ഒരു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയിലധികമായി; 45 വര്‍ഷം മുന്‍പത്തെ അവസ്ഥയെന്ന് പഠനം
45 മുന്‍പുള്ള അവസ്ഥയിലാണ് ഇന്ത്യ ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കൊവിഡിന്‍റെ ആദ്യ തരംഗത്തില്‍ ജനജീവിതം താറുമാറായെന്നും രണ്ടാം തരംഗം ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നുണ്ട്.
ഒരു വർഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയിലേറെയായെന്ന് പഠന റിപ്പോർട്ട്. കൊവിഡ് മഹാമാരി തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയതും ജീവിതസാഹചര്യങ്ങള്‍ ബുദ്ധിമുട്ടിലാക്കിയതോടെയുമാണ് രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയിലേറെയായെന്നാണ് പഠനം. അമേരിക്ക അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെന്‍ററിന്‍റേതാണ് പഠനം. 45 മുന്‍പുള്ള അവസ്ഥയിലാണ് ഇന്ത്യ ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
കൊവിഡിന്‍റെ ആദ്യ തരംഗത്തില്‍ ജനജീവിതം താറുമാറായെന്നും രണ്ടാം തരംഗം ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ലോകബാങ്കിന്‍റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ലോക്ക്ഡൌണ്‍ കാലത്ത് രാജ്യത്തെ ജനങ്ങളുടെ വരുമാനം വലിയ തോതില്‍ ഇടിഞ്ഞതായും പഠനം വിശദമാക്കുന്നു. കൊവിഡ് മഹാമാരി മൂലം ഇന്ത്യയുടെ ജിഡിപിയിലും വലിയ രീതിയില്‍ ഇടിവുണ്ടായിരുന്നു. അഞ്ച് വിഭാഗങ്ങളിലാക്കി രാജ്യത്തെ ജനങ്ങളുടെ വരുമാനത്തെ തിരിച്ച ശേഷമായിരുന്നു പഠനം നടന്നത്.
ദിവസേന 150 രൂപയില്‍ കുറഞ്ഞ വരുമാനം ലഭിക്കുന്നവര്‍, 150 രൂപയില്‍ അധികം ദിവസേന ലഭിക്കുന്നവര്‍, 750 രൂപമുതല്‍ 1500 രൂപ വരെ ലഭിക്കുന്നവര്‍, 3700 രൂപവരെ ദിവസേന ലഭിക്കുന്നവര്‍, 3700 രൂപയിലധികം ദിവസേന ലഭിക്കുന്നവര്‍ എന്നിങ്ങനെയായിരുന്നു അത്. 150 രൂപയില്‍ കുറവ് വരുമാനം ദിവസേന ലഭിക്കുന്നവരുടെ എണ്ണം 6 കോടിയില്‍ നിന്ന് 13.4 കോടിയായെന്നാണ് പഠനം വിശദമാക്കുന്നത്. ഏറ്റവും ദരിദ്രരായ ആളുകളുടെ എണ്ണത്തില്‍ 7.5 കോടിയുടെ വര്‍ധനയുണ്ടായതാണ് പഠനം പറയുന്നത്. വരുമാനം കാര്യമായി കുറഞ്ഞതോടെ മധ്യവര്‍ഗ കുടുംബങ്ങളുടെ എണ്ണം 3.2 കോടിയില്‍ നിന്ന് 6.6 കോടിയായി.
കൊവിഡ് മഹാമാരിക്ക് മുന്‍പ് മധ്യവര്‍ഗ കുടുംബങ്ങളുടെ എണ്ണം 9.9 കോടിയായിരുന്നു. ശരിയായ സാഹചര്യം ഇതിലും രൂക്ഷമായിരിക്കുമെന്നും പ്യൂ റിസർച്ച് സെന്‍റര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 45 വർഷം മുമ്പത്തെ അവസ്ഥയിലാണ് ദാരിദ്യത്തിന്റെ കണക്കിൽ ഇന്ന് ഇന്ത്യ ഉള്ളതെന്നും പ്യൂ റിസർച്ച് സെന്ററിന്റെ പഠനത്തിൽ പറയുന്നു. തൊഴിൽ നഷ്ടമായതോടെ മഹാനഗരങ്ങളിൽ നിന്നും ജനങ്ങൾ കൂട്ടപ്പലായനം ചെയ്തു. രോഗവും ദാരിദ്ര്യവും ജനങ്ങളെ അവശരാക്കിയ നിലയാണെന്നും പഠനം പറയുന്നു.