അച്ഛന്‍റെ മദ്യപാനം; 17കാരന്‍ ജീവനൊടുക്കി

തിരുനെല്‍വേലി: അച്ഛന്‍റെ മദ്യപാനത്തില്‍ മനം നൊന്ത് തമിഴ്നാട്ടില്‍ 17 കാരൻ ആത്മഹത്യ ചെയ്തു. തിരുനെല്‍വേലിക്കടുത്ത് വണ്ണാർപേട്ടയിലാണ് സംഭവം. മദ്യശാലകള്‍ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി തീരുമാനിക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മദ്യപാനം നിർത്താനുള്ള തന്‍റെ നിരന്തരമായ അഭ്യർത്ഥനകള്‍ അച്ഛൻ അനുസരിക്കാതെ വന്നതോടെയാണ് ശങ്കരൻകോവില്‍ സ്വദേശി ദിനേശ് സ്വയം ജീവനൊടുക്കിയത്.

വണ്ണാർപേട്ടയിലെ ഒരു റെയില്‍വേ മേല്‍പ്പാലത്തിന് താഴെയാണ് ദിനേശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദിനേശിന്‍റെ പോക്കറ്റില്‍ കരുതിയ കുറിപ്പില്‍ താൻ ജീവിതം അവസാനിപ്പിക്കാനുള്ള കാരണം എഴുതിയിരുന്നു. അച്ഛന്‍റെ മദ്യപാനമാണ് താൻ ജീവനൊടുക്കാനുള്ള കാരണം.തന്‍റെ അന്ത്യകർമങ്ങള്‍ അച്ഛൻ അനുഷ്ഠിക്കരുത്, ഇനിയെങ്കിലും കുടി നിർത്തണം എങ്കില്‍ മാത്രമേ തന്‍റെ ആത്മാവിന് ശാന്തി ലഭിക്കൂ. 

സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ദിനേശ് കുറിച്ചിരുന്നു. പ്ലസ് ടു നല്ല മാർക്കോടെ പാസ്സായ ദിനേശ് നീറ്റ് എക്സാം എഴുതാൻ തയ്യാറായിരിക്കുകയായിരുന്നു.ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട ദിനേശ് അമ്മാവന്‍റെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്.