അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. രണ്ടിടങ്ങളായി പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാനും ഏഴ് വയസുകാരിയും കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ബലാക്കോട്ട് സ്വദേശിയായ സൈയ്ദയാണ് രാവിലെ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. രജൗരിയില്‍ ഏഴരയോടെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് ജവാനായ മുധാസിര്‍ അഹമ്മദ് കൊല്ലപ്പെട്ടത്. 37കാരനായ മുധാസിര്‍ അഹമ്മദ് രണ്ടുകുട്ടികളുടെ പിതാവാണ്.

പാക്കിസ്ഥാന്‍റെ പ്രകോപനത്തിന് കടുത്ത ഭാഷയില്‍ ഇന്ത്യ മറുപടി നല്‍കി. വെടിനിര്‍‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന്‍റെ നടപടിക്കെതിരെ പ്രതികരിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടന്ന് സൈന്യം പറഞ്ഞു. അതിര്‍ത്തിയിലെ പ്രകോപനത്തെ ഗൗരവമായി കാണുന്നതായും കൃത്യമായ മറുപടി നല്‍കുമെന്നു സൈനിക തലവന്‍ എ കെ ഭട്ട് പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുന്നതായും ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നതായും ആഭ്യന്തരമന്ത്രാലയം നല്‍കുന്ന വിവരം.