ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് പവന് 1,24,080 രൂപയായാണ് സ്വർണവില കുറഞ്ഞത്. ഇന്ന് രണ്ടാം തവണയാണ് സ്വര്‍ണവില കുറയുന്നത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് പവന് 1,24,080 രൂപയായാണ് സ്വർണവില കുറഞ്ഞത്. ഇന്ന് രണ്ടാം തവണയാണ് സ്വര്‍ണവില കുറയുന്നത്. ഗ്രാമിന് 785 രൂപയാണ് ഇന്ന് കുറഞ്ഞത്. ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തര വില താഴ്ന്നതും ഡോളർ കരുത്താർജ്ജിച്ചതുമാണ് ഇടിവിന് കാരണം.

സ്വർണവിലയിലെ മിന്നൽക്കുതിപ്പിന് താത്കാലിക വിരാമം. ആഗോളവിപണിയിലെ വിലക്കുറവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതാണ് വില കുറയാൻ കാരണം. ഇതോടെ ഒരു പവൻ ആഭരണം വാങ്ങാനുള്ള ചെലവ് ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേർത്ത് 1.45 ലക്ഷം രൂപയായി. പണിക്കൂലിക്ക് അനുസരിച്ച് വിലയിൽ മാറ്റം വരും. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാത്തതിനെത്തുടർന്ന് ഡോളർ കരുത്താർജ്ജിച്ചതും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയാൻ കാരണമായി. എന്നാൽ വില കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും വർദ്ധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. 

ഡിസംബര്‍ 23ന് ഒരു ലക്ഷം കടന്ന സ്വർണവില കുതിപ്പ് തുടരുമ്പോൾ സ്വർണാഭരണങ്ങൾ വാങ്ങാൻ സാധാരണക്കാർ മടിക്കുന്നുണ്ട്. സ്വർണം ഒഴിവാക്കിയുള്ള ബദൽ മാർ​ഗങ്ങൾ തേടുന്നവരും നിരവധി. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത. ഇറാൻ-യുഎസ് സംഘർഷ ഭീതിയും റഷ്യ-യുക്രെയ്ൻ യുദ്ധവും സ്വർണത്തെ സുരക്ഷിത നിക്ഷേപമെന്ന അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്.

YouTube video player