ഇറാൻ സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 74 ഡോളറിലേക്ക് താഴ്ന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം സാധാരണ നിലയിലായതും ഇറാനുമേലുള്ള ഉപരോധത്തിൽ അമേരിക്ക ഇളവ് നൽകിയതുമാണ് വില കുറയാൻ കാരണം. ഇത് ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും, നികുതികൾ കാരണം ഇന്ധനവിലയിൽ ഉടനടി വലിയ കുറവ് പ്രതീക്ഷിക്കാനാവില്ല.

ഇറാന്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ക്രൂഡ് ഓയില്‍ വില കുത്തനെ താഴേക്ക്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 74 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കത്തെ സംഘര്‍ഷം ബാധിക്കുമെന്ന ആശങ്കകള്‍ അകന്നതാണ് വില കുറയാന്‍ പ്രധാന കാരണമായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഗോള വിപണിയിലേക്ക് എണ്ണ വിതരണം സാധാരണ നിലയിലാകുന്നതാണ് വില കുറയാനുള്ള ഏറ്റവും വലിയ കാരണം. ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിക്കിടന്ന കൂടുതല്‍ എണ്ണ ടാങ്കറുകള്‍ ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്ക് വഴി യാത്ര തിരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിനുപുറമെ, ഇറാനുമേലുള്ള ഉപരോധത്തില്‍ അമേരിക്ക 60 ദിവസത്തെ ഇളവ് അനുവദിച്ചതും എണ്ണ വില കുറയാന്‍ സഹായിച്ചു. ഇതുവഴി ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വില്‍പ്പന വീണ്ടും സജീവമാകും. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരാന്‍ ഒമാനും ഇറാനും തീരുമാനിച്ചതും ആഗോള വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ഭയം കുറച്ചു.

കഴിഞ്ഞ ആഴ്ച മാത്രം 30 ദശലക്ഷത്തിലധികം ബാരല്‍ ക്രൂഡ് ഓയിലാണ് ഏഷ്യയിലേക്ക് എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറാന്‍ വന്‍ കിഴിവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത്. ഗള്‍ഫ് രാജ്യങ്ങളും ഉല്‍പ്പാദനം പഴയപടിയാക്കിയിട്ടുണ്ട്. ഹോര്‍മുസ് വഴിയുള്ള വിതരണം സാധാരണ നിലയിലായാല്‍ കൂടുതല്‍ എണ്ണ വിപണിയിലെത്തുമെന്നും അത് എണ്ണവില ഉയരുന്നത് തടയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്രൂഡ് ഓയില്‍ വില ഇനിയും കുറയുമോ?

ഗള്‍ഫില്‍ നിന്നുള്ള കയറ്റുമതി വിചാരിച്ചതിലും വേഗത്തില്‍ സാധാരണ നിലയിലാകുന്നുണ്ട്. എണ്ണ നീക്കങ്ങള്‍ തടസമില്ലാതെ തുടരുകയും ഉല്‍പ്പാദനം വര്‍ധിക്കുകയും ചെയ്താല്‍ 2027-ഓടെ വിപണിയില്‍ ആവശ്യത്തിലധികം എണ്ണ എത്തിയേക്കാം.

ഇന്ത്യയെ എങ്ങനെ ബാധിക്കും? ഇന്ധനവില കുറയുമോ?

ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണ്. അതിനാല്‍ ക്രൂഡ് ഓയില്‍ വില കുറയുന്നത് ഇന്ത്യയ്ക്ക് എക്കാലത്തും വലിയ ആശ്വാസമാണ്. ഇത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കാനും, രൂപയുടെ മൂല്യം ഉയര്‍ത്താനും പണപ്പെരുപ്പത്തില്‍ നിന്ന് ആശ്വാസം നല്‍കാനും സഹായിക്കും. എന്നാല്‍, പെട്രോള്‍, ഡീസല്‍ വിലയില്‍ ഉടനടി വലിയൊരു കുറവ് പ്രതീക്ഷിക്കുന്ന ഉപഭോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. ക്രൂഡ് ഓയില്‍ വിലയ്ക്ക് പുറമെ നികുതി, റിഫൈനിങ് മാര്‍ജിന്‍, മാര്‍ക്കറ്റിംഗ് ചെലവുകള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് ഇന്ത്യയില്‍ ഇന്ധനവില തീരുമാനിക്കുന്നത്.