'എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് വാങ്ങരുത്': ഇന്ത്യാക്കാർക്ക് ടെലികോം അതോറിറ്റിയുടെ മുന്നറിയിപ്പ്
എലോൺ മസ്കിന്റെ(Elon Musk)സ്റ്റാർലിങ്ക് (Starlink)ഇന്റർനെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്‌റോ) എന്നിവയ്ക്ക് നേരത്തെ പരാതി നൽകിയ ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറത്തിന്റെ നടപടിക്ക് പിന്നാലെ ഇപ്പോൾ ട്രായ് ഇന്ത്യാക്കാർക്ക് ആകെ മുന്നറിയിപ്പ് നൽകുകയാണ്.

ദില്ലി: എലോൺ മസ്കിന്റെ(Elon Musk)സ്റ്റാർലിങ്ക് (Starlink)ഇന്റർനെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്‌റോ) എന്നിവയ്ക്ക് നേരത്തെ പരാതി നൽകിയ ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറത്തിന്റെ നടപടിക്ക് പിന്നാലെ ഇപ്പോൾ ട്രായ് ഇന്ത്യാക്കാർക്ക് ആകെ മുന്നറിയിപ്പ് നൽകുകയാണ്.
ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പിന് 7,000 രൂപയായിരുന്നു വില. എലോണ്‍ മസ്‌കിന്റെസ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഒരു സബ്സിഡിയറി കമ്പനി രജിസ്റ്റര്‍ ചെയ്തതായി ഈ മാസമാദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ യൂണിറ്റ്, സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ സ്റ്റാര്‍ലിങ്കിന്റെ കണ്‍ട്രി ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവ, ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍, സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യക്കായുള്ള പദ്ധതികള്‍ വിശദമായി വിവരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ട്രായ് ഇന്ത്യാക്കാർക്കാകെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചിട്ടില്ലെന്നും അവരുടെ സേവനങ്ങൾ വാങ്ങരുതെന്നുമാണ് നിർദ്ദേശം. സാറ്റലൈറ്റ് അടിസ്ഥാനമായ സേവനങ്ങൾ നൽകും മുൻപ് ലൈസൻസ് എടുക്കണമെന്ന് എലോൺ മസ്കിനോട് കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടു.
നിലവിൽ ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ നൽകുന്നതിൽ നിന്ന് സ്റ്റാർലിങ്കിനെ തടഞ്ഞിരിക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ ബഹുമാനിക്കണമെന്നും അത് പാലിക്കാൻ തയ്യാറാകണമെന്നും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പേസ് എക്സിന് ഇന്ത്യയില്‍ 100 ശതമാനം ഉടമസ്ഥതയുള്ള സബ്സിഡിയറി കമ്പനിയാണ് എസ്എസ്‌സിപിഎല്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍, കണ്ടന്റ് സ്റ്റോറേജ്, സ്ട്രീമിംഗ്, മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ എന്നിവയടക്കം ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ ബിസിനസ്സ് തുടരാനാണ് സ്റ്റാര്‍ലിങ്ക് പദ്ധതി.
അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ കമ്പനി തങ്ങളുടെ സേവനങ്ങൾ വിൽക്കാൻ തുടങ്ങിയെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും കേന്ദ്രസർക്കാർ പറയുന്നു. സ്റ്റാർലിങ്കിന്റെ വെബ്സൈറ്റിൽ തന്നെ ഇതിന്റെ വിവരങ്ങളുണ്ട്. ഇത് പ്രകാരം ഇന്ത്യൻ അതിർത്തിയിലുള്ളവർക്ക് സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങൾ വാങ്ങാനാകുമെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.
ബ്രോഡ്ബാന്‍ഡ് സേവനങ്ങളിലൂടെ ഗ്രാമീണ വികസനം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്റ്റാര്‍ലിങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. 2022 ഡിസംബറോടെ ഇന്ത്യയില്‍ ഏകദേശം രണ്ട് ലക്ഷം സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതില്‍ 80 ശതമാനവും ഗ്രാമീണ ജില്ലകളിലായിരിക്കും.
പ്രീ-ഓര്‍ഡറുകള്‍ക്കായുള്ള സ്റ്റാര്‍ലിങ്കിന്റെ വെബ്സൈറ്റ് പൂര്‍ണ്ണമായും നേരത്തെ തുറന്നിരുന്നു. ഇത് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ഉപകരണങ്ങള്‍ക്കായി 5000-ലധികം പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് നവംബർ ആദ്യവാരത്തിലെ കണക്ക്. കമ്പനിക്ക് ആവശ്യമായ ലൈസന്‍സുകള്‍ ലഭിച്ചതിന് ശേഷം അടുത്ത വര്‍ഷം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.