യെസ് ബാങ്കിലെ 250 കോടി നിക്ഷേപം: കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം
രാജ്യസഭയിൽ ജാവേദ് അലി ഖാൻ എംപിയാണ് ചോദ്യം ഉന്നയിച്ചത്. അന്വേഷണം ആരംഭിച്ചതായി ഇഡി അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ പുറത്തുവിടാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്
ദില്ലി: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ. യെസ് ബാങ്കിൽ 250 കോടി രൂപ കിഫ്ബി നിക്ഷേപിച്ചെന്ന പരാതിയിലാണ് അന്വേഷണം. കിഫ്ബി സിഇഒ കെഎം എബ്രഹാമിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. രാജ്യസഭയിൽ ജാവേദ് അലി ഖാൻ എംപിയാണ് ചോദ്യം ഉന്നയിച്ചത്. അന്വേഷണം ആരംഭിച്ചതായി ഇഡി അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ പുറത്തുവിടാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കിഫ്ബി ഇടപാടിനെ രാജ്യസഭയിൽ ചോദ്യം ഉന്നയിച്ച ജാവേദ് അലി ഖാൻ തന്റെ ചോദ്യം കേരള സർക്കാരിനോ, കിഫ്ബിക്കോ എതിരായിരുന്നില്ല എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. IRDAI ചെയർമാനായിരുന്ന ടി എസ് വിജയനെതിരെയുള്ള അന്വേഷണ വിവരമാണ് തേടിയത്. ടി എസ് വിജയനെതിരെ മുമ്പും ചോദ്യം ചോദിച്ചിട്ടുണ്ടെന്നും ജാവേദ് അലി ഖാൻ പറയുന്നു.