കേരളത്തില്‍ റെക്കോര്‍ഡുകൾ ഭേദിച്ച് സ്വർണ വില; പവന് 40,000 രൂപയിലെത്തി
കൊവിഡ് പ്രതിസന്ധിയില്‍ മറ്റ് വിപണികളില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ച് നീങ്ങുകയാണ്.
കൊച്ചി: സ്വർണവില പവന് 40,000 രൂപയിലെത്തി. ഇന്ന് മാത്രം ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 5000 രൂപയാണ് സ്വർണത്തിന്‍റെ ഇന്നത്തെ വിൽപ്പന നിരക്ക്. ജനുവരി മാസത്തിൽ നിന്ന് 10,400 രൂപയാണ് 7 മാസം കൊണ്ട് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 1971 ഡോളറാണ് നിരക്ക്.
കൊവിഡ് പ്രതിസന്ധിയില്‍ മറ്റ് വിപണികളില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ച് നീങ്ങുകയാണ്. 2011 ലെ ഉയര്‍ന്ന അന്താരാഷ്ട്ര വിലയായ 1917.90 ഡോളര്‍ കഴിഞ്ഞ 28നാണു തിരുത്തിയത്. 1981.27 എന്ന പുതിയ റിക്കാര്‍ഡ് തകര്‍ത്ത് രണ്ടായിരം ഡോളര്‍ മറികടന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ 2,300 ഡോളര്‍ വരെയെത്താമെന്ന പ്രവചനങ്ങളാണ് വരുന്നത്.
ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയർന്ന നിരക്കാണ് സ്വർണ വിപണി ഇന്ന് മറികടന്നത്. ജൂലൈ ഒന്നിന് ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു. കൊവിഡ് വ്യാപനവും അമേരിക്ക ചൈന വ്യാപാര യുദ്ധവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും മൂലം ആഗോള തലത്തിൽ സ്വര്‍ണ്ണത്തിൽ നിക്ഷേപങ്ങൾ കൂടുന്നതാണ് വില കുതിച്ചുയരാൻ കാരണം. നിക്ഷേപങ്ങൾ കൂടുന്നതിനാൽ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത.