മദ്യവും ഇന്ധന വിലയും ജിഎസ്‌ടിയിൽ ഉൾപ്പെടുത്തുന്നതിനെ കൗൺസിൽ യോഗത്തിൽ കേരളം എതിർത്തു: ധനമന്ത്രി ബാലഗോപാൽ
മദ്യവും ഇന്ധന വിലയും ജിഎസ്ടിയിൽ ഉൾപ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് അദ്ദേഹം യോഗത്തിൽ അറിയിച്ചു
തിരുവനന്തപുരം: മദ്യ ഉൽപ്പാദനത്തിലെ പ്രധാന ഘടകമായ പൂരിത ആൽക്കഹോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളം ജിഎസ്ടി കൗൺസിൽ യോഗത്തിൽ എതിർത്തെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. മദ്യവും ഇന്ധന വിലയും ജിഎസ്ടിയിൽ ഉൾപ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് അദ്ദേഹം യോഗത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നയം ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായി ധനമന്ത്രി പറഞ്ഞു. വാക്സീനടക്കം കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെു. ഈ നിർദ്ദേശങ്ങൾ കേന്ദ്രം ക്രിയാത്മകമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെരുപ്പ്, തുണിത്തരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നികുതി വർധിപ്പിക്കരുതെന്ന് യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. കൊവിഡുമായി ബന്ധപ്പെട്ട ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തിൽ അടുത്ത എട്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona