മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. മെറ്റയുടെ ഒമ്പത് ശതമാനം ഇടിവാണ് ഇതിന് കാരണം.

ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെ തുടർന്ന് യുഎസ് ഓഹരി വിപണി നേരിടുന്നത് കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്. അതുപോലെതന്നെ ലോകത്തിലെ ശതകോടീശ്വരന്മാർക്ക് സമ്പത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ ലോകത്തിലെ 500 ധനികരുടെ മൊത്തം സമ്പത്തിൽ നിന്നും 208 ബില്യൺ ഡോളറാണ് നഷ്ടപ്പെട്ടത്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് ഇതെന്നാണ് സൂചന. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം, ബ്ലൂംബെർഗ് ബില്യണയർ സൂചിക ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ വലിയ ഏകദിന ഇടിവാണ് സംഭവിച്ചത്. കൂടാതെ കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവുമാണ് സംഭവിച്ചത്. അതേസമയം, താരിഫുകളുടെ ആഘാതം ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഇലോൺ മസ്‌കിനെ പോലും വെറുതെ വിട്ടിട്ടില്ല. 

ആരെയൊക്കെയാണ് ട്രംപിൻ്റെ തീരുവ തളർത്തിയത്?

മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. മെറ്റയുടെ ഒമ്പത് ശതമാനം ഇടിവാണ് ഇതിന് കാരണം. സക്കർബർഗിന് 17.9 ബില്യൺ ഡോളർ അഥവാ അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഒമ്പത് ശതമാനം നഷ്ടം ഉണ്ടായി. തൊട്ടുപിറകിലുള്ളത് ജെഫ് ബെസോസാണ്. ആമസോൺ ഓഹരികൾ ഒമ്പത് ശതമാനം ഇടിഞ്ഞതിനെത്തുടർന്ന് ബെസോസിന്റെ ആസ്തിയിൽ നിന്നും 15.9 ബില്യൺ ഡോളർ നഷ്ടമായി, 2022 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. മൂന്നാം സ്ഥാനത്ത് ട്രംപിന്റെ സുഹൃത്തും ടെസ്‌ല സിഇഒയും ഡോഗ് നേതാവുമായ ഇലോൺ മസ്‌കാണ്. മസ്കിന് 11 ബില്യൺ ഡോളർ നഷ്ടമായി. ടെസ്‌ലയുടെ ഓഹരികൾ 5.5 ശതമാനം ഇടിഞ്ഞു. 

 ട്രംപിന്റെ താരിഫുകളുടെ ആഘാതം യുഎസിന് പുറത്തുള്ള സമ്പന്നരെയും ബാധിച്ചിട്ടുണ്ട്. ക്രിസ്റ്റ്യൻ ഡിയോർ, ബൾഗരി, ലോറോ പിയാന തുടങ്ങിയ ബ്രാൻഡുകളുടെ ഉടമയായ ബെർണാഡ് ആർനോൾട്ടിന്റെ ഉടമസ്ഥതയിലുള്ള എൽവിഎംഎച്ചിന്റെ ഓഹരികൾ ഇടിഞ്ഞു. ഇതോടെ ആർനോൾട്ടിന്റെ ആസ്തിയിൽ നിന്ന് 6 ബില്യൺ ഡോളർ നഷ്ടമായി.