ദില്ലി: ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ കൗമാരക്കാരിയുടെ അബോര്‍ഷന് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. 30 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് പതിമൂന്നുകാരിയുടെ അമ്മ അനുമതി തേടിയത്. 

ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് എസ്.എ. ബോധ്വെ, എല്‍.നാഗേശ്വര റാവു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മുംബൈയിലെ സര്‍ ജെജെ ഗ്രൂപ്പ് ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഓഗസ്റ്റ് 31ന് കേസ് വീണ്ടും പരിഗണിക്കുന്നതിനു മുന്പ് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ ബോര്‍ഡിനോടു കോടതി നിര്‍ദേശിച്ചു. 

20 ആഴ്ചയ്ക്കുമേല്‍ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിനു കോടതിയുടെ വിലക്കുണ്ട്. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പത്തുവയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഹര്‍ജി ജൂലൈ 28ന് സുപ്രീം കോടതി നിരസിച്ചിരുന്നു.