കറൻസി പിൻവലിക്കൽ: വിശദീകരണവുമായി റിസർവ് ബാങ്ക് രംഗത്ത്
2018 ജൂലൈ മാസത്തിലാണ് റിസർവ് ബാങ്ക് പുതിയ നൂറ് രൂപയുടെ കറൻസികൾ വിപണിയിലിറക്കിയത്.
ദില്ലി: പഴയ നൂറിന്റെയും പത്തിന്റെയും അഞ്ച് രൂപയുടെയും നോട്ടുകൾ പിൻവലിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു വിഭാഗം മാധ്യമങ്ങളിൽ വന്ന ഈ വാർത്തകൾ ശരിയല്ലെന്നാണ് വിശദീകരണം. ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ വഴിയാണ് ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് പ്രതികരിച്ചിരിക്കുന്നത്.
2018 ജൂലൈ മാസത്തിലാണ് റിസർവ് ബാങ്ക് പുതിയ നൂറ് രൂപയുടെ കറൻസികൾ വിപണിയിലിറക്കിയത്. പഴയ നൂറ് രൂപ നോട്ടുകൾ പിൻവലിക്കാതെ തന്നെയാണ് ബാങ്ക് പുതിയ നോട്ടുകൾ അവതരിപ്പിച്ചത്. നിലവിൽ ഈ രണ്ട് രൂപകൽപനയിലുള്ള കറൻസികൾക്കും മൂല്യമുണ്ട്. ഇവ വിപണിയിൽ സജീവമാണ് താനും.
എന്നാൽ, കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്കിലെ തന്നെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രസംഗത്തിൽ ഈ നോട്ടുകൾ പിൻവലിക്കാൻ പോകുന്നുവെന്ന് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മാർച്ച് - ഏപ്രിൽ മാസത്തോടെ നോട്ടുകൾ പൂർണമായും വിതരണത്തിൽ നിന്ന് പിൻവലിക്കാനാണ് ആലോചനയെന്നായിരുന്നു റിപ്പോർട്ട്.
ദില്ലിയിലെ ജില്ലാ തല സെക്യുരിറ്റി കമ്മിറ്റിയെയും ജില്ലാ തലത്തിലെ കറൻസി മാനേജ്മെന്റ് കമ്മിറ്റിയെയും അഭിസംബോധന ചെയ്ത് സംസാരിച്ച റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ബി മഹേഷിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ ദില്ലിയിൽ നിന്ന് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകളുടെ പുതിയ കറൻസികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
2019 ലാണ് നൂറ് രൂപയുടെ പുതിയ കറൻസികൾ വിപണിയിലിറക്കിയത്. 2000 രൂപയുടെയും 200 രൂപയുടെയും പുതിയ കറൻസികളും ഈ സമയത്താണ് പുറത്തിറക്കിയത്. പത്ത് രൂപയുടെ നാണയം പുറത്തിറക്കിയിട്ട് 15 വർഷം കഴിഞ്ഞെങ്കിലും ഇനിയും വ്യാപാരി സമൂഹം ഇതിനോട് അനുഭാവപൂർണമായ സമീപനമല്ല പുലർത്തുന്നത്. രൂപ ഔദ്യോഗിക അടയാളം പതിക്കാത്തതിനാൽ ഏത് നിമിഷവും ഇത് പിൻവലിക്കപ്പെടുമെന്ന ആശങ്കയിൽ വ്യാപാരികൾ ഈ നാണയം ഇപ്പോഴും സ്വീകരിക്കാൻ മടിക്കുന്നതായാണ് ആർബിഐ പറയുന്നത്.