'സഹായിക്കണം'; ധനകാര്യ മന്ത്രാലയത്തോട് റീടെയ്‌ലേർസ് അസോസിയേഷൻ
റീടെയ്‌ലേർസിന് ബാങ്കുകൾ നൽകി വരുന്ന വർക്കിങ് കാപിറ്റൽ വായ്പാ പരിധി 30 ശതമാനം കൂടി ഉയർത്തണമെന്നാണ് മറ്റൊരു ആവശ്യം.
ദില്ലി: കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് മുന്നിൽ സഹായം തേടി റീടെയ്‌ലേർസ് അസോസിയേഷൻ ഓഫ് ഇന്ത്യ. ആറ് മാസത്തേക്ക് വായ്പകളിൽ മുതലിനും പലിശയ്ക്കും മുകളിൽ മൊറട്ടോറിയം വേണം, വർക്കിങ് കാപിറ്റൽ ലോണുകൾ ബാങ്കുകൾ വഴി അനുവദിക്കണം, റീടെയ്‌ലേർസിന് മുകളിൽ പലിശ നിരക്കിന്റെ ഭാരം കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി സ്കീമിന്റെ ആനുകൂല്യങ്ങൾ റീടെയ്ൽ കമ്പനികൾക്ക് കൂടി ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ജൂൺ 30 വരെ സ്കീമിന്റെ കാലാവധി നീട്ടിയതും ഹോസ്പിറ്റാലിറ്റി, ട്രാവൽ ആന്റ് ടൂറിസം രംഗങ്ങളെ ഈ സ്കീമിന്റെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയതും പരിഗണിച്ചാണ് റീടെയ്‌ലേർസിനും കൂടി പരിഗണന ആവശ്യപ്പെട്ടത്.
റീടെയ്‌ലേർസിന് ബാങ്കുകൾ നൽകി വരുന്ന വർക്കിങ് കാപിറ്റൽ വായ്പാ പരിധി 30 ശതമാനം കൂടി ഉയർത്തണമെന്നാണ് മറ്റൊരു ആവശ്യം. റിസർവ് ബാങ്കിനോട്, ഇത് സംബന്ധിച്ച് രാജ്യത്തെ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൊവിഡ് വ്യാപനം വലിയ വെല്ലുവിളിയായാണ് ഈ സെക്ടറിലെ ബിസിനസുകാർ കാണുന്നത്. വേതനം നൽകാൻ കഴിയാത്ത നിലയിലേക്ക് കാര്യങ്ങൾ പോകുമെന്നും സാമൂഹിക അസ്ഥിരതയ്ക്കും തൊഴിൽ നഷ്ടത്തിനുമെല്ലാം ഈ സ്ഥിതി വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ അഭ്യർത്ഥന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona