ചൈനക്ക് വീണ്ടും 'പണി'; ഇക്കുറി കണ്ണുരുട്ടിയത് യൂറോപ്യൻ യൂണിയൻ
കൊവിഡിന്റെ ഉറവിടം വുഹാനായിരുന്നെങ്കിലും, മാഹാമാരിയുടെ വ്യാപനം തുടങ്ങി ഒരു വർഷം കഴിയുമ്പോൾ ചൈനയ്ക്ക് വലിയ വെല്ലുവിളിയൊന്നും സാമ്പത്തിക ഭൂപടത്തിലില്ല. എന്നാൽ ഇനിയങ്ങോട്ട് ചൈനയുടെ കാര്യങ്ങൾ എളുപ്പമാകുമോയെന്നാണ് അറിയേണ്ടത്
ബ്രൂസൽസ്: കൊവിഡിന്റെ ഉറവിടം വുഹാനായിരുന്നെങ്കിലും, മാഹാമാരിയുടെ വ്യാപനം തുടങ്ങി ഒരു വർഷം കഴിയുമ്പോൾ ചൈനയ്ക്ക് വലിയ വെല്ലുവിളിയൊന്നും സാമ്പത്തിക ഭൂപടത്തിലില്ല. എന്നാൽ ഇനിയങ്ങോട്ട് ചൈനയുടെ കാര്യങ്ങൾ എളുപ്പമാകുമോയെന്നാണ് അറിയേണ്ടത്. ഇപ്പോഴിതാ യൂറോപ്യൻ യൂണിയനും ചൈനയിൽ നിന്നുള്ള അലുമിനിയം ഇറക്കുമതിക്കെതിരെ ശക്തമായ നിലപാടെടുത്ത് രംഗത്ത് വന്നിരിക്കുകയാണ്.
യൂറോപ്യൻ യൂണിയൻ 48 ശതമാനം ഇറക്കുമതി തീരുവയാണ് ചൈനയിൽ നിന്നുള്ള അലുമിനിയം ഉൽപ്പന്നങ്ങൾക്ക് മേലെ ചുമത്തിയിരിക്കുന്നത്. ധാർമ്മികതയ്ക്ക് നിരക്കാത്ത നിലയിൽ, സ്വാഭാവിക വിലയിൽ നിന്ന് വളരെ കുറഞ്ഞ വിലയ്ക്കാണോ ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ എത്തുന്നതെന്ന് യൂറോപ്യൻ യൂണിയൻ നിയോഗിച്ച സംഘം അന്വേഷണം നടത്തിയ ശേഷമാണ് തീരുമാനം.
ബുധനാഴ്ച മുതൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 304 ശതമാനം മുതൽ 48 ശതമാനം വരെ നികുതി ചുമത്തുമെന്ന് വ്യക്തമാക്കി. ഏപ്രിലിൽ അന്വേഷണം അവസാനിക്കുന്നത് വരെ ഈ നികുതി നികത്ത് തുടരും. അഞ്ച് വർഷം വരെ ഇതേ നികുതി നിരക്കിൽ ഇറക്കുമതി തുടർന്നേക്കും.
യൂറോപ്പിലെ 27 രാജ്യങ്ങളിൽ ചൈനയിൽ നിന്നുള്ള അലുമിനിയം വൻതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഗതാഗതം, നിർമ്മാണം, വൈദ്യുതോർജ്ജ മേഖലകളിൽ ചൈനയിൽ നിന്നുള്ള അലുമിനിയം ഉപയോഗിക്കപ്പെടുന്നുണ്ട്.
എന്നാൽ ചൈന ഉൽപ്പന്നങ്ങൾ വിൽക്കുന്നത് വളരെ കുറഞ്ഞ വിലയിലാണെന്ന് യൂറോപ്യൻ അലുമിനിയം എന്ന യൂറോപ്യൻ യൂണിയന് കീഴിലെ അലുമിനിയം ഉൽപ്പാദകരുടെ സംഘടന പരാതിപ്പെട്ടു. അടിസ്ഥാനമില്ലാത്ത ആരോപണം എന്നായിരുന്നു ചൈനയിലെ മെറ്റൽ അസോസിയേഷൻ ഭാരവാഹികൾ തിരിച്ചടിച്ചത്. ഫെബ്രുവരിയിലാണ് സംഭവത്തിൽ യൂറോപ്യൻ യൂണിയൻ അന്വേഷണം പ്രഖ്യാപിച്ചത്.