളുടെ സംശയങ്ങൾ വിശദമായി ചോദിച്ചെന്നാണ് വിവരം.
റെയിൽവെ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പുറമെ നിതി ആയോഗിന്റെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. ഏതൊക്കെ കമ്പനികളാണ് യോഗത്തിൽ പങ്കെടുത്തതെന്ന് റെയിൽവെ വ്യക്തമാക്കിയിട്ടില്ല. പ്രതിനിധികളുടെ ഭാഗത്ത് നിന്ന് യോഗ്യത, ലേല നടപടി, ട്രെയിനുകളുടെ പ്രവർത്തനം തുടങ്ങി വിവിധ മേഖലയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉയർന്നു.
സ്വകാര്യവത്കരണം പരിഗണിക്കുന്ന റൂട്ടുകളിലെ യാത്രാക്കരുടെ കണക്കടക്കമുള്ള വിവരങ്ങൾ കമ്പനികൾക്ക് റെയിൽവെ കൈമാറുമെന്നാണ് വിവരം. ഇത് കൂടി പരിഗണിച്ചാവും കമ്പനികളുടെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടാവുക. കമ്പനികൾക്ക് ട്രെയിനുകൾ വാങ്ങുകയോ ലീസിനെടുക്കുകയോ ചെയ്യാമെന്നും റെയിൽവെ വ്യക്തമാക്കിയിരുന്നു.