കൊവിഡുമായി ബന്ധപ്പെട്ട് 2019-20 സാമ്പത്തിക വര്‍ഷത്തിലെ വേതനം വേണ്ടെന്ന് നേരത്തെ തന്നെ മുകേഷ് അംബാനി തീരുമാനിച്ചിരുന്നു. 

മുംബൈ: റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ശമ്പളത്തില്‍ 12ാം വര്‍ഷവും മാറ്റമില്ല. മാര്‍ച്ച് 12 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 15 കോടിയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട് 2019-20 സാമ്പത്തിക വര്‍ഷത്തിലെ വേതനം വേണ്ടെന്ന് നേരത്തെ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ശമ്പളം, ആനുകൂല്യങ്ങള്‍, കമ്മിഷന്‍ എന്നിവയുള്‍പ്പടെയാണ് 15 കോടി. എന്നാല്‍ അംബാനിയുടെ അടുത്ത ബന്ധുക്കളായ നിഖില്‍, ഹിതല്‍ മേസ്വാനി എന്നിവരടക്കമുള്ള ഡയറക്ടര്‍മാരുടെ വേതനത്തില്‍ വലിയ വര്‍ധനവും ഈ കാലത്തുണ്ടായിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് തനിക്ക് വേതനം വേണ്ടെന്ന് അംബാനി തന്നെ സ്വയം തീരുമാനമെടുക്കുകയായിരുന്നുവെന്ന് കമ്പനി സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്.

കമ്പനിയിലെ ജീവനക്കാരുടെ വേതനം 10 ശതമാനം മുതല്‍ 50 ശതമാനം വരെ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി തനിക്ക് ഒരു രൂപ പോലും വേതനമായി വേണ്ടെന്ന് നിലപാടെടുത്തത്. ഇതിന് പിന്നാലെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരും 50 ശതമാനം വേതനം മതി തങ്ങള്‍ക്കെന്ന് നിലപാടെടുത്തിരുന്നു.