എടിഎമ്മിൽ നിന്ന് എലികൾ നോട്ടുകൾ കരണ്ടു‌‌ ആസാമിലെ തിൻസുകിയയിലാണ് സംഭവം
ദിസ്പൂർ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു എടിഎം മെഷീനിൽ നിന്ന് എലി നോട്ടുകൾ കരണ്ടു. ആസാമിലെ തിൻസുകിയയിലാണ് സംഭവം.
സംഭവത്തില് ബാങ്കിന് 12 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എടിഎമ്മിൽ 29 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഇതില് 12,38,000 രൂപയാണ് എലികള് നശിപ്പിച്ചത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ് എലികൾ നശിപ്പിച്ചത്.

എടിഎം മെഷീനില് സാങ്കേതിക തകരാര് സംഭവിച്ചതോടെ മേയ് 20 മുതല് എടിഎം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് എലികള് എടിഎമ്മില് കയറിക്കൂടി നോട്ടുകള് കരണ്ടത്. ഈ മാസം 11-ന് മെഷീന് നന്നാക്കാന് സാങ്കേതിക വിദഗ്ധര് എത്തിയപ്പോഴാണ് നോട്ടുകള് നശിപ്പിച്ച നിലയില് കണ്ടെത്തിയത്.
17 ലക്ഷം രൂപ നശിപ്പിക്കാത്ത നിലയില് കണ്ടെടുത്തിട്ടുണ്ടെന്ന് ബാങ്ക് അധികൃതര് അറിയിച്ചു. ഈ സംഭവത്തിൽ മറ്റ് ആസൂത്രിതനീക്കമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. ചിലർ സംശയാസ്പദമായ സാഹചര്യത്തിൽ എടിഎമ്മിന് ചുറ്റും കറങ്ങി നടന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
