'മോദിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു', 1998 സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ പിടിയില്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന സംശയത്തില്‍ ഒരാളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 1998 കോയമ്പത്തൂര്‍ സ്ഫോടന കേസ് സൂത്രധാരന്‍ മുഹമ്മദ് റഫീഖ് അഹമ്മദാണ് അറസ്റ്റിലായത്. റഫീഖും ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടറും തമ്മില്‍ നടത്തുന്ന സംഭാഷണത്തിനിടെ 1998ല്‍ അന്നത്തെ ഉപ പ്രധാനമന്ത്രിയായിരുന്ന അദ്വാനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും അതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായും പറയുന്ന ഓഡിയോ പ്രചരിച്ചിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച എട്ട് മിനിട്ടോളം നീളുന്ന ഓഡിയോയില്‍ വാഹനവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ പറയുന്നതിനിടയ്ക്കാണ് ഇക്കാര്യം പറയുന്നത്. ഇത് റഫീഖിന്‍റെ ശബ്ദമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നേരത്തെ സ്ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ ഇപ്പോള്‍ ശിക്ഷ കഴിഞ്ഞ് കോയമ്പത്തൂരിനടുത്ത് കുനിയാമുത്തൂരിലാണ് താമസം.

താന്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. എന്‍റെ പേരില്‍ നിരവധി കേസുകളുണ്ട്. എല്‍കെ അദ്വാനിയെ കൊലപ്പെടുത്താന്‍ അന്ന് നഗരത്തില്‍ പലയിടത്തും ബോംബുകള്‍ സ്ഥാപിച്ചിരുന്നു. അതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇല്ലാതാക്കാനും പദ്ധതിയിട്ടുണ്ടെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്. ഓഡിയോ ക്ലിപ്പിലെ ശബ്ദം റഫീഖിന്‍റെത് തന്നെയാണെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. 12 കിലോമീറ്റര്‍ പരിധിയില്‍ 11 ഇടങ്ങളില്‍ ബോംബ് സ്ഫോടനമുണ്ടായി. നഗരത്തില്‍ എത്തിയ അന്നത്തെ ഉപ പ്രധാനമന്ത്രി എല്‍കെ അദ്വാനിയെ കൊലപ്പെടുത്താനായിരുന്നു ആക്രമണ പരമ്പര നടത്തിയതെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.