2019 ലാണ് നൂറ് രൂപയുടെ പുതിയ കറൻസികൾ വിപണിയിലിറക്കിയത്. 

മുംബൈ: രാജ്യത്ത് നിലവിൽ വിപണിയിൽ ലഭ്യമായ കൂടുതൽ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോർട്ട്. പഴയ നൂറിന്റെയും പത്തിന്റെയും അഞ്ച് രൂപയുടെയും കറൻസി നോട്ടുകൾ പിൻവലിക്കാനാണ് ആലോചിക്കുന്നത്. മാർച്ച് - ഏപ്രിൽ മാസത്തോടെ നോട്ടുകൾ പൂർണമായും വിതരണത്തിൽ നിന്ന് പിൻവലിച്ചേക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ റിസർവ് ബാങ്കിൽ നിന്ന് യാതൊരു ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല.

ജില്ലാ തല സെക്യൂരിറ്റി കമ്മിറ്റിയെയും ജില്ലാ തലത്തിലെ കറൻസി മാനേജ്മെന്റ് കമ്മിറ്റിയെയും അഭിസംബോധന ചെയ്ത് സംസാരിച്ച റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ബി മഹേഷിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ ദില്ലിയിൽ നിന്ന് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകളുടെ കറൻസികൾ ഇപ്പോൾ തന്നെ വിപണിയിലെത്തിയിട്ടുണ്ട്.

2019 ലാണ് നൂറ് രൂപയുടെ പുതിയ കറൻസികൾ വിപണിയിലിറക്കിയത്. 2000 രൂപയുടെയും 200 രൂപയുടെയും പുതിയ കറൻസികളും ഈ സമയത്താണ് പുറത്തിറക്കിയത്. പത്ത് രൂപയുടെ നാണയം പുറത്തിറക്കിയിട്ട് 15 വർഷം കഴിഞ്ഞെങ്കിലും ഇനിയും വ്യാപാരി സമൂഹം ഇതിനോട് അനുഭാവപൂർണമായ സമീപനമല്ല പുലർത്തുന്നത്. രൂപ ഔദ്യോഗിക അടയാളം പതിക്കാത്തതിനാൽ ഏത് നിമിഷവും ഇത് പിൻവലിക്കപ്പെടുമെന്ന ആശങ്കയിൽ വ്യാപാരികൾ ഈ നാണയം ഇപ്പോഴും സ്വീകരിക്കാൻ മടിക്കുന്നതായി ആർബിഐയ്ക്ക് റിപ്പോർട്ടുകൾ കിട്ടിയിട്ടുണ്ട്.