ബിറ്റ്സില്‍ പ്രവേശനം ലഭിച്ച വൈദ്യനാഥന് അഭിമുഖത്തിനും മറ്റ് പ്രവേശന നടപടികളും പൂര്‍ത്തിയാക്കാനായി പോകാന്‍ പണമില്ലാതിരുന്ന ഘട്ടത്തിലാണ് സരൂപ് സാനി സഹായിക്കുന്നത്. 

ദില്ലി : അഭിമുഖത്തിന് പോകാനായി പണം നല്‍കിയ അധ്യാപകന് ദക്ഷിണയായി വിദ്യാര്‍ഥിയുടെ പ്രവര്‍ത്തിയില്‍ അമ്പരന്ന് സമൂഹമാധ്യമങ്ങള്‍. 30 ലക്ഷം രൂപ വിലമതിക്കുന്ന ഷെയറുകളാണ് പഠനകാലത്ത് അഭിമുഖത്തിന് പോകാനായി 500 രൂപ നല്‍കിയ അധ്യാപകന് വിദ്യാര്‍ഥി സമ്മാനിച്ചത്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്‍റെ എംഡിയും സിഇഒയുമായ വി വൈദ്യനാഥനാണ് സമൂഹമാധ്യമങ്ങളില്‍ താരമായ വിദ്യാര്‍ഥി. 

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ ഗണിത അധ്യാപകനായിരുന്ന ഗുര്‍ദിയാല്‍ സരൂപ് സാനിക്കാണ് 30 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ലക്ഷം ഇക്വിറ്റി ഷെയറുകള്‍ വൈദ്യനാഥന്‍ നല്‍കിയത്. ബിറ്റ്സില്‍ പ്രവേശനം ലഭിച്ച വൈദ്യനാഥന് അഭിമുഖത്തിനും മറ്റ് പ്രവേശന നടപടികളും പൂര്‍ത്തിയാക്കാനായി പോകാന്‍ പണമില്ലാതിരുന്ന ഘട്ടത്തിലാണ് സരൂപ് സാനി സഹായിക്കുന്നത്. വൈദ്യനാഥന്‍ ബിറ്റ്സിലെ പഠനവും കരിയറും മികച്ച നിലയില്‍ കൊണ്ടുപോയി. എന്നാല്‍ ജോലി മാറി പോയ അധ്യാപകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സരൂപ് സാനി ആഗ്രയിലുണ്ടെന്ന് വൈദ്യനാഥന്‍ മനസിലാക്കുന്നത്. 

കരിയറിന്റെ ആരംഭദിശയില്‍ തനിക്ക് നല്‍കിയ സഹായത്തിന് പ്രതിഫലമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡിന്‍റെ ഒരുലക്ഷം ഓഹരിയാണ് വൈദ്യനാഥന്‍ സരൂപ് സാനിയുടെ പേരിലേക്ക് മാറ്റിയത്. ബാങ്കിന്‍റേതായി താന്‍ സ്വന്തമാക്കിയിരുന്ന ഷെയറുകളില്‍ നിന്നാണ് വൈദ്യനാഥന്‍റെ ഗുരുദക്ഷിണ.