ലോക്ക്ഡൗൺ കാലത്ത് ഇന്ത്യാക്കാർ സമയം ചെലവാക്കിയത് ഓൺലൈൻ വീഡിയോ കാണാൻ, കോളടിച്ച് കമ്പനികൾ
ഡോക്ടർമാരെ കാണുന്നത് മുതൽ ഓൺലൈൻ ക്ലാസുകളുടെ എണ്ണത്തിൽ വരെ വലിയ വർധനവുണ്ടായി. സർവേയിൽ പങ്കെടുത്ത 86.2 ശതമാനം ഇന്ത്യാക്കാരും കൊവിഡ് കാലത്തിന് ശേഷവും ഓൺലൈൻ വീഡിയോ ക്ലാസുകൾ ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി: കൊവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട ഏപ്രിൽ-മെയ് മാസങ്ങളിൽ ഇന്ത്യാക്കാർ ദിവസവും മണിക്കൂറുകളോളം വീഡിയോ കാണാൻ ചെലവാക്കിയെന്ന് സർവേ ഫലം. ലൈംലൈറ്റിന്റേതാണ് പഠന റിപ്പോർട്ട്. ഇതോടെ നെറ്റ്ഫ്ലിക്സ് അടക്കമുള്ള വീഡിയോ പ്ലാറ്റ്ഫോമുകൾക്ക് നേട്ടമുണ്ടാക്കാനായെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു ദിവസം അഞ്ച് മണിക്കൂറും 16 മിനിറ്റുമാണ് ഇതിനായി ചെലവാക്കിയത്. ആഗോള ശരാശരി നാല് മണിക്കൂറും മൂന്ന് മിനിറ്റുമായിരിക്കെയാണ് ഇന്ത്യാക്കാർ റെക്കോർഡിട്ടത്. വീഡിയോ പ്രേക്ഷകരിലെ വർധന ഏറ്റവും അധികം രേഖപ്പെടുത്തിയത് ഇന്ത്യയിലാണ്, 85.4 ശതമാനം. സിങ്കപ്പൂരിൽ 78.4 ശതമാനവും ജപ്പാനിൽ 77 ശതമാനവും ഫ്രാൻസിൽ 76.2 ശതമാനവും യുകെയിൽ 75.1 ശതമാനവും യുഎസിൽ 73.5 ശതമാനവും വർധനവാണ് വീഡിയോ കാണുന്നവരുടെ എണ്ണത്തിൽ ഉണ്ടായത്.
കൊവിഡ് രോഗം വ്യാപിക്കാൻ തുടങ്ങിയപ്പോൾ ലോകത്താകമാനം ആളുകൾ വീടുകളിൽ തന്നെ കഴിയാൻ നിർബന്ധിതരായിരുന്നു. അതിനാൽ തന്നെയാണ് വൻ വർധനവുണ്ടായത്. ഇതോടെ വീഡിയോ പ്ലാറ്റ്ഫോമുകളുടെ വരുമാനത്തിലും ഇതുപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായത്. നെറ്റ്ഫ്ലിക്സിന് മാത്രം ആഗോള തലത്തിൽ 16 ദശലക്ഷം ഉപഭോക്താക്കളുടെ വർധനവാണ് ഉണ്ടായത്.
എന്നാൽ, വീഡിയോ പ്ലാറ്റ്ഫോമുകൾ പലവിധ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കപ്പെട്ടത്. ഡോക്ടർമാരെ കാണുന്നത് മുതൽ ഓൺലൈൻ ക്ലാസുകളുടെ എണ്ണത്തിൽ വരെ വലിയ വർധനവുണ്ടായി. സർവേയിൽ പങ്കെടുത്ത 86.2 ശതമാനം ഇന്ത്യാക്കാരും കൊവിഡ് കാലത്തിന് ശേഷവും ഓൺലൈൻ വീഡിയോ ക്ലാസുകൾ ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതും ഈ മേഖലയിലെ കമ്പനികൾക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്.