Amazon : ആമസോണിന് 'കുരുക്ക്'; ഇന്ത്യയിലെ ഉന്നതരെ ഇഡി ചോദ്യം ചെയ്യും, നോട്ടീസയച്ചു
ഇഡി ആസ്ഥാനത്ത് ഡിസംബർ 15 നും 17 നും ഹാജരാവാനാണ് ആമസോൺ ഇന്ത്യയിലെ ഉന്നതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ദില്ലി: ആമസോൺ ഇന്ത്യ(Amazon India) ഉന്നതർക്ക് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നോട്ടീസ്. കിഷോർ ബിയാനിയുടെ ഫ്യൂച്വർ ഗ്രൂപ്പുമായി 2019 ൽ ഉണ്ടാക്കിയ ഡീലുമായി ബന്ധപ്പെട്ടതാണ് കേസ്. ഇഡി(Enforcement Directorate) ആസ്ഥാനത്ത് ഡിസംബർ 15 നും 17 നും ഹാജരാവാനാണ് ആമസോൺ ഇന്ത്യയിലെ ഉന്നതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ആമസോൺ ഇന്ത്യ കൺട്രി ഹെഡ് അമിത് അഗർവാൾ അമേരിക്കയിലാണ്. അതിനാൽ തന്നെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരാവും അമിതിന് പകരം ഇഡിക്ക് മുന്നിൽ ഹാജരാവുക. ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് കിട്ടിയ കിഷോർ ബിയാനിഅടുത്തയാഴ്ച ഹാജരാകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആമസോൺ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചോയെന്നാണ് അന്വേഷിക്കുന്നത്. 1431 കോടി രൂപയ്ക്ക് 49 ശതമാനം ഓഹരികളാണ് 2019 ൽ ഫ്യൂചർ ഗ്രൂപ്പിൽ ആമസോൺ വാങ്ങിയത്. ഇരു കമ്പനികളോടും കരാറുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടതായാണ് ഇതുവരെ പുറത്തുവന്ന വിവരം.