20 വർഷം അടച്ചിട്ട ആസ്ട്രൽ വാച്ചസ് കമ്പനിക്ക് ശാപമോക്ഷം; ഡിസൈൻ ഫാക്ടറിയാക്കാൻ പിണറായി സർക്കാർ
വർഷങ്ങളായി കാടുപിടിച്ച് കിടക്കുന്നതാണ് കാസര്‍കോട്ടെ ആസ്ട്രല്‍ വാച്ചസ് കമ്പനിയും സ്ഥലവും. ഒരു പ്രേതനഗരത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇവിടം. ഡിസൈൻ ഫാക്ടറി യാഥാർത്ഥ്യമായാൽ ഇവിടെ നിരവധി പേർക്ക് തൊഴിൽ ലഭിക്കും
കാസർകോട്: രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തനം നിലച്ചിരുന്ന കാസർകോട്ടെ ആസ്ട്രൽ വാച്ചസ് കമ്പനിക്ക് ശാപമോക്ഷം. 2002 ൽ അടച്ചുപൂട്ടിയ പ്ലാന്റിന്റെ കാട് പിടിച്ചിരിക്കുന്ന സ്ഥലത്ത് സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കാസർകോട് നഗരമധ്യത്തിലാണ് പുതിയ പ്ലാന്റ് ആരംഭിക്കുക.
വർഷങ്ങളായി കാടുപിടിച്ച് കിടക്കുന്നതാണ് കാസര്‍കോട്ടെ ആസ്ട്രല്‍ വാച്ചസ് കമ്പനിയും സ്ഥലവും. ഒരു പ്രേതനഗരത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇവിടം. സ്റ്റാന‍്ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ സ്ഥലവും കെട്ടിടവും ഉപയോഗിക്കപ്പെടുമെന്ന് മാത്രമല്ല നിരവധി പേർക്ക് തൊഴിലും ലഭിക്കും.
കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ രണ്ട് ഏക്കര്‍ സ്ഥലത്താണ് മുൻപ് ആസ്ട്രൽ വാച്ചസ് കമ്പനി പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ കീഴിൽ പ്രവർത്തിച്ച പൊതുമേഖലാ കമ്പനിയായിരുന്നു ആസ്ട്രൽ വാച്ചസ്. യന്ത്രങ്ങളും ഉപകരണങ്ങളും നിർമ്മിക്കാൻ ഉദ്ദേശിച്ച് ആരംഭിച്ച കമ്പനിക്ക് പക്ഷെ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. 2002 ല്‍ ഇത് പൂട്ടിയതോടെ കെട്ടിടവും സ്ഥലവും അനാഥമായി.
സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി വിശദമായ പഠനം നടത്തുന്നതിന് തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് സ്റ്റഡീസിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.