കൊവിഡ് 19: വസ്ത്ര കയറ്റുമതിയിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ 73 ശതമാനത്തിന്റെ ഇടിവ്
ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ ഓർഡറുകൾ വേണ്ടെന്ന് വയ്ക്കുന്നതാണ് പ്രധാന പ്രശ്നം.
ദില്ലി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള വസ്ത്ര കയറ്റുമതി കൊവിഡിനെ തുടർന്ന് കുത്തനെ ഇടിഞ്ഞു. ഏപ്രിൽ മെയ് മാസങ്ങളിൽ 73 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫാക്ടറികൾ അടച്ചതും ഗതാഗതം തടസ്സപ്പെട്ടതുമാണ് പ്രധാന കാരണം.
ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ ഓർഡറുകൾ വേണ്ടെന്ന് വയ്ക്കുന്നതാണ് പ്രധാന പ്രശ്നം. വാണിജ്യ-വ്യാപാര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏപ്രിൽ മെയ് മാസങ്ങളിൽ ആകെ 1.63 ബില്യൺ ഡോളറിന്റെ വസ്ത്ര-ചെരുപ്പ് കയറ്റുമതിയാണ് നടന്നത്. 6.07 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്നത്.
വസ്ത്ര കയറ്റുമതി 68 ശതമാനം ഇടിഞ്ഞ് 991 ദശലക്ഷം ഡോളറിലെത്തി. ചെരുപ്പ് കയറ്റുമതി 78 ശതമാനം ഇടിഞ്ഞ് 643 ദശലക്ഷം ഡോളറിലേക്ക് ഇടിഞ്ഞു.