ഇന്ത്യയും ഇസ്രയേലും തമ്മിൽ മൂന്ന് വർഷത്തേക്കുള്ള കരാറിൽ ഒപ്പുവെച്ചു; കാർഷിക മാതൃകാ ഇക്കോസിസ്റ്റം ലക്ഷ്യം
1993 മുതൽ ഇന്ത്യയും ഇസ്രയേലും തമ്മിൽ കാർഷിക മേഖലയിൽ ഉഭയകക്ഷി കരാറുകളിൽ ഏർപ്പെടുന്നുണ്ട്.
ദില്ലി: ഇന്ത്യയും ഇസ്രയേലും തമ്മിൽ കാർഷിക മേഖലയിലെ സഹകരണത്തിന് മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ. ഇതുവരെ ഇത്തരത്തിൽ നാല് ജോയിന്റ് വർക്ക് പ്രോഗ്രാമുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കർഷകർക്ക് ഇസ്രയേലിലെ കാർഷിക രീതികളും ജലവിതരണ സാങ്കേതിക വിദ്യയും മനസിലാക്കിപ്പിക്കുന്നതിനായിരുന്നു ഈ പദ്ധതികൾ.
പുതിയ കരാർ വഴി മികവിന്റെ ഗ്രാമങ്ങൾ എന്നതാണ് ലക്ഷ്യം. കാർഷിക മേഖലയിൽ മാതൃകാ ഇക്കോസിസ്റ്റം സ്ഥാപിക്കുകയാണ് ലക്ഷ്യം. എട്ട് സംസ്ഥാനങ്ങളിലെ 75 ഗ്രാമങ്ങൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. കർഷകരുടെ വരുമാനം വർധിപ്പിക്കാനും ജീവിത നിലവാരം ഉയർത്താനും സാമ്പ്രദായിക രീതികളെ ആധുനിക രീതികളിലേക്ക് സന്നിവേശിപ്പിക്കാനുമാണ് ആഗോള നിലവാരത്തിലൂന്നിയുള്ള ശ്രമമെന്ന് കേന്ദ്രസർക്കാർ പറയുന്നു.
1993 മുതൽ ഇന്ത്യയും ഇസ്രയേലും തമ്മിൽ കാർഷിക മേഖലയിൽ ഉഭയകക്ഷി കരാറുകളിൽ ഏർപ്പെടുന്നുണ്ട്. ഇത് അഞ്ചാമത്തെ ആക്ഷൻ പ്ലാനാണ് ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വർക് പ്രോഗ്രാമുകളും വിജയകരമായാണ് പൂർത്തീകരിച്ചിരിക്കുന്നതെന്ന് നരേന്ദ്ര സിങ് തോമറിനെ ഉദ്ധരിച്ച് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona