ആർബിഐ റിപ്പോ നിരക്കിൽ മാറ്റമില്ല: പണനയ അവലോകന സമിതി യോഗം അവസാനിച്ചു
ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ ആറ് അംഗ ധനനയ സമിതിയുടെ (എംപിസി) 24-ാമത് ദ്വിമാസ യോഗത്തിന് ശേഷമാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
മുംബൈ: ബെഞ്ച്മാർക്ക് റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി തുടരാൻ റിസർവ് ബാങ്കിന്റെ (ആർബിഐ) പണനയ അവലോകന സമിതി വ്യാഴാഴ്ച തീരുമാനിച്ചു. 2000 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന റിപ്പോ നിരക്കാണിത്. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി നിലനിർത്താനും ആർബിഐ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് -19 പകർച്ചവ്യാധി മൂലം ഉടലെടുത്ത ധനകാര്യ സമ്മർദ്ദം കണക്കിലെടുത്ത്, 2020 മാർച്ച് ഒന്ന് വരെയുളള ചില വായ്പകൾ പുനക്രമീകരിക്കാൻ ബാങ്കുകളെ അനുവദിക്കാനും കേന്ദ്ര ബാങ്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾക്ക് രൂപം നൽകാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനുമായി കെ വി കാമത്തിന്റെ കീഴിൽ ഒരു വിദഗ്ധ സമിതി രൂപീകരിക്കും.
ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ ആറ് അംഗ ധനനയ സമിതിയുടെ (എംപിസി) 24-ാമത് ദ്വിമാസ യോഗത്തിന് ശേഷമാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ, അവയിൽ നിന്ന് കടം വാങ്ങുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ.