ഫത്തേപ്പുര്‍: പ്രണയത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ കൊലപ്പെടുത്തിയതിന് 12കാരിയും കാമുകനായ 15കാരനും അറസ്റ്റില്‍. സ്‌കൂളില്‍ രണ്ട് വര്‍ഷം സീനിയറായ സുഹൃത്തുമായി പെണ്‍കുട്ടി പ്രണയത്തിലായതിനെ 45 കാരിയായ വളര്‍ത്തമ്മ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണം. ഉത്തര്‍പ്രേദശിലെ ഫത്തേപ്പുരിലാണ് സംഭവം. 

രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പൊലീസ് സൂപ്രണ്ട് ശ്രീപര്‍ണ ഗാംഗുലി പറഞ്ഞു. പ്രണയബന്ധത്തെ എതിര്‍ത്തത് തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലാത്തതിനാലാണെന്ന് ധാരണയിലാണ് പെണ്‍കുട്ടി അവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നത്. 

സംഭവ ദിവസം കാമുകനെ വീട്ടില്‍വന്നതിനെ വളര്‍ത്തമ്മ ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ തല്ലുകയും ചെയ്തു. അന്നേ രാത്രി ആണ്‍കുട്ടിയെ വീണ്ടും വിളിച്ചുവരുത്തിയശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട് വിട്ട് പുറത്തുപോയ ഇവര്‍ പിറ്റേ ദിവസം രാവിലെയാണ് തിരിച്ചെത്തിയത്. ഇതിനോടകം രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയും ചെയ്തു. 

അമ്മയ്ക്ക് സുഖമില്ലെന്നും വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും പറഞ്ഞ് പെണ്‍കുട്ടി അയല്‍വീട്ടുകാരെ സമീപിച്ചു. ദിവസങ്ങളായി അമ്മ അസുഖബാധിതയായിരുന്നെന്നും ആശുപത്രിയില്‍ പോവാത്തത് സ്ഥിതി വഷളാക്കിയെന്നും അവരെ ധരിപ്പിച്ചു. പെണ്‍കുട്ടിയുടെ വാക്കുകള്‍ അയല്‍വാസികള്‍ വിശ്വസിക്കുകയും മുംബൈയിലുള്ള വളര്‍ത്തച്ഛനെ വിവരമറിയിക്കുകയും ചെയ്തു. സംസ്കാരസമയത്ത് അയല്‍വാസികളിലൊരാള്‍ സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കൊലനടത്തിയതായി സമ്മതിച്ചു. തുടര്‍ന്ന് കാമുകനെയും നെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നുമാസം പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മ ദത്തെടുത്തത്. പെണ്‍കുട്ടി ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും ആണ്‍കുട്ടി ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമാണ്. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.