മൊബൈല്‍ ഫോണ്‍ വിപണന മേഖലയില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള ഉത്തരവ് സൗദിയിലെ വിവിധ മേഖലയിലുള്ള 11584 സ്ഥാപനങ്ങള്‍ നടപ്പാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഉത്തരവ് പ്രാബല്യത്തില്‍ വന്ന ജൂണ്‍ ആറു മുതല്‍ കഴിഞ്ഞ ദിവസം വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും സ്ഥാപനങ്ങള്‍ ഉത്തരവ് നടപ്പിലാക്കിയതായി കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ ഉത്തരവ് നടപ്പിലാക്കിയത് കിഴക്കന്‍ പ്രവിശ്യയിലായിലാണ്. 3166 സ്ഥാപനങ്ങളാണ് ഈമേഖലയില്‍ ഉത്തരവ് നടപ്പാക്കിയത്. തൊട്ട് പിന്നില്‍ റിയാദാണ്. ഇവിടെ 1784 സ്ഥാപനങ്ങള്‍ ഉത്തരവ് നടപ്പിലാക്കി. പരിശോധനകളില്‍ 2198 സ്ഥാപനങ്ങള്‍ നിയമ ലംഘനങ്ങള്‍ നടത്തിയതായും കണ്ടെത്തി.

ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത് കിഴക്കന്‍ പ്രവിശ്യയിലാണ്. 632 നിയമ ലംഘനങ്ങലാണ് ഇവിടെ കണ്ടെത്തിയത്. എന്നാല്‍ നിയമ ലംഘനങ്ങള്‍ കുറവ് നജ്‌റാനിലാണ്. ഇവിടെ 10 നിയമ ലംഘനങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 1179 സ്ഥാപനങ്ങള്‍ മന്ത്രാലയം അടപ്പിച്ചു. കൂടാതെ അടഞ്ഞു കിടന്ന 549 സ്ഥാപനങ്ങള്‍ക്കു അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.