കെനിയയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് ദുരൂഹ സാഹചാര്യത്തിൽ നവജാതശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കെനിയയിലെ പാംവനി പ്രസവാശുപത്രിയിലാണ് സംഭവം.
നെയ്റോബി: പന്ത്രണ്ട് നവജാതശിശുക്കളുടെ മൃതദേഹങ്ങൾ പെട്ടികളിലും പ്ലാസ്റ്റിക് ബാഗുകളിലുമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കെനിയയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് ദുരൂഹ സാഹചാര്യത്തിൽ നവജാതശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കെനിയയിലെ പാംവനി പ്രസവാശുപത്രിയിലാണ് സംഭവം.
ആശുപത്രിക്കെതിരെ ഉയര്‍ന്ന പരാതികളില്‍ അന്വേഷണം നടത്താനെത്തിയ നെയ്റോബി ഗവർണർ മൈക് സോൺകോയും സംഘവുമാണ് തിങ്കളാഴ്ച മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ ആശുപത്രിക്കെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ദിവസേന എത്ര നവജാതശിശുക്കളാണ് മരണപ്പെടുന്നതെന്നത് സംബന്ധിച്ച കണക്കുകൾ ഹാജരാക്കാൻ ആശുപത്രി അധികൃതരോട് ഗവർണർ ആവശ്യപ്പെട്ടു.
ഗവർണർ ആശുപത്രി സന്ദർശിച്ച ദിവസം ഒരു നവജാതശിശു മാത്രമാണ് മരിച്ചതെന്ന് അധികൃതർ ഗവർണറെ അറിയിച്ചു. കുട്ടികൾ എങ്ങനെയാണ് മരിച്ചതെന്നോ, അവരുടെ അമ്മമാർക്ക് എന്ത് സംഭവിച്ചെന്നുമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ആശുപത്രി സൂപ്രണ്ട്, അഡ്മിനിസ്ട്രേറ്റർ, ഒബി ജിൻ ഡോക്ടറെയടക്കമുള്ളവരെ അധികൃതർ സസ്പെൻഡ് ചെയ്തു.
