രാജ്യത്തെ കമ്പനികളിൽ 'രാജി' ബഹളം: ഇക്കുറി ശമ്പളം വർധിക്കും
നടപ്പ് സാമ്പത്തിക വർഷത്തിൽ ബിസിനസ് രംഗത്തെ നില മെച്ചപ്പെട്ടതാണ് ഇപ്പോഴത്തെ തീരുമാനങ്ങൾക്ക് മറ്റൊരു പ്രധാന കാരണം.
ദില്ലി: മികച്ച ശമ്പളം തേടി ജീവനക്കാർ രാജിവെക്കാൻ തുടങ്ങിയതോടെ ഇന്ത്യയിലെ കമ്പനികൾ കൊവിഡ് കാലത്ത് മറ്റൊരു വലിയ മാറ്റത്തിന് കൂടി ഒരുങ്ങുകയാണ്. കൊവിഡിന് മുൻപത്തെ നിലയിൽ ശമ്പള വർധനവെന്ന തീരുമാനത്തിലേക്കാണ് കമ്പനികൾ എത്തിയിരിക്കുന്നത്. 2021 ലെ ആക്ച്വൽ ആവറേജ് ശമ്പള വർധന 8.4 ശതമാനമായിരുന്നു. 2022 ൽ ഇത് 9.4 ശതമാനമായി വർധിക്കുമെന്നാണ് കരുതുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ ബിസിനസ് രംഗത്തെ നില മെച്ചപ്പെട്ടതാണ് ഇപ്പോഴത്തെ തീരുമാനങ്ങൾക്ക് മറ്റൊരു പ്രധാന കാരണം. 2019 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ആക്ച്വൽ ആവറേജ് ശമ്പള വർധന 9.25 ശതമാനമായിരുന്നു. 2020 ൽ ഇത് 6.8 ശതമാനമായി ഇടിഞ്ഞു. 2021 ൽ നില മെച്ചപ്പെടുത്തി 8.4 ശതമാനമായെങ്കിലും കൊവിഡിന് മുൻപത്തെ നിലവാരത്തിലും താഴെയായിരുന്നു.
കോൺ ഫെറി ഇന്ത്യ ആന്വൽ റിവാർഡ്സാണ് പഠനം നടത്തിയത്. സർവേയിൽ പങ്കെടുത്ത 46 ശതമാനം കമ്പനികളും ക്ഷേമ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നൽകുന്നുണ്ട്. 43 ശതമാനം കമ്പനികളും വീട്, ഓഫീസ് അലവൻസുകൾ നൽകുന്നുണ്ട്. 60 ശതമാനമാകട്ടെ പ്രതിമാസ ഇന്റർനെറ്റ് ബില്ലടക്കം വർക്ക് ഫ്രം ഹോമിലെ മറ്റ് ചെലവുകളും ഏറ്റെടുത്തിട്ടുണ്ട്. 10 ശതമാനം കമ്പനികൾ മാത്രമാണ് യാത്രാ ആനുകൂല്യങ്ങൾ കുറക്കുകയോ ഒഴിവാക്കുകയോ ചെയ്തിരിക്കുന്നത്.