ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർധന, ഏഴാം മാസവും ഒരു ലക്ഷം കോടി കടന്ന് നികുതി വരുമാനം
മുൻ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 14 ശതമാനം കൂടുതലാണ്.
ദില്ലി: മാർച്ചിലെ ഉയർന്ന നികുതി വരുമാനത്തെ മറികടന്ന് ഏപ്രിൽ മാസത്തിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.41 ലക്ഷം കോടി രൂപയായി. നികുതി വരുമാനത്തിൽ പുതിയ റെക്കോർഡാണിത്. മുൻ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 14 ശതമാനം കൂടുതലാണ്.
കഴിഞ്ഞ ഏഴു മാസമായി ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗം രാജ്യത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്നുണ്ടെങ്കിലും, റിട്ടേൺ ഫയലിംഗ് ആവശ്യകതകൾ പാലിക്കുക മാത്രമല്ല, ജിഎസ്ടി കുടിശ്ശിക യഥാസമയം അടയ്ക്കുകയും ചെയ്തുകൊണ്ട് ഇന്ത്യൻ ബിസിനസുകൾ ശ്രദ്ധേയമായ ഉന്മേഷം പ്രകടിപ്പിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ സർക്കാർ വ്യക്തമാക്കി.
ഏപ്രിലിൽ, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ മാസത്തെ സമാന സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 21 ശതമാനം കൂടുതലാണ്. മൊത്തം കളക്ഷനുകളിൽ, സിജിഎസ്ടി 27,837 കോടി, എസ്‌ജിഎസ്ടി 35,621 കോടി, ഐജിഎസ്ടി 68,481 കോടി രൂപ (ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട 29,599 കോടി രൂപ ഉൾപ്പെടെ), സെസ് 9,445 കോടി രൂപ (ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട 981 കോടി രൂപ ഉൾപ്പെടെ) ).
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona