'ചൂട് കൂടാൻ കാരണം ബീഫ് ഇറച്ചി'; സസ്യാഹാരികളാകണമെന്ന് കൊടാക് മഹീന്ദ്ര ബാങ്ക് സിഇഒ
ബീഫ് വിഭവങ്ങൾ വായുമലിനീകരണം ഉണ്ടാക്കുന്നുവെന്നും പച്ചക്കറിയാണ് നല്ലതെന്നും കൊടാക് മഹീന്ദ്ര ബാങ്ക് സിഇഒ ഉദയ് കൊടാക്
ദില്ലി: പാരിസ്ഥിതിക വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചകൾക്കിടെ വിവാദമായി കൊടാക് മഹീന്ദ്ര ബാങ്ക് സിഇഒ ഉദയ് കൊടാകിന്റെ ബീഫ് പരാമർശം. ബീഫ് വിഭവങ്ങൾ വായുമലിനീകരണം ഉണ്ടാക്കുന്നുവെന്നും പച്ചക്കറിയാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. ദില്ലി കടുത്ത വായുമലിനീകരണത്തിൽ നട്ടംതിരിയുമ്പോഴാണ് ഉദയ് കൊടാകിന്റെ പ്രതികരണം.
രണ്ട് വർഷം മുൻപ് ദസറ ആഘോഷത്തിന്റെ സമയത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് റീഷെയർ ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ വാദം ഉന്നയിക്കുന്നത്. 'മനുഷ്യരാശിയുടെ മുന്നോട്ട് പോക്കിന് സസ്യാഹാരിയായിരിക്കുന്നതാണ് നല്ലത്' എന്നദ്ദേഹം പറയുന്നു.
പഴയ ട്വീറ്റിലാണ് ബീഫിനെ കുറിച്ചുള്ള പരാമർശം ഉള്ളത്. 'ഞാൻ വ്യക്തിയുടെ ഭക്ഷണ കാര്യത്തിലെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ മതിക്കുന്നു. എന്നാൽ പരിസ്ഥിതിക്ക് നല്ലത് സസ്യാഹാരമാണ്. 160 കിലോമീറ്റർ ഡ്രൈവ് ചെയ്യുന്നത് പോലെ പരിസ്ഥിതി മലിനീകരിക്കുന്നതാണ് ഡിന്നറിലെ ബീഫ്. മാംസാഹാരം ഏവിയേഷൻ സെക്ടറിനേക്കാൾ കൂടുതൽ ഗ്രീൻഹൗസ് എമ്മിഷന് കാരണമാകുന്നു,'- അദ്ദേഹം പറഞ്ഞു.
നേച്ചർ ഡോട് കോമിൽ വന്ന ഒരു പഠനം പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിലൂടെയാണ് അന്തരീക്ഷ താപനില മൂന്നിലൊന്ന് ഉയരുന്നത്. സസ്യാഹാരം പാകം ചെയ്യാൻ എടുക്കുന്നതിനേക്കാൾ കൂടുതൽ മൃഗങ്ങളുടെ മാംസം പാകം ചെയ്യുമ്പോൾ അന്തരീക്ഷം മലിനമാകുന്നുണ്ടെന്നും പഠന പ്രബന്ധം പറയുന്നു.