പ്രമുഖ ബ്രാന്‍ഡുകളെല്ലാം വില വര്‍ധിപ്പിച്ചതോടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വില കുതിച്ചുയരുകയാണ്. ചിപ്പ് ദൗര്‍ലഭ്യം, രൂപയുടെ മൂല്യത്തകർച്ച തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടായ ഈ വിലക്കയറ്റം വിപണിയില്‍ മാന്ദ്യത്തിന് കാരണമായിട്ടുണ്ട്, തന്മൂലം ഉപഭോക്താക്കള്‍ സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകളിലേക്ക് തിരിയുന്നു.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് തിരിച്ചടിയായി വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വില കുതിച്ചുയരുന്നു. ഏപ്രില്‍ മാസത്തില്‍ പ്രമുഖ ബ്രാന്‍ഡുകളെല്ലാം തന്നെ വില വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തിലെ ചിപ്പ് ദൗര്‍ലഭ്യവും വിദേശ നാണയ വിനിമയ നിരക്കിലെ വ്യതിയാനവുമാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

വില കൂടിയത് ഏതൊക്കെ ബ്രാന്‍ഡുകള്‍ക്ക്?

ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയിലേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രമുഖ ബ്രാന്‍ഡുകളെല്ലാം വലിയ തോതിലുള്ള വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

സാംസങ്: 3% മുതല്‍ 22% വരെയാണ് വില കൂട്ടിയത്.

ഒപ്പോ: 6% മുതല്‍ 18% വരെ വര്‍ധനവ്.

ഷവോമി: 3% മുതല്‍ 15% വരെ.

റിയല്‍മി: 3% മുതല്‍ 12% വരെ.

നത്തിങ് : 13% മുതല്‍ 14% വരെ വില കൂട്ടി.

മോട്ടറോള: 4% മുതല്‍ 9% വരെ.

വിവോ: ഏപ്രില്‍ 15 മുതല്‍ വില വര്‍ധന നടപ്പിലാക്കുമെന്നാണ് വിവരം.

അതേസമയം, വണ്‍പ്ലസ് ഇതുവരെ വില വര്‍ധന പ്രഖ്യാപിച്ചിട്ടില്ല.

ഐഫോണിന് ചെലവേറും

ആപ്പിള്‍ ഫോണുകള്‍ക്ക് നേരിട്ട് വില കൂട്ടിയിട്ടില്ലെങ്കിലും, നിലവിലുണ്ടായിരുന്ന വലിയ ഡിസ്‌കൗണ്ടുകളും ഓഫറുകളും കമ്പനി പിന്‍വലിച്ചു. ഐഫോണ്‍ 15, 16 സീരീസുകള്‍ക്ക് നല്‍കിയിരുന്ന 5,000 രൂപയുടെ ഡിസ്‌കൗണ്ട് ഒഴിവാക്കി. കൂടാതെ, ഐഫോണ്‍ 17 മോഡലുകള്‍ക്ക് ലഭിച്ചിരുന്ന 6,000 രൂപയുടെ ക്യാഷ്ബാക്ക് വെറും 1,000 രൂപയായി കുറയ്ക്കുകയും ചെയ്തു. ഇതോടെ ഐഫോണ്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ ഇനി കൂടുതല്‍ പണം മുടക്കേണ്ടി വരും.

എന്തുകൊണ്ട് ഈ വിലക്കയറ്റം?

മൊബൈല്‍ വില വര്‍ധനയ്ക്ക് പ്രധാനമായും നാല് കാരണങ്ങളാണ് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്:

ചിപ്പ് ദൗര്‍ലഭ്യം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വളര്‍ച്ച കാരണം ചിപ്പുകള്‍ക്ക് വന്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നത് നിര്‍മ്മാണ ചിലവ് കൂട്ടി.

ഗള്‍ഫ് പ്രതിസന്ധി: ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ അസ്ഥിരത കാരണം ചരക്ക് നീക്കത്തിനുള്ള ഇന്‍ഷുറന്‍സ്, ഷിപ്പിംഗ് ചിലവുകള്‍ വര്‍ധിച്ചു.

രൂപയുടെ മൂല്യത്തകര്‍ച്ച: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങളുടെ വില വര്‍ധിപ്പിച്ചു.

അസംസ്‌കൃത വസ്തുക്കള്‍: പ്ലാസ്റ്റിക്, മെമ്മറി ചിപ്പുകള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവും മൊബൈല്‍ കമ്പനികളെ പ്രതിസന്ധിയിലാക്കി.

വിപണി തളരുന്നു; പഴയ ഫോണുകള്‍ക്ക് ഡിമാന്‍ഡ്

വില കൂടിയതോടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കച്ചവടം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം മൊബൈല്‍ ഫോണ്‍ വില്പനയില്‍ 30 ശതമാനത്തോളം കുറവുണ്ടായി. വില കുറയുമെന്ന പ്രതീക്ഷയില്‍ പലരും പുതിയ ഫോണ്‍ വാങ്ങുന്നത് മാറ്റിവെക്കുകയാണ്. പകരം സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകളാണ് പലരും വാങ്ങുന്നത്.

വില കുറയാന്‍ സാധ്യതയുണ്ടോ?

ഈ വിലക്കയറ്റം പെട്ടെന്നൊന്നും അവസാനിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2027 വരെ ഈ പ്രവണത തുടരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. നിര്‍മ്മാണ സാമഗ്രികളുടെ വില കുറയുകയോ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ മെച്ചപ്പെടുകയോ ചെയ്താലല്ലാതെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിലക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല.